Wednesday, 3 June 2015

ഇന്നലെ പെയ്ത ചാറ്റല്‍ മഴ..


ഞാന്‍
ഒന്ന് നനഞ്ഞ ആലസ്യം...
ഓരോ തുള്ളിയിലും
നിന്റെ പ്രേമകാവ്യം.

ഉള്ളില്‍ ജലം ഊറിക്കൂടി
തളം കെട്ടി നിന്നപ്പോള്‍
നീയെന്നോട് ചോദിച്ചു?
എനിക്ക്.. അല്ല നിനക്കെന്താ പറ്റിയത്..
ചോദ്യം പൂര്‍ണമായും പുറത്തുവന്നിരുന്നില്ലല്ലോ..
പാതിയും ഉള്ളിലെവിടെയോ
തട്ടിത്തെറിച്ച് ചിതറിയാണ്
എന്നെ തേടി വന്നത്..

ഞാന്‍..

ഞാന്‍ നീയെന്ന
ഏക ലോകത്ത്
ഗതികിട്ടാതലയുന്ന വേദന..
ആത്മാവ്..

എന്റെ ആത്മാവെവിടെ?
ഞാന്‍ ഏത് നിമിഷിന്റെ സന്തതി?
ഞാനേത് സ്വരഗത്തിന്റെ/
നരകത്തിന്റെ
തണലിന്റെ/
വെയിലിന്റെ
ഏതു ഋതുക്കളുടെ സന്തതി...

നോക്കൂ അവളുടെ കണ്ണുകള്‍
ഈറനണിയുന്നത്..
അവളുടെ ഹൃത്തടം നോവുന്നത്..
അവളുടെ ചുണ്ടുകള്‍ വിതുമ്പുന്നത്...

പൂത്ത പൂവെല്ലാം അവള്‍
എനിക്കായുതിര്‍ത്തുവെച്ച്
കാത്തിരിക്കുന്നതു കണ്ടില്ലേ..
ഇനിയുമവള്‍ എന്നെ
എങ്ങനെ പ്രേമിക്കാനാണ്.. എവ്വിധം...??
അവള്‍ പറയുന്നു
അവള്‍ക്ക് പ്രേമിക്കാനേ അറിയില്ലെന്ന്..
പക്ഷെ ഞാന്‍ കൊള്ളുന്ന
ഈ പച്ചപ്പിന്റെ പേരെന്ത്?
സുഖമെന്ത്?
അവള്‍ എനിക്കായുയര്‍ത്തിയ
ആ പൂങ്കാവനത്തിന്റെ പേരെന്ത്?
നിറമെന്ത്?
എന്നിട്ടും അവള്‍
പറയുന്നു എന്നോളം അവള്‍ക്കെന്നെ
സ്‌നേഹിക്കാനറിയില്ലെന്ന്..

നിമിഷങ്ങളില്‍ ഞാന്‍ വാക്കുകളായി
അക്ഷരങ്ങളായി പെയ്തിറങ്ങുന്നു..
കാവ്യപ്രപഞ്ചമായി പരിവര്‍ത്തിക്കുന്നു..
എന്റെ ചുറ്റും പ്രകാശം പരക്കുന്നു..
ഞാന്‍ അക്ഷരങ്ങളാല്‍ വലയം ചെയ്യപ്പെട്ടവന്‍.
ഞാന്‍ കാവ്യങ്ങളാല്‍
സ്‌നാനം ചെയ്യപ്പെട്ടവന്‍..
പ്രിയേ
ഇത് നീയെനിക്ക് തന്ന ഔദാര്യം.
ജീവനേ
നീയിതെനിക്കായേകിയ
പരിമളം.. ജീവിതം..
ആലസ്യം...
എന്നിട്ടും
നീ ഇപ്പോഴും ചോദിക്കുന്നു
നിനക്കെന്താണ് പറ്റിയതെന്ന്..

നോക്കൂ
നീയീ കാവ്യ പ്രപഞ്ചത്തിനധിപ..
നീയീ അക്ഷരക്കൂട്ടങ്ങളുടെ രാജകുമാരി..
വരൂ..
ഈ ദുര്‍ബലനോട് ആജ്ഞാപിച്ചാലും..
പ്രപഞ്ചത്തിലെ എല്ലാ വാക്കുകളും
അന്വേഷിച്ചുകണ്ടുപിടിച്ച്
നിന്റെ പാദങ്ങളില്‍
പൂക്കളായര്‍പ്പിക്കാന്‍..
നിന്റെ ഹൃദയത്തെ
ഒരടിമയെ പോലെ
സംഗീത സാന്ദ്രമാക്കുവാന്‍..
നിന്നിലെ എന്നെ
പ്രാര്‍ത്ഥിച്ചുണര്‍ത്താന്‍...

No comments:

Post a Comment