Sunday, 31 May 2015

നിന്റെ മഴികള്‍കൊണ്ട് എന്റെ ദേഹം നിറയെ പൂക്കല്‍ വരച്ചിടു...

എന്നെ വിളിച്ചെന്നെ കൊല്ലു
എന്നെ നുകര്‍ന്നെന്നെ കൊല്ലു
എന്നെ നിന്റെ അണുക്കളായി വിഭജിക്കു
നിന്റെ ഹൃദയതിനെന്റെ
സ്വപ്നങ്ങള്‍ ഭാഗിച്ചു നല്‍കൂ.
എന്നെ വീഞ്ഞായി മോത്തി കിടിക്കൂ.

നിന്റെ മഴികള്‍കൊണ്ട്
എന്റെ ദേഹം നിറയെ പൂക്കല്‍ വരച്ചിടു...
ഓരോ പൂവിലും എന്റെ പേരു നീ കോറിയിടൂ.

വയ്യ
ഉള്ള് നിറഞ്ഞുമ്മകള്‍
നിന്റെ ദേഹം മുഴുവന്‍
എന്റെ ഉമിനീരിന്റെ സ്‌നിഗ്ദത

ഭൂമിയുടെ ഗര്‍ത്തത്തിലേയ്ക്ക്‌

എന്തിനാണ് നീയെന്നെ
'ആ' കൊടുമുടിയില്‍ നിന്ന്
ഭീതിയുടെ ഗര്‍ത്തത്തിലേയ്ക്ക്
തള്ളിയിടുന്നത്...
ഈ കൊടുമുടിയുച്ചിയിലേയ്ക്ക്
എത്തിച്ചേരാന്‍
നമ്മളെത്ര നടന്നു.
എത്ര വെയിലുകൊണ്ടു.
എത്ര രാവുകള്‍
പേക്കിനാക്കള്‍
കണ്ടു. പേടിച്ചു വിറച്ചു.
എത്ര വസന്തങ്ങള്‍
കൊണ്ടു, കൊടുത്തു.

ഋതുക്കളിലൂടെ
വെയിലും മഴയും മഞ്ഞും
ഇലപ്പൊഴിക്കലുകളും തളിരിടലുകളും
ഒന്നൊന്നായി നന്നായി
കുറിച്ചുവെച്ചിട്ടില്ലേ
നടന്നുകയറിയ
നമ്മുടെ കാലടികളില്‍...

എന്നിട്ടും
നീയെന്നെ
ആ കുന്നിന്‍ മുകളില്‍
നിന്നും
ഒറ്റക്ക്
ഈ ഏകാന്ത ഗര്‍ത്തത്തിലേയ്ക്ക്
തള്ളിയിടുന്നു...
കിടത്തിയുറക്കിയ
നിന്റെ മടിത്തട്ടില്‍,
ചേര്‍ന്നമര്‍ന്ന
മാറില്‍
എന്റെയീ മുഷിഞ്ഞ ശരീരത്തിന്റെ
വിയര്‍പ്പുമണം മാറീട്ടില്ലല്ലോ..

നേരം കൊത്തുന്ന
നിലാപക്ഷയുടെ
ചിറകുകരിഞ്ഞ്
എന്നോടൊപ്പം
താഴേക്ക് പതിക്കുന്നെന്നോ..
എന്ത് അത് നിന്റെ
മനസായിരുന്നെന്നൊ..

ഓ പ്രിയേ..
നീ വേദനിക്കുന്നെന്നോ...
ആത്മാവില്ലാതെ, കാഴ്ച്ചയില്ലാതെ
ഇപ്പോഴും
ആ കുന്നിന്‍പുറത്ത്
ദിശയറിയാതെ
ഭയന്ന് പരിഭ്രമിച്ചു
നീ കാത്തുനില്‍ക്കുന്നെന്നോ...

Saturday, 30 May 2015

ഈ മാതള നീര്‍ത്തുള്ളികള്‍

നോക്കൂ
ഈ മാതള നീര്‍ത്തുള്ളികള്‍
നിന്റെ ദേഹത്തു നിന്നും ഊര്‍ന്നിറങ്ങുന്ന
വിയര്‍പ്പുതുള്ളികളാണ്..
നിന്റെ ഓരോ രോമകൂപവും
പ്രണയോന്‍മാദത്താല്‍ പൂത്ത്
ചൊരിഞ്ഞവ..
വിഷാദമല്ല..
ദുര്‍ഗന്ധമല്ലവ
പ്രണയോല്ലാസ
പരമളസമൃദ്ധമായവ,,

ഈ മാതള തുള്ളികള്‍
നിന്റെ കണ്ണുനീര്‍
തുള്ളളികളാല്‍
വിശുദ്ധമാക്കപ്പെട്ടവ.
ഉള്ളില്‍
പൊട്ടിയുലയുന്ന
മുറിവുകളുടെ
നീറ്റലുകള്‍
നിന്റെ കണ്ണില്‍
ഊറിക്കൂട്ടിയ
അനുഭവങ്ങഴളുടെ
ലായനീ രൂപമാണത്..
അതാണതിനിത്ര വിശുദ്ധി..

ഈ മാതള നീര്‍ത്തുള്ളികള്‍
നിന്റെ ഹൃദയത്തിന്റെ
ചോര ഇറ്റിച്ചുവപ്പിച്ചവ.
ഇത് അതി വിശിഷ്ടം.
കാരണം ഉളളിന്റെ കലഹങ്ങള്‍
കൊണ്ട് മുറിപ്പെട്ട്
ചൊരിയുന്ന
ചുടുരക്തത്തിന്റെ
നേര്‍ സാന്നിദ്ധ്യമുണ്ടതില്‍..

ഈ മാതള നീര്‍ത്തുള്ളികള്‍
കോടി സൂര്യന്മാരെക്കാള്‍
ചൈതന്യമുള്ളവ..
നിന്റെ (എന്റെതന്നെ)
തിളക്കുന്ന തലച്ചോറില്‍
വെള്ളിരേഖകള്‍
വീണപ്പോള്‍
വിള്ളലുകളില്‍ നിന്നും
പൊട്ടിമുളച്ച
മുത്തുകളെ ഉള്ളടക്കം ചെയ്തവ..

ഈ മാതള തുള്ളികള്‍
നിന്റെ മുലകള്‍ ചൊരിഞ്ഞ
വാല്‍സല്യത്താല്‍ അതിസമ്പന്നത.
പിറക്കാതെ പോയ ഒരായിരം
കുഞ്ഞുങ്ങള്‍ക്ക് നീ
കാത്തുകാത്തു സൂക്ഷിച്ച
വെളുത്ത നന്മ
പിഴിഞ്ഞൊഴിച്ചവ..

