Friday, 26 June 2015

ഞാനും അവനും തമ്മിലുള്ള പ്രണയമാണ് നീ

ഒരു ചിരിയോടെയാണ് നീ പറഞ്ഞത്
നിന്റെ ദൈവം
സ്‌നേഹിക്കപ്പെടാന്‍
എന്തുകൊണ്ടും
അര്‍ഹനാണെന്ന്...

ഫോണിലൂടെയാണെങ്കിലും
എനിക്ക് നിന്റെ
കണ്ണുകളിലെ തിളക്കം
കാണാമായിരുന്നു,
കാണാമറയത്ത്
എന്നെ തോല്‍പ്പിച്ചുകൊണ്ടിരിക്കുന്ന
ഒരു പുഞ്ചിരിയെയും.

പുറത്ത് മഴ
തകര്‍ത്ത് പെയ്യുന്ന മഴ.
മരങ്ങള്‍ നിഴലുകളായി
കൊടുംകാറ്റത്ത്
നിറഞ്ഞ്
ചരിഞ്ഞ്
ഒടിയുമാറ്
വളഞ്ഞാടുന്നുണ്ടായിരുന്നു.

എന്റെയുള്ളില്‍
നിന്റെ ദൈവത്തോട്
മുഴുത്ത അസൂയ
കുത്തിക്കയറുന്നുണ്ടായിരുന്നു.

മരങ്ങളുടെ
ഭീതിപ്പെടുത്തുന്ന
നിഴലനക്കങ്ങള്‍
പുറത്ത് മഴയത്തായിരുന്നില്ല.
ഉള്ളില്‍ നിറഞ്ഞുപെയ്യുന്ന
നിരാശയുടെ മഴയിരുളിലായിരുന്നു.

കനത്തും
വീണ്ടും കനത്തും
എന്റെ നോവുകള്‍
മുറിവുകള്‍പോലെ
പഴുത്തൊഴുകുന്നുണ്ടായിരുന്നു.

ഈ അവസാന വരികള്‍ കുറിച്ചിട്ട് രണ്ട്
ദിവസങ്ങളായിരിക്കുന്നു.
ഇതിനിടക്ക്
ചാറ്റല്‍ മഴകളുടെ
പ്രഘോഷമായിരുന്നത്
നിനക്കറിവുള്ളതാണല്ലോ.
ഉള്ളിലും പുറത്തും.
ആകാശവാണി നിലയത്തിന്റെ
പ്രക്ഷേപണം പോലെ
വളരെ അലസമായ,
മസാലകള്‍ തീരെ
ഇല്ലാത്ത ഓര്‍മകള്‍..

പറഞ്ഞു വന്നത്
നിന്റെ ദൈവത്തെ
കുറിച്ചായിരുനു.
അയാളോടുള്ള എന്റെ
മുഴുത്ത അസൂയയെ
കുറിച്ചായിരുന്നു.

നോക്കൂ...
അസാധാരണമാം വിധം
ഇന്നു ഞാന്‍ ക്ഷീണിച്ചിരിക്കുന്നത്.
നിന്നിലെ നിന്നെ
പ്രകാശിപ്പിക്കാന്‍
ഞാന്‍ നന്നേ പാടുപെടുന്നുണ്ട്.
നീ പറഞ്ഞു പറഞ്ഞ്
എന്റെയുള്ളില്‍ പോലും
ആ ചിരി നിറഞ്ഞു നിറഞ്ഞ്
എന്നെ വല്ലാതെ ശ്വാസം മുട്ടിച്ചു
തുടങ്ങിയിരിക്കുന്നു.

സ്വാര്‍ത്ഥവും പൊള്ളയുമായ
കേവല പ്രണയങ്ങളില്‍
ആ ചിരി ഒരു അസ്സാനിധ്യമാണു.
അല്ല അസ്വസ്ഥമാണു..
ചിലപ്പോഴെങ്കിലും
വല്ലാതെ ചോദ്യങ്ങളായി
അതു രൂപപ്പെടാറുണ്ട്.
നിമിഷങ്ങളുടെ വേഗതകളില്‍
അമ്പുപോലെ
ചീറിയടുക്കാറുണ്ട്.
എന്റെ അടിനാഭിയില്‍ നിന്നും
ഉയര്‍ന്നു പതക്കുന്ന
ഭയത്തെ
അത് ആളിക്കത്തിക്കാറുണ്ട്.
എന്നെ സദാ
ചൊദ്യമുള്ളുകളില്‍
കുരിശു തറക്കാറുണ്ട്...

എന്റെ അസൂയ
നീ നിന്റെ
ദൈവത്തെ കാണുതിലല്ല.
അയാള്‍ക്ക് സ്‌നേഹാര്‍ദ്രമായി
ചുംബനങ്ങളര്‍പ്പിക്കുന്നതിലല്ല.
അയാളുടെ നേര്‍മമായ
മനസിനെ കുറിച്ച്
വാക്കുകള്‍കൊണ്ട്
മാന്ത്രികത
തീര്‍ക്കുന്നതിലല്ല.
അയാളെ നീ
ആവര്‍ത്തിച്ച്
ശല്യം ചെയ്യുന്നതിലുമല്ല.

എനിക്കറിയാം
നിന്റെ ദൈവം
ദൈവമാണെന്ന്
ഞാന്‍ വെറും മനുഷ്യനും..

പിന്നെന്തിനാണ്
നിന്റെ ദൈവത്തോട് എനിക്കിങ്ങനെ...

നീണ്ട നിശബ്ദതകൊണ്ട്,
ഒരു മൂളല്‍കൊണ്ട്
വാക്കുകളെ ആയിരം കാതങ്ങള്‍
ക്കകലെവെച്ചേ തോല്‍പ്പിച്ച്
കാഴ്ച്ചകളെ
ശബ്ദവീചികളെ
അപ്രസക്തമാക്കിക്കൊണ്ട്
അയാള്‍ നിന്നെ
സ്‌നേഹമയിയാക്കുന്നതില്‍...
അയാള്‍ക്കെതിരെ
ഒരു പരാതിപോലും...
അല്ല, ഒരു വാക്കുപോലും
നിന്റെ ഓര്‍മകളില്‍
രേഖപ്പെടുത്താത്ത
ഒരു ചരിത്ര പുസ്തകമായതിന്...
ഒരു മയില്‍പ്പീലിയായതിന്...

No comments:

Post a Comment