Wednesday, 27 May 2015

നിന്റെ മേഘങ്ങള്‍ക്കിന്നലെ സൂര്യനുദിക്കാതിരുന്നെങ്കില്‍

നിന്റെ മേഘങ്ങള്‍ക്കിന്നലെ
സൂര്യനുദിക്കാതിരുന്നെങ്കില്‍
നിന്റെ ചില്ലയിലെ
ആകാശപ്പറവകള്‍
ഉറങ്ങാതെ
നമ്മെ കേട്ടുകൊണ്ടിരുന്നെങ്കില്‍
പ്രണയാര്‍ദ്രമായ്
നീ ചിലച്ചുകൊണ്ടേയുരുന്നെങ്കില്‍...

പേപിടിക്കാതോര്‍മകള്‍
സ്വച്ഛന്തമായി ഒന്ന് കാറ്റുകൊണ്ടെങ്കില്‍
നിന്റെ പരിമളതെന്നലില്‍
അവരൊന്ന്
മയങ്ങിയുണര്‍ന്നിരുന്നെങ്കില്‍

നമുടെ തലക്കുമുകളിലെ
ഒറ്റ നക്ഷത്രം
കണ്ണുചിമ്മിചിമ്മി ചിരിച്ചെങ്കില്‍
നിന്റെ ചുറ്റും
തേന്‍തുമ്പികളും
മിന്നാമിനുങ്ങുകളും
വട്ടമിട്ട് പറന്ന്
നിന്നെ ഭ്രാന്തുപിടിപ്പിച്ചെങ്കില്‍
വീര്‍പ്പുമുട്ടിച്ചെങ്കില്‍

ഉറക്കം മരീചികയാക്കി
ഞാനെന്നുമെന്നും
നിന്‍ കൂട്ടിലെ കിളിയായേനെ..
വാക്കുകള്‍ക്കു പഞ്ഞമില്ലാതെ
ചെറു ഞാവല്‍പഴങ്ങള്‍ തന്നേനെ..
നീലനിറത്താല്‍
നിന്‍ നാവു കുളിര്‍ക്കുമ്പോള്‍
തേനൂറും കാവ്യമായേനെ..

നോക്കൂ ദൂരെ
അങ്ങ് ദൂരെ
നീലവെളിച്ചത്തിനുന്‍മാദം...

കൊത്തിക്കീറിയ
നിഴല്‍വെട്ടങ്ങളില്‍
എന്റെ നീളന്‍
കൈകള്‍ കാണുന്നോ??
വാടിക്കൂമ്പിയ
നിഴലുകളായി
ഉഷ്ണം മുറ്റിയ
നെറ്റിയുമായി
ഉള്‍പ്പനിയാല്‍
വിറ ദേഹവുമായി
പ്രണയക്കാറ്റാല്‍
പൊള്ളിപ്പൊള്ളി
ഉണ്‍മാദത്തില്‍ അന്ത്യശ്വാസമെടുത്ത് മണത്ത്
മരണത്തിന്റെ നീലിമയില്‍
ഒരു സഞ്ചാരിക്കഥയാവേണം..
സഞ്ചാരിക്കഥയാവേണം..


No comments:

Post a Comment