ഈ നീര്‍ത്തുള്ളികള്‍
കാമം മുറ്റിയ നിന്റെ
യോനീസ്രവങ്ങളാല്‍
മത്തുകൂടിയവ..
പിടയ്ക്കുന്ന ശ്വാസത്തിന്റെ
ശീല്‍ക്കാരങ്ങളെ
വാറ്റിയെടുത്ത് നീ ഓഴുക്കിയിറക്കിയ
പ്രപഞ്ചത്തിന്റെ
നിലനില്‍പ്പ്... സൗഭഗം.. സൗന്ദര്യം...

ഇത് എന്റെ പ്രാണന്റെ നിലനില്‍പ്പിനായുള്ള
ദിവ്യാഔഷധം..
ഇത് എന്റെ പുനരുത്ഥാനം...
കാവ്യപ്രപഞ്ചത്തിനെ
എന്നിലേയ്ക്കടുപ്പിക്കാനുള്ള
വാജീകരണം..
ഇത് എന്റെ ചരിത്രങ്ങളെ
എന്റെ പ്രപഞ്ചോല്‍പ്പത്തിയെ
ഉള്ളടക്കം ചെയ്ത
മൃതസഞ്ജീവനി...

പ്രിയേ...
എന്നടുത്തിരിക്കൂ..
ഇത്
എന്റെ ഹൃദയകവാടം..
ഇതിന്റെ അധിപ നീയല്ലോ..


ആര്‍ത്തി

ആര്‍ത്തീന്നു പറയുമ്പോള്‍
എന്തിനാപ്പൊ ആര്‍ത്തിയില്ലാത്തത്?

നിന്റെ ശ്വാസത്തിന്
എനിക്ക് മുമ്പേ ആര്‍ത്തിയായിരുന്നു..
അത് തട്ടുമ്പോഴുള്ള
ചൂട് മറ്റെന്തിനേക്കാള്‍
ലഹരിയായിരുന്നല്ലോ.

പിന്നെ നീ ഇറ്റിറ്റു
വിതയ്ക്കുന്ന വാക്കുകള്‍..
അതിനാര്‍ത്തിയില്ലാതെങ്ങനെയിരിക്കും.
മാസ്മരികത ആര്‍ക്കാ
ആഗ്രഹിക്കാത്തത്...

പിന്നെ നിന്റെ
ചിരിയാണ്...
നോട്ടമാണ്...
രാവില്‍ വെട്ടിത്തിളങ്ങുന്ന
നിന്റെയാ ചിരിയും നോട്ടവും
രാവിനെ ഏറെ ഇഷ്ടപ്പെടുന്ന
ഒരു കള്ളനെന്നതിനാല്‍
ഞാന്‍ കൊള്ളയടിക്കാന്‍
കാത്തുവെച്ചിരിക്കുന്നവയല്ലേ..

പിന്നെ നിന്റെ
പ്രണയസുരഭില
വീര്‍പ്പുമുട്ടലുകളാണ്.
അപ്പാഴാണ്
നീ ഭൂമിയിലേക്കുവെച്ച്
ഏറ്റവും സുന്ദരിയാവുന്നത്.
ചിത്രകാരനെന്ന നിലയില്‍
അത് ഒപ്പിയെടുക്കാന്‍
എന്റെ കണ്ണുകള്‍ക്ക്
ആര്‍ത്തിയുണ്ടാവാതിരിക്കുമോ?

പിന്നെ നിനക്ക് കുളിരുമ്പോള്‍
അറിയാതെ തളര്‍ന്നുവിറക്കുന്ന ദേഹം..
അത് ഞാന്‍ തന്നെയാണല്ലോ..
അതില്ലാതെ എങ്ങനെയാണ്
ഞാനെന്റെ
തലച്ചോറിനെ നിലനിര്‍ത്തുന്നത്..
തലച്ചോറിലെ നാഡീ വേരുകള്‍ക്ക്
നീയില്ലാതെങ്ങെയാണ്
പറ്റിപ്പിടിച്ചു തഴച്ചുവളരാനാവുന്നത്..

നിന്റെ പൊള്ളലുകളാണ്
അവയ്‌ക്കേറ്റവും വലിയ ഉത്തേജനമെന്ന്
കാമുക സുവിശേഷം.

നീ ഹൃദയത്തോട് ചേര്‍ത്തുവെച്ചാല്‍

നീ ഹൃദയത്തോട്
ചേര്‍ത്തുവെച്ചാല്‍
എന്റെ ശരീരം മുഴുവന്‍
നാവുമുളക്കും
നിന്നോട് സംസാരിക്കാന്‍..
നിന്നോട് കഥകള്‍ ചൊല്ലാന്‍...

Thursday, 28 May 2015

റൂമി പറഞ്ഞു.. നമ്മള്‍ക്കിടയില്‍ ജാലകങ്ങളില്ലെന്ന്..

ഇന്നലെ എന്തായിരുന്നു..
ദൈവങ്ങളുടെ
ആത്മസംഘര്‍ഷങ്ങളോ?
ഒന്നും മറക്കാന്‍ തന്നെ തോന്നുന്നില്ല.
രാപാടികളുടെ കിളിയൊച്ചകളെ
തോല്‍പ്പിച്ചുകൊണ്ട്
നീ എന്നെ പനിപിടിപ്പിച്ചു.
ഞാന്‍ ഞെരിഞ്ഞമര്‍ന്നു.
ഓരോ ഗാഢ ചുംബനങ്ങളും
ഇരുട്ടിനെ ഭേദിച്ച്
വെട്ടിത്തിളങ്ങി.

റൂമി മഴയായ്
പേമാരിയായ്
പെയ്തിറങ്ങി...

ഒരു അവദൂതന്‍..
ഒരു മധ്യസ്ഥന്‍..

റൂമി പറഞ്ഞു..
നമ്മള്‍ക്കിടയില്‍
ജാലകങ്ങളില്ലെന്ന്..
ചുവരുകളില്ലാതെങ്ങനെ
ജാലകങ്ങള്‍ നില്‍ക്കുമെന്ന്.

