Friday, 26 June 2015

കലഹജീവിതങ്ങളുണ്ടാവുന്നത്

നിങ്ങള്‍ വിചാരിക്കും
കലഹജീവിതങ്ങളുണ്ടാവുന്നത്
എല്ലുന്തിയ
തുകല്‍ രൂപങ്ങളെ കണ്ടിട്ടാണെന്ന്.

മൂക്കട്ടയും തീട്ടവും
ഒട്ടിയുണങ്ങിയ
കറുത്ത രൂപങ്ങളെ കണ്ടിട്ടാണെന്ന്..

മാവുകളിലെ
ഉണക്കക്കൊമ്പുകളില്‍
കായ്ച്ചുകിടന്ന
ദയനീയതകളെ കണ്ടിട്ടാണെന്ന്.

അവരിലെ
യോനിയില്‍ നിന്നുമൊലിച്ച
നിങ്ങളുടെ ശുക്ലം
കണ്ടിട്ടാണെന്ന്...

നിങ്ങള്‍ തീര്‍ച്ചയായും
വിചാരിക്കുന്നുണ്ടാകും
വിപ്ലവകാരികള്‍
ജന്മം കൊള്ളുന്നത്
ശൂലമുനകളാല്‍
വരഞ്ഞ വയറില്‍
വിരിഞ്ഞ മുറിപ്പാടില്‍ നിന്നും
ഒരു പിഞ്ചിളം കാല്
പുറത്തേക്ക് ഉന്തി നില്‍ക്കുന്നത്
കണ്ടിട്ടാണെന്ന്..

അവരുടെ ജീവിതം പോലെ
അങ്ങുമിങ്ങുമെത്താത്ത
നില ടാര്‍പാളിന്‍
വലിച്ചുകെട്ടി
കൂരയാക്കിയിട്ടും
ഒരുതുള്ളി മഴയെപ്പോലും
പുറത്തു നിര്‍ത്താത്ത
കൂരകണ്ടിട്ടാണെന്ന്...

എനിക്കുറപ്പുണ്ട്
നിങ്ങള്‍ തീര്‍ച്ചപ്പെടുത്തുന്നുണ്ടാവും
വിപ്ലവങ്ങള്‍ വസന്തമാകുന്നത്
ഇടിമന്നലുകളായി
പ്രകമ്പിക്കുന്നത്
വലിഞ്ഞൊട്ടി
എല്ലേത് തൊലിയേത്
എന്ന് തിരിച്ചറിയാനാവാത്ത
തുറിച്ച കണ്ണുകളുള്ള
പേരില്‍ ജീവന്‍
നിലനില്‍ക്കുന്ന
ചിലപ്പോള്‍ ജീവനുകളില്ലാതെ
അങ്ങ് കുഴിച്ചിടുന്ന
ശാസ്ത്രീയ നാമങ്ങള്‍പോലുമില്ലാത്ത
ആ കോലങ്ങളെ കണ്ടിട്ടാണെന്ന്...

തീര്‍ച്ചയായും
നിങ്ങള്‍ക്ക് തെറ്റുപറ്റിയിരിക്കുന്നു..
അറുബോറാണെങ്കിലും
ജീവിച്ചുതീര്‍ക്കേണ്ടുന്ന
ഈ ഒരിറ്റുജീവിതത്തോടുള്ള
പ്രതീക്ഷയാണ്
വിപ്ലവകാരികളെ
ഉരുക്കിയെടുക്കുന്ന
ചൂളകള്‍...
കത്തിനശിക്കുമെങ്കിലും
ദാരിദ്രത്തിന്റെ
വിലാപഗാനങ്ങളല്ല,
ദാരിദ്രത്തിലും കൊതിക്കുന്ന
സ്വാതന്ത്ര്യത്തിന്റെ
ഇളംകാറ്റിലാണ്
ഒറ്റബുള്ളറ്റില്‍ തീരാന്‍
തയ്യാറായി നിങ്ങളോട്
പൊരുതാന്‍ അവര്‍
ഉള്‍വലിഞ്ഞ കണ്ണുകളും
കവിളുകളുമുള്ള
തലയുയര്‍ത്തി
ഉന്തിയതെങ്കിലും നെഞ്ചുവിരിച്ച്
നേര്‍ത്തതെങ്കിലും നടുനിവര്‍ത്തി
മുഷ്ടിചുരുട്ടുന്നത്...
ആഞ്ഞടുക്കുന്നത്..
ചിലപ്പോള്‍ തോക്കേന്തുന്നത്.

No comments:

Post a Comment