Saturday, 6 June 2015

ഒരു പരാജിതന്റെ കാവ്യജാതകം

ഇപ്പോള്‍ ഞാന്‍ പ്രണയത്തെ പറ്റി
സംസാരിച്ചു തുടങ്ങിയത്
ഏതോ നിഗൂഢതയില്‍ നിന്നും
തളിര്‍കാറ്റുപോലെ
നീകടന്നുവന്ന്
എന്നെ കുളിരണിയിച്ചതിനു ശേഷം
മാത്രമാണ്.

എനിക്ക് ഇപ്പോള്‍
ഒരു രാഷ്ട്രീയമാറ്റം വന്നിരിക്കുന്നു.
തെറ്റായതെല്ലാം ശരിയായും
ശരിയായതെല്ലാം തെറ്റായും
മാറുന്നു..
എന്റെ ലോകം നീ
നിന്റെ ഒറ്റ ചുംബനത്താല്‍
കീഴ്‌മേല്‍ മറിച്ചിട്ടുകളഞ്ഞു.

ഇപ്പോള്‍
നമ്മള്‍ സംസാരിക്കുന്നത്
മറ്റേതോ ഭാഷ.
കൈമാറുന്നത്
മറ്റേതോ വികാരങ്ങള്‍..

ഊഷ്മളതയെ പ്രണയിച്ചിരുന്ന ഞാന്‍
ഇപ്പോള്‍ അതിശൈത്യത്തെ ധ്യാനിക്കുന്നു.
ആള്‍ക്കൂട്ടത്തെ സ്വപനം കണ്ട ഞാന്‍
നിന്നില്‍ മാത്രം അഭയം കൊള്ളുന്നു.
എവിടെയോ എങ്ങോ ഒരു നനുത്ത വേദന..
പിടപ്പ്... തളര്‍ച്ച... മടുപ്പ്..

പ്രിയേ.. ഇപ്പോള്‍ നീമാത്രമാണ് ഒരു പച്ചപ്പ്...
തിളക്കമില്ലാത്ത പകലുകളില്‍ ഒരു ചെറുമഴ...
നിരാകരണത്തിന്റെ രാത്രികളില്‍ ഒരു ചെറു നിലാവ്...
തളര്‍ന്നുറങ്ങാന്‍ മോഹിക്കുമ്പോഴും
പേക്കിനാക്കള്‍ക്ക് വിട്ടുകൊടുക്കാതെ
നീ സൃഷ്ടിക്കുന്ന ഒരു സംരക്ഷിതവലയമുണ്ടല്ലോ..
മടുപ്പില്ലാതെ എന്റെ ഉറക്കത്തിന്
നീ നല്‍കുന്ന കാവല്‍...
പ്രിയേ ...
നിന്റെ ദയാവായ്പ്പ്...
നിന്റെ ദയാവായ്പ്പ്...

ഞാന്‍ തളരുന്നു... എനിക്കിനി
കരുത്തിന്റെ തുടിപ്പുകളല്ല.
പ്രസാദമില്ല.
തിളക്കമില്ല.

എന്റെ കവി,
പ്രേമ ഗായികാ...
നീ പാടുന്നഗാനങ്ങള്‍ക്കെന്തേ
നെരിപ്പോടിന്റെ താളം.. ചൂട്...
നിന്റെ കവിതകളെന്തേ
സമൃതിമണ്ഡപങ്ങളെ കുറിച്ച്
വിലാപകാവ്യങ്ങളായി
നീറിത്തുടിക്കുന്നു.
എന്നിലെ സൂഫി
നീ എന്നുമുതലാണ്
മരണഗീതകങ്ങള്‍ക്ക്
സൗന്ദര്യം നല്‍കിത്തുടങ്ങിയത്...

നിര്‍ത്തട്ടെ ഉള്ളില്‍
തിളക്കം നഷ്ടപ്പെട്ടവന്റെ
ഈ വിലാപ കാവ്യം...
ഇത് ഒരു പരാജിതന്റെ
കാവ്യജാതകം..

No comments:

Post a Comment