നീ വീണ്ടും വീണ്ടും
മുത്തിമുത്തിയുണര്‍ത്തി.,
എന്റെ പനിപിടിച്ച രാവുകളേ...
എന്റെ പൊള്ളലേറ്റ ഞരമ്പുകളേ..
എന്റെ എന്റെ പേപിടിച്ച
പ്രണയനൊമ്പരങ്ങളേ...
എന്നെ വിടാതിരിക്കൂ..
എന്നെ സ്വതന്ത്രനാക്കാതിരിക്കൂ..
ഒരടിമയുടെ ജീവിതം
എത്രധന്യമെന്ന്
ഞാനറിയുന്നു...
ഞനടിമ.

നിന്റെ ഉള്‍ത്തുടിപ്പുകള്‍ക്കിടയില്‍
വികാരങ്ങങ്ങളുടെ
നനുത്ത നീരുറവകള്‍
പടംപൊഴിച്ചിറങ്ങി..
നീ
നവജാത ശിശു.
ഇപ്പോള്‍
എന്റെ യീ തോളില്‍
മുഖമമര്‍ത്തി
ചുംബിച്ചുകൊണ്ടേയിരിക്കുന്നവള്‍...

എന്തീനീ സുപ്രഭാതങ്ങള്‍
നമുക്ക് വിലങ്ങുതടുയാവുന്നു..
സുപ്രഭാതങ്ങളെ
പാടിപ്പുകഴ്ച്ചിയ
കവികളോട് വല്ലാത്ത
വെറുപ്പ് തോന്നുന്നു.
വെളുപ്പിന്റെ സ്വാതന്ത്ര്യം
അസ്സഹനീയം തന്നെ.
ഈ ഇരുട്ടില്‍
പരസ്പരം പുണര്‍ന്ന്
ചുംബിച്ച്
വിഷമിച്ച്
കലഹിച്ച്
ഇങ്ങനെ ഇങ്ങനെ
കണ്ണുനിറച്ച്..

ഹാാ
ഈ രാത്രികളെന്ത്
സുന്ദരം...

Wednesday, 27 May 2015

പ്രവചനം

ഒരിക്കല്‍ നീ ഒരു ശിലാകാരമാര്‍ജിജിക്കുംഅനങ്ങാന്‍ കഴിയാത്ത രൂപം.
നീ അഗ്രഹിക്കും ഒന്നു കൈ കാല്‍ കണ്മിഴികല്‍ അനക്കന്‍.
സാധിക്കില്ല.
ആഗ്രഹങ്ങള്‍ക്കനുസരിച്ച്
ഒരനക്കവും ഉണ്ടാവില്ല.

അപ്പോള്‍ നീ അറിയും
ഒരേകാകിയുടെ
ഭയാനകമായ ഉള്‍ത്തുടിപ്പുകള്‍.
ഒരു നിസ്സഹായന്റെ ദയനീയാവസ്ഥ.
നീ മനസറിഞു എന്നെ പ്രണയിക്കും.
ഞാന്‍ അങ്ങാകാശത്തു നിന്നു
പറന്നെത്തും..
ഒരീച്ചയെപൊലെ മൂളി മൂളി.
നിന്റെ ഇമയിണകളില്‍
ഒരു മന്ത്രക്കാല്‍ കൊണ്ട് തൊടും.
പെട്ടെന്നു നിനക്കനക്കം വെക്കും.
നീ കണ്ണു തുറക്കും. കൈകള്‍ പെട്ടെന്നനക്കും.
പുലര്‍കാലത്തിലെ സ്വപ്നമായിരുന്നതെന്നു നീ ഒരു ഞെട്ടലൊടെ തിരിച്ചറിയും.
അപ്പോഴും
എന്റെ നീളന്‍ കൈകളെ
നീ ഒന്നു തൊടനെങ്കിലും ആഗ്രഹിക്കും
ഒന്നു പ്രേമിച്ചു പോകും..

ഞാന്‍ ഷണഡീകരിക്കപ്പെട്ടവന്‍ കാഴ്ചകള്‍ വിലക്കപ്പെട്ടവന്‍

ഞാന്‍ ഷണഡീകരിക്കപ്പെട്ടവന്‍
കാഴ്ചകള്‍ വിലക്കപ്പെട്ടവന്‍.
മുഴുനീള രാത്രികളില്‍ തോറ്റംപാട്ടിന്റെ
ഗാനം മന്ത്രം പോലുരവിടുന്ന
മഹാ ഭ്രാന്തന്‍. മനോന്‍മത്തന്‍...


നിന്റെ മേഘങ്ങള്‍ക്കിന്നലെ സൂര്യനുദിക്കാതിരുന്നെങ്കില്‍

നിന്റെ മേഘങ്ങള്‍ക്കിന്നലെ
സൂര്യനുദിക്കാതിരുന്നെങ്കില്‍
നിന്റെ ചില്ലയിലെ
ആകാശപ്പറവകള്‍
ഉറങ്ങാതെ
നമ്മെ കേട്ടുകൊണ്ടിരുന്നെങ്കില്‍
പ്രണയാര്‍ദ്രമായ്
നീ ചിലച്ചുകൊണ്ടേയുരുന്നെങ്കില്‍...

പേപിടിക്കാതോര്‍മകള്‍
സ്വച്ഛന്തമായി ഒന്ന് കാറ്റുകൊണ്ടെങ്കില്‍
നിന്റെ പരിമളതെന്നലില്‍
അവരൊന്ന്
മയങ്ങിയുണര്‍ന്നിരുന്നെങ്കില്‍

നമുടെ തലക്കുമുകളിലെ
ഒറ്റ നക്ഷത്രം
കണ്ണുചിമ്മിചിമ്മി ചിരിച്ചെങ്കില്‍
നിന്റെ ചുറ്റും
തേന്‍തുമ്പികളും
മിന്നാമിനുങ്ങുകളും
വട്ടമിട്ട് പറന്ന്
നിന്നെ ഭ്രാന്തുപിടിപ്പിച്ചെങ്കില്‍
വീര്‍പ്പുമുട്ടിച്ചെങ്കില്‍

ഉറക്കം മരീചികയാക്കി
ഞാനെന്നുമെന്നും
നിന്‍ കൂട്ടിലെ കിളിയായേനെ..
വാക്കുകള്‍ക്കു പഞ്ഞമില്ലാതെ
ചെറു ഞാവല്‍പഴങ്ങള്‍ തന്നേനെ..
നീലനിറത്താല്‍
നിന്‍ നാവു കുളിര്‍ക്കുമ്പോള്‍
തേനൂറും കാവ്യമായേനെ..

