Monday, 25 May 2015

ഇത് എന്റെ ഒസ്യത്ത്. നിനക്കുള്ളത്

ഇത്
എന്റെ ഒസ്യത്ത്.
നിനക്കുള്ളത്.

മരിച്ചുകഴിഞ്ഞ്
എന്റെ ശവശരീരം
മറവു ചെയ്യുമുമ്പ്
എന്റെ തലച്ചോറ് പൊട്ടി
കുരുത്ത് പൊന്തിയ വാക്കുകള്‍
വികാരങ്ങള്‍
വിചാരങ്ങള്‍
തേന്‍ കിനിഞ്ഞ
പ്രേമഭാഷണങ്ങള്‍
അകാരണങ്ങളായ
ചൊടിച്ചുപോകലുകള്‍
നൈരാശ്യങ്ങള്‍ മോഹഭംഗങ്ങള്‍
നീയെടുത്തുകൊള്‍ക..

എന്റെ ശവശരീരം
മറവു ചെയ്യുമുമ്പ്
അന്ന് നമ്മള്‍ മേയാന്‍വിട്ട
ഉന്നമാദങ്ങളെ
കണ്ണിലൊപ്പിയ കാഴ്ച്ചകളെ
ചുണ്ടിലൊപ്പിയ ചുംബനങ്ങളെ
എന്റെ ഹൃദയാന്തരത്തില്‍
നിന്ന് കടഞ്ഞെടുത്ത്
നിന്റെ കണ്ണീരില്‍
ഉപ്പിട്ടുണക്കണം

എന്റെ ശവശരീരം
മറവു ചെയ്യുമുമ്പ്
ഭ്രാന്തുമുറ്റി
ഞാന്‍ നിന്നോട് ജല്‍പ്പിച്ച
അര്‍ത്ഥമില്ലാ വാക്കുകള്‍
ഇടയ്ക്കുള്ള മൗനങ്ങള്‍
തുളയ്ക്കുന്ന വേദനകള്‍
നിലാവും വാവും മാറിമാറി വന്ന
രാത്രികള്‍
ഉറക്കച്ചടവിന്റെ
കണ്‍കകഴപ്പുകള്‍
ചിരികള്‍
അടക്കം പറച്ചിലുകള്‍
കുസൃതിത്തിരകള്‍
മടുപ്പിക്കലുകള്‍
വെറുപ്പിക്കലുകള്‍
നീയിഷ്ടപ്പെടാത്ത
എന്റെ അനാവശ്യ ചുംബനങ്ങള്‍
ചുണ്ടുകോടിയ നിന്റെ
ചിരികള്‍ക്കിടയില്‍
വല്ലപ്പോഴും അറിയാതെത്തുന്ന
ദീര്‍ഘനിശ്വാസങ്ങളില്‍
പരിമളമായി സൂക്ഷിക്കണം..

നീലവെളിച്ചങ്ങളില്‍
നിന്റെ തിളയ്ക്കുന്ന ചുണ്ടുകള്‍
അപ്പോഴും മിന്നല്‍ പിണറുപോലെ
തിളങ്ങും.
തുറന്ന ജാലകം പോലെ
നിന്റെ കണ്ണുകള്‍
കാഴ്ച്ചകള്‍തേടിയലയും.
സ്റ്റഫ് ചെയ്ത
ശരീരങ്ങള്‍ക്കിടയില്‍
ഒരു പരേതന്റെ ആത്മാവ്
ഇളം തെന്നല്‍പോലെ
ചുറ്റിയടിക്കുന്നുണ്ടോ എന്ന്.
വെറുതേ കൊതിക്കും.
ചര്‍മങ്ങള്‍ തെര്‍മോമീറ്ററുകളായി
ചൂടളക്കും.

ഇല്ല.
കണ്ടെത്തിയെന്നുവരില്ല.
തേടിയെത്തിയെന്നും വരില്ല.
മരണാനന്തരം ഒരാള്‍ക്കും
തിരികെ വരാനാവില്ലല്ലോ.

ങാ..
പറയാന്‍ മറന്നു.
ഇതാണ് എന്റെ ഒസ്യത്തിന്റെ
അവസാനം.

എന്റെ ശരീരത്തിലെ
ഒരുഭാഗവും നിക്കുള്ളതല്ല;
തച്ചോറിന്റെ
ഇടതും വലതുമുള്ള
അമിഗ്ദല*കളൊഴികെ.

നിറയെ വികാരം മുറ്റി
അപ്പോഴും അവ
വിറയ്ക്കുന്നുണ്ടാവും.
ഇടതില്‍
നിനക്കെന്റെ
സന്തോഷവും
ഭ്രാന്തും
വലതില്‍
എന്റെ പ്രത്യയശാസ്ത്രത്തെയും
കണ്ടെത്താനാവും.
ഒപ്പം
എണ്ണിയാലൊടുങ്ങാത്ത
നിറങ്ങളും
മണങ്ങളും.

അതാര്‍ക്കും നല്‍കരുത്..
അതിലാണ് നിനക്ക്
ഞാനെഴുതാന്‍
മറന്ന/
കരുതിവെച്ച
വാക്കുകള്‍
തപസുചെയ്യുന്നത്.
പുതിയ പൂക്കളായ്
വിരിയാന്‍ കാത്തുകാത്ത്
ഇണചേര്‍ന്നിരുന്നത്...
അവ അപ്പോള്‍
ജഡങ്ങളായിത്തീര്‍ന്നിരിക്കും.
എന്നാലും നിന്റെ
ചൂടില്‍
നിശ്വാസങ്ങളില്‍
ഇറ്റുവീഴുന്ന നീര്‍ത്തുള്ളികളില്‍
അവ ഇനിയും വിരിഞ്ഞാലോ?
ഒരുപക്ഷെ
ചിരിക്കുകയെങ്കിലും ചെയ്താലോ?

------------
*Amygdala

No comments:

Post a Comment