Tuesday, 26 May 2015

പ്രിയപ്പെട്ടവളേ നീയാ വിരലുകള്‍ സിത്താറാക്കിയൊന്ന് പാടൂ..

നീ എന്നെ
നിന്റെ കാഴ്ച്ചകള്‍ക്കപ്പുറത്തു
നിര്‍ത്തുമ്പോഴും
ഭ്രാന്തമായലയുന്ന
മുള്ളുകളെ കുറിച്ച്
നിനക്ക് ബോധ്യമുണ്ട്.

വന്യ മൃഗങ്ങള്‍ക്കു
നടുവില്‍
നഗ്‌നനായി നില്‍ക്കേണ്ടിവരുന്ന
അസ്വസ്തത.
വെളിച്ചാധിക്യത്താല്‍
തലപെരുക്കുന്നു.
കണ്ണ്കുറുകുന്നു.
പോളകളടക്കാന്‍ കഴിയാതെ
ഉള്ള് പുളിക്കുന്നു.

പ്രിയപ്പെട്ടവളെ
കുറ്റബോധമില്ലാതെ
പറയട്ടെ,
നിന്റെ വാക്കുകളിലെ
ഗന്ധങ്ങള്‍
കൊള്ളയടിക്കാനാണ്
എനിക്കിഷ്ടം.
ഗസലുകളാണവ
അതിന്റെ ലഹരിയില്‍
അമര്‍ന്നമര്‍ന്ന്
മരണത്തിനും
ബോധത്തനുമിടയ്ക്കുള്ള
നൂല്‍പാലത്തില്‍
വേദനയ്ക്കും
മുറുവുകള്‍ക്കുമിടയ്ക്കുള്ള
ചോരപ്പാടുകളില്‍
അലഞ്ഞുനടക്കണം.

വയ്യ..
ബോധം വരുമ്പോഴൊക്കെ
നിന്റെ ചിരിയൊച്ചകള്‍.
ഇഷ്ടാനിഷ്ടങ്ങളുടെ മൂളലുകള്‍..

പ്രിയപ്പെട്ടവളേ
ഞാനിപ്പോള്‍
ഏകനാവരുതായിരുന്നു.
ഒരല്‍പ്പം കറുപ്പുതരൂ..
ഈ ബോധം
ഒന്ന് നശിപ്പിച്ചുതരൂ..
പച്ചമുറിവില്‍
വീണ്ടും വീണ്ടും ആഴത്തില്‍
മുള്ളുകള്‍
തറച്ചുകയറുന്ന
വേദന
ഞാനൊന്ന് മറക്കട്ടെ.

പ്രിയപ്പെട്ടവളേ
ഈ ഉദിച്ചു നില്‍ക്കുന്ന
സൂര്യന്റെ ഒരുചാണ്‍
താഴെ ഈ മണല്‍ തറയില്‍
നീയെന്നെ കിടത്തിയതെന്തിന്?
ഓരോ അണുവും
തീക്കനലായി
എന്റെ ശരീരം കൊത്തിവലിക്കുന്നത്
കണ്ടില്ലേ?
എവിടെനിന്നാണ്
ഒരു നിഴല്‍ തണുപ്പെങ്കിലും
ലഭിക്കുക?

ഇത് നരകത്തിലെ
ഏകാന്തതടവറ.

ഇവിടെയെവിടെയാണ്
തലച്ചോറിനെ
വെണ്ണപോലെ
ഉരുക്കിയെടുക്കുന്ന ആല.

നോക്കൂ
എന്റെ ചിന്തകള്‍
ഉരുക്കഴിച്ചെടുത്താല്‍
നിന്റെ
മുഖത്തെ വര്‍ണങ്ങള്‍
ലഭിക്കും.
നീലയും
ചുവപ്പും
പച്ചയുമൊന്നുല്ല.
കത്തിയാടുന്ന
മെഴുതിരിയുടെ
ജ്വാലാസീമകളിലെ
ആ ഇളം നീല നിറമില്ലേ?
പിന്നെ പോക്കുവെയിലിന്റെ
ചുവപ്പുകലര്‍ന്ന മഞ്ഞനിറം?
പ്രഭാതങ്ങളിലെ
മഞ്ഞുമലകളില്‍
മുത്തമിട്ടു നില്‍ക്കുന്ന
ആകാശത്തിന്റെ
പേരറിയാത്ത നിറം?
പിന്നെ നിനക്കിഷ്ടപ്പെട്ട കുറിഞ്ഞികളുടെ
വയലറ്റുനിറഞ്ഞ നീലനിറം?

ഇവര്‍ പറയുന്നു
(നീയും)
ഈ നിറങ്ങള്‍
പകര്‍ത്തിയതിനാണ്
ഇവിടെ, ഈ സൂര്യഭൂമിയില്‍
എന്നെ ഇങ്ങനെ
നിര്‍ത്തി പൊരിക്കുന്നതെന്ന്.
ഒന്ന് നിര്‍ത്താന്‍
പറയൂ
നിന്റെ ഇഷ്ട ദേവനോട്.
എന്റെ ശരീരം ഉരുകിയൊലിക്കുന്നത്
നീ കാണുന്നില്ലേ?

പ്രിയപ്പെട്ടവളെ
ഇത് നരകത്തിലെ
ഏകാന്തതടവറ.

പ്രിയപ്പെട്ടവളെ
ഇവിടെ നിന്നും
ഞാനേറ്റുവാങ്ങുന്ന
ഈ ശിക്ഷ
നിര്‍ത്തിവെക്കാന്‍
നിന്റെ ഇഷ്ടദേവനോട് കെഞ്ചൂ.
കേണപേക്ഷിക്കൂ.

ഈ കൊടും ചൂടില്‍ നിന്നും
ഞാന്‍ മുക്തമാവുകയാണെങ്കില്‍ മാത്രം
ഒന്നടുത്തേയ്ക്ക് വരുമോ?
ഒരു സൂഫി സംഗീതത്തിന്റെ
ഇളം തെന്നല്‍പോലെ.

പൊള്ളിപ്പൊള്ളി
അടര്‍ന്നുവീണ
എന്റെ ശരീരത്തില്‍,
ത്വക്കുകള്‍ കരിഞ്ഞ്
അസ്ഥികള്‍ പുറത്തുചാടിയ
ഈ മുറിവുകളില്‍
നിന്റെ സാമീപ്യം
ഒരു കുളില്‍ തെന്നലാവുമെ
ന്നെനിക്കുറപ്പുണ്ട്.

പ്രിയപ്പെട്ടവളേ
നീയാ വിരലുകള്‍
സിത്താറാക്കിയൊന്ന് പാടൂ..
അടഞ്ഞ എന്റെ
ചെവികളില്‍
അത് തിരമാലകള്‍
സൃഷ്ടിക്കും.
മുറിഞ്ഞ
ഹൃദയം
ഇനിയുമുയര്‍ത്തെഴുന്നേല്‍ക്കും.
എനിക്കറിയാം..
നീ മൃതസഞ്ജീവനി
കരസ്ഥമാക്കിയ
തെന്നലെന്ന്...

No comments:

Post a Comment