നോക്കൂ ദൂരെ
അങ്ങ് ദൂരെ
നീലവെളിച്ചത്തിനുന്‍മാദം...

കൊത്തിക്കീറിയ
നിഴല്‍വെട്ടങ്ങളില്‍
എന്റെ നീളന്‍
കൈകള്‍ കാണുന്നോ??
വാടിക്കൂമ്പിയ
നിഴലുകളായി
ഉഷ്ണം മുറ്റിയ
നെറ്റിയുമായി
ഉള്‍പ്പനിയാല്‍
വിറ ദേഹവുമായി
പ്രണയക്കാറ്റാല്‍
പൊള്ളിപ്പൊള്ളി
ഉണ്‍മാദത്തില്‍ അന്ത്യശ്വാസമെടുത്ത് മണത്ത്
മരണത്തിന്റെ നീലിമയില്‍
ഒരു സഞ്ചാരിക്കഥയാവേണം..
സഞ്ചാരിക്കഥയാവേണം..


കാടുകേറിയ ചിന്ത

ചിന്തയില്‍ പൂക്കാലം സൃഷ്ടിക്കാന്‍
വസന്തം കൊണ്ട് മാത്രം കാര്യായില്ല.
അതിന് ചിന്തയില്‍ കാടുകൊണ്ട് നടക്കണം.
അഥവാ കാടുകേറിയ ചിന്ത തന്നെ വേണം.

Tuesday, 26 May 2015

പ്രിയപ്പെട്ടവളേ നീയാ വിരലുകള്‍ സിത്താറാക്കിയൊന്ന് പാടൂ..

നീ എന്നെ
നിന്റെ കാഴ്ച്ചകള്‍ക്കപ്പുറത്തു
നിര്‍ത്തുമ്പോഴും
ഭ്രാന്തമായലയുന്ന
മുള്ളുകളെ കുറിച്ച്
നിനക്ക് ബോധ്യമുണ്ട്.

വന്യ മൃഗങ്ങള്‍ക്കു
നടുവില്‍
നഗ്‌നനായി നില്‍ക്കേണ്ടിവരുന്ന
അസ്വസ്തത.
വെളിച്ചാധിക്യത്താല്‍
തലപെരുക്കുന്നു.
കണ്ണ്കുറുകുന്നു.
പോളകളടക്കാന്‍ കഴിയാതെ
ഉള്ള് പുളിക്കുന്നു.

പ്രിയപ്പെട്ടവളെ
കുറ്റബോധമില്ലാതെ
പറയട്ടെ,
നിന്റെ വാക്കുകളിലെ
ഗന്ധങ്ങള്‍
കൊള്ളയടിക്കാനാണ്
എനിക്കിഷ്ടം.
ഗസലുകളാണവ
അതിന്റെ ലഹരിയില്‍
അമര്‍ന്നമര്‍ന്ന്
മരണത്തിനും
ബോധത്തനുമിടയ്ക്കുള്ള
നൂല്‍പാലത്തില്‍
വേദനയ്ക്കും
മുറുവുകള്‍ക്കുമിടയ്ക്കുള്ള
ചോരപ്പാടുകളില്‍
അലഞ്ഞുനടക്കണം.

വയ്യ..
ബോധം വരുമ്പോഴൊക്കെ
നിന്റെ ചിരിയൊച്ചകള്‍.
ഇഷ്ടാനിഷ്ടങ്ങളുടെ മൂളലുകള്‍..

പ്രിയപ്പെട്ടവളേ
ഞാനിപ്പോള്‍
ഏകനാവരുതായിരുന്നു.
ഒരല്‍പ്പം കറുപ്പുതരൂ..
ഈ ബോധം
ഒന്ന് നശിപ്പിച്ചുതരൂ..
പച്ചമുറിവില്‍
വീണ്ടും വീണ്ടും ആഴത്തില്‍
മുള്ളുകള്‍
തറച്ചുകയറുന്ന
വേദന
ഞാനൊന്ന് മറക്കട്ടെ.

പ്രിയപ്പെട്ടവളേ
ഈ ഉദിച്ചു നില്‍ക്കുന്ന
സൂര്യന്റെ ഒരുചാണ്‍
താഴെ ഈ മണല്‍ തറയില്‍
നീയെന്നെ കിടത്തിയതെന്തിന്?
ഓരോ അണുവും
തീക്കനലായി
എന്റെ ശരീരം കൊത്തിവലിക്കുന്നത്
കണ്ടില്ലേ?
എവിടെനിന്നാണ്
ഒരു നിഴല്‍ തണുപ്പെങ്കിലും
ലഭിക്കുക?

ഇത് നരകത്തിലെ
ഏകാന്തതടവറ.

ഇവിടെയെവിടെയാണ്
തലച്ചോറിനെ
വെണ്ണപോലെ
ഉരുക്കിയെടുക്കുന്ന ആല.

നോക്കൂ
എന്റെ ചിന്തകള്‍
ഉരുക്കഴിച്ചെടുത്താല്‍
നിന്റെ
മുഖത്തെ വര്‍ണങ്ങള്‍
ലഭിക്കും.
നീലയും
ചുവപ്പും
പച്ചയുമൊന്നുല്ല.
കത്തിയാടുന്ന
മെഴുതിരിയുടെ
ജ്വാലാസീമകളിലെ
ആ ഇളം നീല നിറമില്ലേ?
പിന്നെ പോക്കുവെയിലിന്റെ
ചുവപ്പുകലര്‍ന്ന മഞ്ഞനിറം?
പ്രഭാതങ്ങളിലെ
മഞ്ഞുമലകളില്‍
മുത്തമിട്ടു നില്‍ക്കുന്ന
ആകാശത്തിന്റെ
പേരറിയാത്ത നിറം?
പിന്നെ നിനക്കിഷ്ടപ്പെട്ട കുറിഞ്ഞികളുടെ
വയലറ്റുനിറഞ്ഞ നീലനിറം?

ഇവര്‍ പറയുന്നു
(നീയും)
ഈ നിറങ്ങള്‍
പകര്‍ത്തിയതിനാണ്
ഇവിടെ, ഈ സൂര്യഭൂമിയില്‍
എന്നെ ഇങ്ങനെ
നിര്‍ത്തി പൊരിക്കുന്നതെന്ന്.
ഒന്ന് നിര്‍ത്താന്‍
പറയൂ
നിന്റെ ഇഷ്ട ദേവനോട്.
എന്റെ ശരീരം ഉരുകിയൊലിക്കുന്നത്
നീ കാണുന്നില്ലേ?

