Saturday, 30 May 2015

ആര്‍ത്തി

ആര്‍ത്തീന്നു പറയുമ്പോള്‍
എന്തിനാപ്പൊ ആര്‍ത്തിയില്ലാത്തത്?

നിന്റെ ശ്വാസത്തിന്
എനിക്ക് മുമ്പേ ആര്‍ത്തിയായിരുന്നു..
അത് തട്ടുമ്പോഴുള്ള
ചൂട് മറ്റെന്തിനേക്കാള്‍
ലഹരിയായിരുന്നല്ലോ.

പിന്നെ നീ ഇറ്റിറ്റു
വിതയ്ക്കുന്ന വാക്കുകള്‍..
അതിനാര്‍ത്തിയില്ലാതെങ്ങനെയിരിക്കും.
മാസ്മരികത ആര്‍ക്കാ
ആഗ്രഹിക്കാത്തത്...

പിന്നെ നിന്റെ
ചിരിയാണ്...
നോട്ടമാണ്...
രാവില്‍ വെട്ടിത്തിളങ്ങുന്ന
നിന്റെയാ ചിരിയും നോട്ടവും
രാവിനെ ഏറെ ഇഷ്ടപ്പെടുന്ന
ഒരു കള്ളനെന്നതിനാല്‍
ഞാന്‍ കൊള്ളയടിക്കാന്‍
കാത്തുവെച്ചിരിക്കുന്നവയല്ലേ..

പിന്നെ നിന്റെ
പ്രണയസുരഭില
വീര്‍പ്പുമുട്ടലുകളാണ്.
അപ്പാഴാണ്
നീ ഭൂമിയിലേക്കുവെച്ച്
ഏറ്റവും സുന്ദരിയാവുന്നത്.
ചിത്രകാരനെന്ന നിലയില്‍
അത് ഒപ്പിയെടുക്കാന്‍
എന്റെ കണ്ണുകള്‍ക്ക്
ആര്‍ത്തിയുണ്ടാവാതിരിക്കുമോ?

പിന്നെ നിനക്ക് കുളിരുമ്പോള്‍
അറിയാതെ തളര്‍ന്നുവിറക്കുന്ന ദേഹം..
അത് ഞാന്‍ തന്നെയാണല്ലോ..
അതില്ലാതെ എങ്ങനെയാണ്
ഞാനെന്റെ
തലച്ചോറിനെ നിലനിര്‍ത്തുന്നത്..
തലച്ചോറിലെ നാഡീ വേരുകള്‍ക്ക്
നീയില്ലാതെങ്ങെയാണ്
പറ്റിപ്പിടിച്ചു തഴച്ചുവളരാനാവുന്നത്..

നിന്റെ പൊള്ളലുകളാണ്
അവയ്‌ക്കേറ്റവും വലിയ ഉത്തേജനമെന്ന്
കാമുക സുവിശേഷം.

No comments:

Post a Comment