Tuesday, 9 June 2015

നീ, ഞാന്‍, നിന്റെ ദൈവം : ഒരു മത്സരത്തിന്റെ തുടക്കം

ഇപ്പോള്‍ നീയൊരു
തപസ്വിനിയാണ്..
കണ്‍പോളകള്‍ കൂര്‍പ്പിച്ച്
ധ്യാനനിരതയായി
നീ ഇരുട്ടില്‍..
ധ്യാനിക്കുന്നതും ഇരുട്ടിനെ..
നിന്റെ നിഴല്‍
ഒരു ബുദ്ധന്‍ തന്നെ.

നിന്റെ ധ്യാനം
അകലങ്ങളില്‍
നിനക്കായി ധ്യാനിക്കുന്ന
എന്റെ ചിന്തകളെ വലിച്ചടുപ്പിക്കുന്നു.
നിന്റെ ധ്യാനം എന്റെ
ഓര്‍മകളെ മെരുക്കിയെടുക്കുന്നു.

ഇപ്പോള്‍ മത്സരമാണ്
ഞാനും അവനും തമ്മില്‍..
അവന്‍ ദൈവമാണ്
ഞാന്‍ മനുഷ്യനും.
അവന്‍ സൃഷ്ടാവാണ്.
ഞാന്‍ സൃഷ്ടിയും.
അവന്‍ എന്തിനും പോന്നവനാണ്.
ഞാന്‍ മെല്ലിച്ച ശരീരത്തിനുടമയും.
അവന്‍ ചിന്തകളെ പോലും നിയന്ത്രിക്കുന്നവനാണ്.
ഞാന്‍ ചിന്തിക്കുകമാത്രം ചെയ്യുന്നവനും.

പക്ഷെ എനിക്കുറപ്പുണ്ട്.
പരാജയം അവന്റേതുമാത്രം.
എനിക്കുറപ്പുണ്ട്
യുദ്ധത്തില്‍ ദൈവത്തിനു വിധിച്ചതാണ്
ദുരന്തപൂര്‍ണമായ
മരണം.

ഇപ്പോള്‍ എന്റെ
ഓര്‍മകള്‍ നിന്റടുത്ത്
അവര്‍ണമായ
ചിറകുകളോടെ
പാറിപ്പറക്കുന്നു..
മിന്നാമിനുങ്ങിന്റെ വെട്ടമുള്ള
ശലഭങ്ങളായി..

ഇപ്പോള്‍ എന്റെ
മന്ത്രണങ്ങള്‍
നിന്നെ വട്ടമിട്ടുപറക്കുന്നു.
ചെറുപ്രകാശ
വൃത്തങ്ങളായി..

നീ ഇപ്പോഴും ധ്യാനത്തിലാണ്.
നീ പ്രണയഭിക്ഷു.

ദൈവം എന്നോട്:
'നീ വിശ്വസിക്കുന്നുണ്ടോ
പ്രണയ നിരതമായ ധ്യാനത്തിനൊടുവില്‍
അവള്‍ നിര്‍വാണം പ്രാപിക്കുമെന്ന്?'

ഞാന്‍ ദൈവത്തോട്:
'പ്രണയ നിര്‍വ്വാണം
അവള്‍ക്കുമാത്രമുള്ളതല്ലോ.
അതവളുടെ ഹൃദയം നിര്‍മ്മിക്കുന്നത്.
അതില്‍ നിനക്കെന്ത് കാര്യം?'

ദൈവം ചിരിക്കുകമാത്രം ചെയ്തു.
എനിക്ക് തെല്ലൊരഹങ്കാരമായിരുന്നു.

ദൈവം എന്നോട്:
'നിനക്കറിയില്ലെ?
നിര്‍വാണമെന്നാല്‍
എന്നിലേയ്ക്കുള്ള
ലയനമാണെന്ന്?'

ഞാന്‍ ദൈവത്തോട്:
'അത് നിന്റെ
കരുതല്‍ മാത്രം.
നിന്റെ സ്വകാര്യ അഹങ്കാരം മാത്രം.
നിര്‍വാണമെന്നാല്‍
അവള്‍ അവളില്‍
ലയിക്കുന്ന
പ്രപഞ്ച പ്രതിഭാസം.'

അപ്പോഴും എന്റെ അഹങ്കാരത്തിന്
അല്പവും ശമനമുണ്ടായില്ല.

ദൈവം എന്നോട്:
'നിനക്ക് ഉറപ്പില്ലല്ലോ
അവളുടെ നിര്‍വാണം
നിന്റെ വിജയമാണെന്ന്.
അവള്‍ ആത്മത്തിലേയ്ക്കല്ലേ
പോകുന്നത്?'

ഞാന്‍ ദൈവത്തോട്:
'മൂഢാ...
മൂന്ന് ലോകങ്ങള്‍ക്കും
അധിപനാണെന്ന
അഹങ്കാരമേ...
താങ്കള്‍ മറന്നിരിക്കുന്നു.

അവളുടെ ആത്മം
ഞാനാണെന്ന സത്യം.
അഥവാ അവള്‍
ഞാന്‍ തന്നെയാണെന്ന സത്യം.'

ദൈവം ചിരിക്കുകമാത്രം ചെയ്തു.
എനിക്ക് ദേഷ്യമാണ് തോന്നിയത്.
ഞാന്‍ പച്ചയായ മനുഷ്യനായിരുന്നല്ലോ.

അപ്പോള്‍
നീ കണ്ണു തുറന്നു.
നിന്റെ കണ്ണുകള്‍ക്ക്
വല്ലാത്ത തിളക്കമുണ്ടായിരുന്നു..
ചുറ്റിലും പെട്ടെന്ന്
പ്രകാശം നിന്റെ ദേഹത്തുനിന്നും
പ്രസരിക്കാന്‍ തുടങ്ങി..
നിന്റെ മൊഴികള്‍
നിശബ്ദതയില്‍ തേനായൊഴുകി..

'ദൈവമേ..
ഞാന്‍ നിന്നെ പ്രണയിക്കുന്നു...
നിന്നിലലിഞ്ഞ്
നിര്‍വാണം പ്രാപിക്കുന്നു..
നിന്റെ ചൈതന്യത്തിലേയ്ക്ക്
ആഴങ്ങളിലേയ്ക്ക്
ഞാന്‍ പറന്നുപോകുന്നു..
നശ്വരതകളെ
കുടഞ്ഞെറിയുന്നു...'

പെട്ടെന്ന്
എന്റെ ദേഹം മുറിയാന്‍ തുടങ്ങി..
മുറിവില്‍ നിന്നും
പ്രകാശം പരക്കാന്‍ തുടങ്ങി..
ഞാന്‍ കഷ്ണങ്ങലായി പിളരാന്‍ തുടങ്ങി..
എന്റെ മനം തളിര്‍ക്കാന്‍ തുടങ്ങി..
ഹൊ.. ഞാന്‍ അനുഭൂതികളിലേയ്ക്ക്
ചേക്കേറാന്‍ തുടങ്ങി...
അതെ അവള്‍ നിര്‍വാണം
പ്രാപിക്കുകയായിരുന്നു..
ഞാനവനിലലിഞ്ഞ്,
അലിഞ്ഞ്...
അവളും ഞാനും
മായ്ഞ്ഞ് മായ്ഞ്ഞ്..

അപ്പോഴും ദൈവത്തിന്റെ ചുണ്ടുകളില്‍
നിറഞ്ഞ പുഞ്ചിരിയുണ്ടായിരുന്നു.
ഒരു പരാജിതന്റെ പുഞ്ചിരി...


No comments:

Post a Comment