പ്രിയപ്പെട്ടവളെ
ഇത് നരകത്തിലെ
ഏകാന്തതടവറ.

പ്രിയപ്പെട്ടവളെ
ഇവിടെ നിന്നും
ഞാനേറ്റുവാങ്ങുന്ന
ഈ ശിക്ഷ
നിര്‍ത്തിവെക്കാന്‍
നിന്റെ ഇഷ്ടദേവനോട് കെഞ്ചൂ.
കേണപേക്ഷിക്കൂ.

ഈ കൊടും ചൂടില്‍ നിന്നും
ഞാന്‍ മുക്തമാവുകയാണെങ്കില്‍ മാത്രം
ഒന്നടുത്തേയ്ക്ക് വരുമോ?
ഒരു സൂഫി സംഗീതത്തിന്റെ
ഇളം തെന്നല്‍പോലെ.

പൊള്ളിപ്പൊള്ളി
അടര്‍ന്നുവീണ
എന്റെ ശരീരത്തില്‍,
ത്വക്കുകള്‍ കരിഞ്ഞ്
അസ്ഥികള്‍ പുറത്തുചാടിയ
ഈ മുറിവുകളില്‍
നിന്റെ സാമീപ്യം
ഒരു കുളില്‍ തെന്നലാവുമെ
ന്നെനിക്കുറപ്പുണ്ട്.

പ്രിയപ്പെട്ടവളേ
നീയാ വിരലുകള്‍
സിത്താറാക്കിയൊന്ന് പാടൂ..
അടഞ്ഞ എന്റെ
ചെവികളില്‍
അത് തിരമാലകള്‍
സൃഷ്ടിക്കും.
മുറിഞ്ഞ
ഹൃദയം
ഇനിയുമുയര്‍ത്തെഴുന്നേല്‍ക്കും.
എനിക്കറിയാം..
നീ മൃതസഞ്ജീവനി
കരസ്ഥമാക്കിയ
തെന്നലെന്ന്...

തലച്ചോറും ഹൃദയവും തമ്മിലുള്ള ദ്വന്ദ്വയുദ്ധത്തിലെ തലച്ചോറിന്റെ പരാജയം!!

നിശബ്ദതകള്‍ ഭയപ്പെടുന്ന എനിക്ക്
നിന്റെ ശിക്ഷ അസഹനീയം തന്നെ.
കുറ്റാക്കൂരിരുട്ടില്‍ അകപ്പെട്ട പോലെ..
കാലെടുത്തുവെയ്ക്കുന്നത്
മുള്ളിലോ കടലിലോ..
ഓരോ അടിയും എങ്ങോട്ട്..
എത് ദിശയിലേയ്ക്ക്...
എവിടെന്നാണ്..
എന്താണ് സംഭവിക്കുക?

എനിക്ക് ഭ്രാന്ത്
പിടിക്കുന്നു.

മിടിക്കുന്ന നെഞ്ചകം പറയുന്നതൊക്കെ
സെന്‍സര്‍ ചെയ്യാതിരുന്നതിനാണോ
നിന്റെ ഈ ശിക്ഷ?
തലച്ചോറും ഹൃദയവും തമ്മിലുള്ള
ദ്വന്ദ്വയുദ്ധത്തിലെ
തലച്ചോറിന്റെ പരാജയം ..
അത് മുന്‍കൂട്ടി കാണാന്‍
കഴിഞ്ഞില്ല എന്നതു നേരാണ്.
ചിന്തകള്‍ക്കുമീതെ
പരന്നൊഴുകുന്ന ചോരകണ്ട്
ഞാനും ഞെട്ടിയത് നീ കണ്ടില്ലേ?

സത്യം. നീ വിശ്വസിക്കണം..
ഇതെന്റെ പരാജയമല്ല.

നിയന്ത്രണങ്ങളെ ഭരിച്ചിരുന്ന
എന്റെ തലച്ചോറിന്റെ
ദയനീയ പരാജയമാണ്.

രക്തം നല്‍കാതെ
ഇപ്പോള്‍ ഹദയം ശ്വാസകോശത്തെ
ബുദ്ധിമുട്ടിലാക്കുന്നുണ്ട്.
ശ്വാസമെടുക്കാന്‍ തന്നെ
എന്ത് പ്രയാസമാണെന്നോ.

ചിലപ്പോള്‍ ആഞ്ഞ് രക്തം പമ്പുചെയ്യിച്ച്
തലച്ചോറിനെ തകര്‍ക്കുന്നുണ്ട് ഹൃദയം.
ഇത്രയും പ്രവാഹത്തെ താങ്ങാനുള്ള കരുത്ത്
അവയുടെ ദുര്‍ബല ഞരമ്പുകള്‍ക്കില്ലെന്ന്
നിനക്കും അറിയാവുന്നതാണല്ലോ..

എന്നിട്ടും നീ നിശബ്ദതയുടെ
ഏതോ പ്രപഞ്ചത്തില്‍
എന്നെ ഒറ്റക്ക് നിര്‍ത്തി
മാറിക്കളഞ്ഞു.

ചിലപ്പോള്‍ നീ എന്നോട്
തമാശയ്ക്ക് കളിക്കുന്നതാണല്ലേ..
ശോ ഞാനെന്ത് മണ്ടന്‍.
ഹഹഹ നിന്റെ എന്നത്തേയും തമാശപോലെ ഒന്ന്.

അല്ല എന്നാലും...

ഇന്നലെ നിന്റെ മുഖം
വല്ലാതെ മുറുകിയിരുന്നല്ലോ.
നെറുകില്‍ ഒരു ചുംബനം
നല്‍കാനഗ്രഹിച്ചാല്‍
നിനക്ക് മനസിലാക്കാവുന്നതല്ലേയുള്ളു
അത് തലച്ചോറിന്റെ നിയന്ത്രണങ്ങളില്‍
നിന്നും സ്വതന്ത്രമായ
ഹൃദയത്തിന്റെ കുരുത്തക്കേടാണെന്ന്.

ഞാന്‍ വല്ലാതെ
പാടുപെടുന്നുണ്ടെന്നറിയാമോ?
എന്റെ ഈ ശരീരം വല്ലാതെ തളരുന്നുണ്ടെന്ന്...
പേശികള്‍ ആകെ കുഴഞ്ഞ്...

Monday, 25 May 2015

ഇത് എന്റെ ഒസ്യത്ത്. നിനക്കുള്ളത്

ഇത്
എന്റെ ഒസ്യത്ത്.
നിനക്കുള്ളത്.

