Friday, 12 June 2015

ഇപ്പോള്‍ ഞാന്‍ ഈ വളവില്‍ ആരെയോ കാത്ത് നില്‍ക്കുന്നു.

എത്ര നിസ്സഹായതയാണ്
എനിക്ക്..
ഇവിടെ ഈ തുരുത്തില്‍
നിര്‍ത്തി
നീ മൗനത്തിലൊളിക്കുമ്പോള്‍..
ഇരുളിലേയ്ക്ക് മുങ്ങാംകുഴിയിടുമ്പോള്‍
പകച്ചു നില്‍ക്കുന്ന
ഒരു കുഞ്ഞിനെ
നീ മറക്കുന്നു...
ഇരുട്ടിനെ ഭേദിക്കാനുള്ള
ആയുദ്ധങ്ങളൊന്നും
നീയെനിക്കു തന്നില്ല..
മൗനത്തെ തുരക്കാനുള്ള
ഒരു ശബ്ദ വീചിപോലും

കാഴ്ച്ചകളില്‍
നീ പടര്‍ത്തിയ
മഷിക്കൂട്ടിലും
നിന്റെയും എന്റെയും
ഇഷ്ട നിറം
കറുപ്പ്...

ഇപ്പോള്‍
ഞാന്‍ ഈ വളവില്‍
ആരെയോ കാത്ത് നില്‍ക്കുന്നു.
എന്റെപ്പമുള്ള
താടിവളര്‍ത്തിയ
ഈ കിഴവനോ
എന്നെ പഴിച്ചുകൊണ്ട്
നില്‍ക്കുന്നു...
അയാള്‍ക്കും
കാല്‍ കഴച്ചു തുടങ്ങിയിട്ടുണ്ടാവും.
അയാളും നിസ്സഹായനാണ്..
നീയൊറ്റക്കാക്കിയവരുടെ കൂട്ടത്തില്‍..

'യാ ഹുദാാ...
യാ ഹുദാാ...
ഇവന്‍ പരാജിതന്‍..
ഇവന്‍ തോല്‍വികളെ
മാത്രം പുല്‍കുന്നവന്‍
ഇവന്റെ ചില്ലകളില്‍
കൂടുകൂട്ടിയ പക്ഷിക്ക്
പരാജിതന്റെ
ഹൃദയം നല്‍കിയതെന്തിന്?

അയാള്‍ പാടുന്നു...
വിഷാദമധുരമായ
ഈണത്തില്‍..
കണ്ണുകളീറനണിഞ്ഞു ...

ഹൊ ചുറ്റും നോക്കാന്‍ തന്നെ ഭയമാണ്..
നിന്റെ അഭാവം തീര്‍ക്കുന്ന
കഠിന ഭാരമാണതിന്..
നിന്റെ നിശബ്ദത പൂക്കുന്ന
ഭയപ്പെടുത്തുന്ന താളം...
തുടിപ്പ്, വേദന, ശ്വാസം.
എത്ര കഠിനം  ഇവിടെ ജീവിക്കാന്‍...


No comments:

Post a Comment