മരിച്ചുകഴിഞ്ഞ്
എന്റെ ശവശരീരം
മറവു ചെയ്യുമുമ്പ്
എന്റെ തലച്ചോറ് പൊട്ടി
കുരുത്ത് പൊന്തിയ വാക്കുകള്‍
വികാരങ്ങള്‍
വിചാരങ്ങള്‍
തേന്‍ കിനിഞ്ഞ
പ്രേമഭാഷണങ്ങള്‍
അകാരണങ്ങളായ
ചൊടിച്ചുപോകലുകള്‍
നൈരാശ്യങ്ങള്‍ മോഹഭംഗങ്ങള്‍
നീയെടുത്തുകൊള്‍ക..

എന്റെ ശവശരീരം
മറവു ചെയ്യുമുമ്പ്
അന്ന് നമ്മള്‍ മേയാന്‍വിട്ട
ഉന്നമാദങ്ങളെ
കണ്ണിലൊപ്പിയ കാഴ്ച്ചകളെ
ചുണ്ടിലൊപ്പിയ ചുംബനങ്ങളെ
എന്റെ ഹൃദയാന്തരത്തില്‍
നിന്ന് കടഞ്ഞെടുത്ത്
നിന്റെ കണ്ണീരില്‍
ഉപ്പിട്ടുണക്കണം

എന്റെ ശവശരീരം
മറവു ചെയ്യുമുമ്പ്
ഭ്രാന്തുമുറ്റി
ഞാന്‍ നിന്നോട് ജല്‍പ്പിച്ച
അര്‍ത്ഥമില്ലാ വാക്കുകള്‍
ഇടയ്ക്കുള്ള മൗനങ്ങള്‍
തുളയ്ക്കുന്ന വേദനകള്‍
നിലാവും വാവും മാറിമാറി വന്ന
രാത്രികള്‍
ഉറക്കച്ചടവിന്റെ
കണ്‍കകഴപ്പുകള്‍
ചിരികള്‍
അടക്കം പറച്ചിലുകള്‍
കുസൃതിത്തിരകള്‍
മടുപ്പിക്കലുകള്‍
വെറുപ്പിക്കലുകള്‍
നീയിഷ്ടപ്പെടാത്ത
എന്റെ അനാവശ്യ ചുംബനങ്ങള്‍
ചുണ്ടുകോടിയ നിന്റെ
ചിരികള്‍ക്കിടയില്‍
വല്ലപ്പോഴും അറിയാതെത്തുന്ന
ദീര്‍ഘനിശ്വാസങ്ങളില്‍
പരിമളമായി സൂക്ഷിക്കണം..

നീലവെളിച്ചങ്ങളില്‍
നിന്റെ തിളയ്ക്കുന്ന ചുണ്ടുകള്‍
അപ്പോഴും മിന്നല്‍ പിണറുപോലെ
തിളങ്ങും.
തുറന്ന ജാലകം പോലെ
നിന്റെ കണ്ണുകള്‍
കാഴ്ച്ചകള്‍തേടിയലയും.
സ്റ്റഫ് ചെയ്ത
ശരീരങ്ങള്‍ക്കിടയില്‍
ഒരു പരേതന്റെ ആത്മാവ്
ഇളം തെന്നല്‍പോലെ
ചുറ്റിയടിക്കുന്നുണ്ടോ എന്ന്.
വെറുതേ കൊതിക്കും.
ചര്‍മങ്ങള്‍ തെര്‍മോമീറ്ററുകളായി
ചൂടളക്കും.

ഇല്ല.
കണ്ടെത്തിയെന്നുവരില്ല.
തേടിയെത്തിയെന്നും വരില്ല.
മരണാനന്തരം ഒരാള്‍ക്കും
തിരികെ വരാനാവില്ലല്ലോ.

ങാ..
പറയാന്‍ മറന്നു.
ഇതാണ് എന്റെ ഒസ്യത്തിന്റെ
അവസാനം.

എന്റെ ശരീരത്തിലെ
ഒരുഭാഗവും നിക്കുള്ളതല്ല;
തച്ചോറിന്റെ
ഇടതും വലതുമുള്ള
അമിഗ്ദല*കളൊഴികെ.

നിറയെ വികാരം മുറ്റി
അപ്പോഴും അവ
വിറയ്ക്കുന്നുണ്ടാവും.
ഇടതില്‍
നിനക്കെന്റെ
സന്തോഷവും
ഭ്രാന്തും
വലതില്‍
എന്റെ പ്രത്യയശാസ്ത്രത്തെയും
കണ്ടെത്താനാവും.
ഒപ്പം
എണ്ണിയാലൊടുങ്ങാത്ത
നിറങ്ങളും
മണങ്ങളും.

അതാര്‍ക്കും നല്‍കരുത്..
അതിലാണ് നിനക്ക്
ഞാനെഴുതാന്‍
മറന്ന/
കരുതിവെച്ച
വാക്കുകള്‍
തപസുചെയ്യുന്നത്.
പുതിയ പൂക്കളായ്
വിരിയാന്‍ കാത്തുകാത്ത്
ഇണചേര്‍ന്നിരുന്നത്...
അവ അപ്പോള്‍
ജഡങ്ങളായിത്തീര്‍ന്നിരിക്കും.
എന്നാലും നിന്റെ
ചൂടില്‍
നിശ്വാസങ്ങളില്‍
ഇറ്റുവീഴുന്ന നീര്‍ത്തുള്ളികളില്‍
അവ ഇനിയും വിരിഞ്ഞാലോ?
ഒരുപക്ഷെ
ചിരിക്കുകയെങ്കിലും ചെയ്താലോ?

------------
*Amygdala

Sunday, 24 May 2015

പ്രണയത്തിന്റെ പ്രാരംഭസ്ഥാനം



അതെ... അങ്ങുച്ചിയില്‍ സൂര്യനിദിക്കുന്നിടത്തു നിന്നു തുടങ്ങണം.. പ്രണയത്തിന്റെ പ്രാരംഭസ്ഥാനമാണത്.. തുളഞ്ഞുകയറുന്ന പൊള്ളലുകളില്‍ നിന്നാണ് യാത്ര.. സുര്യനെ ഒന്ന് കണ്ണ് തുറന്നു നോക്കു.. രശ്മികള്‍ കൂരമ്പുപോലെ കണ്ണിലേയ്ക്ക് പാഞ്ഞുകയറും.. കണ്ണുകളടച്ചുപോകാന്‍ തോന്നും... അടയ്ക്കരുത്.. ഇരുട്ടിന്റെ വൃത്ത വളയങ്ങള്‍ സൃഷ്ടിക്കപ്പെടും. മയില്‍പീലിയുടെ വളയങ്ങള്‍ പോലെ അവ നൃത്തം ചെയ്യും.. അറിഞ്ഞോ ഹൃദയമിടിപ്പ് വേഗത്തിലാകുന്നത്.. ശ്വാസമെടുക്കാന്‍ പോലും പ്രയാസപ്പെടുന്നത്... പ്രണയത്തള്ളിച്ചയില്‍ നീ കീഴ്‌മേല്‍ മറിയുന്നത്..

ജലക്കറ അഥവാ ഒരു ഭാഷാപരമായ പ്രശ്‌നം

നിന്നോട് ഞാനെന്താണ് പറയുക?
ഒന്നുടെ നോക്കൂ
ഈ ഹൃദയം
മിടിക്കുന്നതാണെന്ന്.
അപ്പോഴും നിനക്കത്
വിറയ്ക്കുന്ന താമരമൊട്ടാണെങ്കില്‍
അതൊരു ഭാഷാപരമായ
പ്രശ്‌നം മാത്രമല്ലേ...
അര്‍ത്ഥങ്ങളില്‍
നീയും ഞാനും
കാണുന്ന കാഴ്ച്ചകള്‍
ഒന്നു തന്നെയല്ലേ.
തുടച്ചുകളഞ്ഞേക്കൂ
ആ താമരപ്പൂവില്‍ നിന്നും
പറ്റിയ നീര്‍ത്തുള്ളികള്‍..
ചിലപ്പോള്‍ നിന്റെ വസ്ത്രങ്ങളില്‍
അത് ജലക്കറ തീര്‍ത്തേക്കും...

Friday, 22 May 2015

സൂഫിയുടെ വഴിതിരഞ്ഞെടുത്ത പ്രണയയാത്രയില്‍...



രണ്ടുന്മാദികള്‍
നിലാവിന്റെ
തീരങ്ങളിലൂടെ
നടന്നുവരുന്നു...
നിഴലുകള്‍
നിലാനദിയിലോളങ്ങള്‍
സൃഷ്ടിക്കുമ്പോഴും
അവര്‍ പുണരുന്നത്...
ചുംബനങ്ങള്‍
കൈമാറുന്നത്...
ആഴത്തില്‍
രതിയുടെ
കയങ്ങളെ മുങ്ങിത്തപ്പുന്നത്
നിലാവോ
നിലാചന്ദ്രനോ
അറിഞ്ഞില്ല.
വെറുമധരസ്പര്‍ശത്തില്‍
നിവര്‍ത്താനാവാതെ
ഏഴുവര്‍ണങ്ങളും
മയില്‍പ്പീലി കഥപോലെ
അടക്കം ചെയ്യപ്പെട്ടു..
അലിഞ്ഞലിഞ്ഞ്
നിലാവിലെ
മിന്നാമിനുങ്ങുവെട്ടമായ്...
ഉന്മാദികള്‍ അപ്പോഴും
കലപിലാ യാത്രയിലായിരുന്നു..
സൂഫിയുടെ വഴിതിരഞ്ഞെടുത്ത
പ്രണയയാത്രയില്‍...


നീതിമാനായ മോഷ്ടാവ്

തുടുത്ത് എഴുന്ന് നില്‍ക്കുന്ന
മുലഞെട്ടുകള്‍ കണ്ടാലറിഞ്ഞൂടേ
നീ എത്ര കാമാര്‍ത്തയായാണ്
'പേക്കിനാക്കള്‍' കാണുന്നതെന്ന്...

ഇരമ്പുന്ന നിശ്വാസങ്ങള്‍
ഉറക്കത്തിലെ മൂളലുകള്‍
കഴുത്തിലൂടെ ഒലിച്ചിറങ്ങുന്ന
വിയര്‍പ്പുതുള്ളികള്‍....

നിന്റെ സ്വപ്നം
കരിമ്പിന്‍ നീരു
പകരുന്നുണ്ട്...

തിരിഞ്ഞു മറിഞ്ഞും
ഇളകിയും കുറുകിയും
നീ മാറി മാറി
നിദ്രയിലാണ്ടപ്പോള്‍
കനത്ത ഗര്‍ത്തങ്ങളില്‍
നീരുകുമിഞ്ഞിറങ്ങി
ലാവയായൊഴുകി...

വിരലുകള്‍ വിറക്കുകയും
അടഞ്ഞ കണ്‍പോളകള്‍ക്കുള്ളില്‍
കൃഷ്ണമണികള്‍ പിടക്കുകയും ചെയ്യുന്നത്
കണ്ടാലറിയാം
ഉള്ളിലെ കടലിരമ്പം
മൂര്‍ദ്ധന്ന്യത്തിലാണെന്ന്...

ഇല്ല.. ഞാനിറങ്ങുന്നില്ല...
മച്ചിനുമുകളില്‍ നിന്ന്
കയറിട്ട് താഴേക്കിറങ്ങാനായിരുന്നു പദ്ധതി.
ചില്ലലമാരയിലെ വജ്രമാലയായിരുന്നു ലക്ഷ്യം.

ഇല്ല ഞാനിറങ്ങുന്നില്ല.
നേര്‍ത്തശബ്ദം കൊണ്ടുപോലും
ഇപ്പോള്‍ നിന്നെ ശല്യപ്പെടുത്താന്‍ ഞാനില്ല.
നിന്റെ മനോമുകുരങ്ങളെ കൊള്ളയടിക്കാന്‍ ഞാനില്ല.

Monday, 18 May 2015

ഹോ... സത്യായും ശ്വാസം മുട്ടുന്നു...

തല പെരുക്കുന്നു..
നിന്റെ വ്യാഖ്യാന വിസ്മയം കണ്ട്.
ഒരു ഫുള്‍സ്റ്റോപ്പിന്റെ പിന്നിലെന്തെന്ന്
നീ ദാസവിജയന്മാരെ പോലെ
ഉത്തരങ്ങള്‍ തേടിയാലോ?
മൗനങ്ങള്‍ക്കും മന്ദസ്മിതങ്ങള്‍ക്കും
കൂടി അനുവദിക്കപ്പെടാതെ പോയ
നിമിഷങ്ങള്‍ക്ക്
നിഴലിനും നിരര്‍ത്ഥകതയുടെ
അര്‍ത്ഥം തേടിയുള്ള
നിന്റെ പരക്കം പാച്ചിലുകള്‍ക്ക്
ഉള്ള് കാണാതുള്ള
മുള്ള് വാക്കുകള്‍ക്ക്...
ഹോ... സത്യായും
ശ്വാസം മുട്ടുന്നു...

ഗണിതവും ഹൃദയവും തമ്മില്‍



നിനക്ക് എന്റെ സൗഹൃദം
വാക്കുകള്‍ മത്രമായിരുന്നെന്നൊ?
വാക്കുകള്‍ക്കുമപ്പുറമാണു
എന്റെ സ്വപ്നങ്ങള്‍..
അതെങ്ങനെ...
ഗണിതം
ഗണിതമാണെന്നു,
ഗണിതം മാത്രമാണെന്നു,
ഹൃദയം
ചോരയൊഴുകുന്ന
ഒരവയവമാണെന്നു,
അതുകൊണ്ട് ചിന്തിക്കാനാവുമെന്ന്
മുറിഞ്ഞാല്‍ ചോരയൊഴുകുമെന്ന്,
ചിന്തകള്‍ മുറിയുമെന്നു,
ഒടുക്കത്തെ വേദനയാണതിനെന്നു,
ഗണിതവും ഹൃദയവും തമ്മില്‍
വിപരീതാനുപാതത്തിലാണെന്നു
നിന്നെ ബോധ്യപ്പെടുത്താനുള്ള
അക്ഷരങ്ങളില്ലാതെ
വാക്കുകള്‍ ശ്വാസം മുട്ടിച്ചിരുന്നല്ലൊ...
പിന്നെ നിന്നെ
എങ്ങനെ കുറ്റം പറയും??

:(

Thursday, 14 May 2015

സൂഫിയുമായുള്ള ഒരു ട്രെയിന്‍ യാത്ര



കാലം ഭുതകാലത്തിലേക്ക്
തിരക്കിട്ട് ഒടിയോടിക്കയറുന്നു..

ചില മിന്നുവെട്ടങ്ങള്‍..
നിഴലുകള്‍..
ഇരുട്ടുമൂടിയ ആകാശം..
എല്ലാമെല്ലാം ഒഴുകുന്നുണ്ട്...
ഒരു ബ്ലാക്ക് ആന്റ് വൈറ്റ്
കേന്‍വാസില്‍
കറുത്ത മഷി കൊണ്ട്
ഒഴുക്കന്മട്ടില്‍
വരച്ച ഒരു വാട്ടര്‍ക്കളര്‍ പെയിന്റിങ്...



സ്റ്റേഷനുകളില്‍ നിര്‍ത്തിയും
പാളങ്ങളില്‍ ശീല്‍ക്കാര ശബ്ദങ്ങളാലും
പാലങ്ങളില്‍ ഉറക്കെ ശബ്ദം മുഴക്കിയും
ഈ ട്രെയിന്‍
പുകച്ചുരുളുകളുമായി
പായുന്നത്
അടുത്ത കാലത്തേക്ക്...

മുഷിഞ്ഞ, ദുര്‍ഗന്ധം വമിക്കുന്ന ബോഗിയില്‍
ഉറങ്ങുന്നവരുടെയിടയില്‍ ഉറങ്ങാനാവാതെ...

ഒരു സുഫി സംഗീതം മനസിലേക്ക് അലയടിച്ചെത്തുന്നു.
ലഹരി ആഗ്രഹിക്കുന്ന രാത്രിയാത്ര...

സുഫി പറയുന്നു:
'അനല്‍ ഹക്ക്...
ഞാന്‍ തന്നെ ദൈവം..
ഞാന്‍ തന്നെ ദൈവം..
അവനും എനിക്കുമിടയിലെ സമുദ്രാതിര്‍ത്തികളെവിടെ?
എനിക്കുമവനുമിടയിലെ
പ്രകാശവര്‍ഷങ്ങള്‍
എവിടെപ്പോയ്?
ഞാനുമവനും ഇല്ലാതായ്..
ഞാനവനും
അവന്‍ ഞാനുമായ് മാറി
ഒന്നായൊഴുകുമ്പോള്‍..
ലഹരിപൂണ്ട എന്റെ ഞരമ്പുകള്‍
അലറി വിളിക്കുന്നു
അനല്‍ ഹക്ക്..
ഞാന്‍ തനെയാണവന്‍...'

കാറ്റ്..
വേണ്ടും ട്രയിനിരമ്പം..
ഹലെജെന്‍ വെട്ടങ്ങള്‍
പരന്നൊഴുകിയ
റോഡുകള്‍ കടന്നു കടന്നു...
ഇരുട്ടും ഹലെജെന്‍ വെട്ടങ്ങളും മാറി മാറി..

നദികള്‍.. ഇരുണ്ട നദിക്കരകള്‍..
പഴകിയ പായല് പിടിച്ച
സര്‍ക്കാര്‍ വേര്‍ഹൗസുകള്‍..
വീണ്ടും കൊഴുത്ത ദുര്‍ഗന്ധങ്ങള്‍..

സൂഫിയുടെ നിലക്കാത്ത നൃത്തം..
വൃത്തത്തില്‍ കറങ്ങുന്ന നൃത്തം..
പുകച്ചുരുളുകള്‍കൊണ്ട്
മുഖം മറച്ചുള്ള ചിരികള്‍..

അനല്‍ ഹക്ക്
ഒരു ദാര്‍ശനിക മിഥ്യ.
അനല്‍ ഹക്ക്
ഒരു സംഗീത സത്യം
അനല്‍ഹക്ക്
ഒരു നിലക്കാത്ത
മോഹം, പ്രണയം, തീര്‍ത്ഥയാത്ര…

സൂഫി വീണ്ടും പാടുന്നു;
' തന്‍ഹുദായെ തേടിയുള്ള യാത്ര..
ഹൂദാക്കൊപ്പമുള്ള യാത്ര..
വിണ്ടുകീറിയ പാദത്തില്‍
നീരു വന്ന വിരലുകളില്‍
ഉണങ്ങിയ ദേഹത്തില്‍
ഓരോ അണുവിലും
അവനെ അവഹിച്ചാവാഹിച്ച്
മദം മുറ്റിയ ചിന്തകള്‍..
ഓഹ് ഹുദാ
ദാ ഇവിടെ ഈ ഉള്ളില്‍
ഒരു പ്രണയമധുരമായ്
നിറഞ്ഞൊഴുകൊന്നതെങ്ങോട്ട്?'