Tuesday, 19 July 2016

ഉദ്യാനം


ഞാന്‍ പനീര്‍ പൂവിനോട് ചോദിച്ചു;
നിന്റെ നറുമണമെങ്ങുപോയി?
'വസന്തം കൊണ്ടുപോയി'-
യെന്നവള്‍ മൊഴിഞ്ഞു.
ഞാന്‍ വസന്തത്തിനോട് ചോദിച്ചു;
എന്താണ് നിന്റെ
നെറ്റിയിലീ വരകളെന്ന്.
'എന്റെ മുറിവുകളിലുപ്പുവെച്ചതാണെ'ന്നവളും.
ഒരിക്കല്‍ പൂവിട്ട ഉദ്യാനത്തില്‍ നിന്നും
ഞാന്‍ പുറത്തുകടന്നു.
അന്നുതൊട്ടലയുന്നു ഞാന്‍
ലക്ഷ്യമേതുമില്ലാതെ...
-നസീം ഷഫായി, കശ്മീരി കവയിത്രി
(ഉദ്യാനം എന്ന കവിതയില്‍ നിന്ന്)

നമ്മള്‍ അവരോട് ചെയ്യുന്നത്‌


-1-
നിങ്ങള്‍ കരഞ്ഞുകരഞ്ഞ്
അവരെ തോല്‍പ്പിക്കാന്‍
ശ്രമിക്കുന്നു.
പെല്ലറ്റിങ്ങുകള്‍
ഏറ്റുവാങ്ങി വിജയിക്കാനവരും.
സ്വാതന്ത്ര്യം വെറുതെ കിട്ടുന്നതല്ല എന്ന്
വീണ്ടുമവര്‍ പഠിപ്പിച്ചുകൊണ്ടേയിരിക്കുന്നു.
അവര്‍ക്കായി കണ്ണീരുവാര്‍ക്കാന്‍
മനസില്ലാ...
അവര്‍ കുട്ടികളല്ല.
സ്ത്രീകളല്ല.
വൃദ്ധരല്ല.
രൂപങ്ങളില്ല.
ഭൂപടങ്ങളും.
-2-
സൈനികരുടെ ബുദ്ധിയെങ്കിലും
കാണിക്കൂ...
അവര്‍ പൗരന്‍മാരെയല്ല
കൊല്ലുന്നത്,
വേട്ടയാടുന്നത്.
അവര്‍ക്ക് നന്നായറിയാമത്.
അവര്‍ ശത്രുക്കളെയാണ് കൊല്ലുന്നത്,
പുറം തുളയ്ക്കുന്നത്.
പണ്ട്
ജാലിയന്‍ വാലാബാഗില്‍
സംഭവിച്ചതുപോലെ.

Thursday, 14 July 2016

നിനക്ക് പനിപിടിച്ചിരിക്കുന്നു.

നീ എന്ന
ഒറ്റയക്ഷരത്തിലാണ്
ഞാന്‍ ഒരു
പ്യൂപ്പയായി
തപം ചെയ്യുന്നത്.

വെയില്‍
മുകുളങ്ങളിറങ്ങാത്ത
ബോധി.
ഗര്‍ഭനിശബ്ദതയുടെ
വേദന.

ശലഭചിറകുകള്‍ക്കായല്ല
ഒരു പ്രകാശസ്പര്‍ശം
മാത്രമുള്ള
മഴപ്പാറ്റയുടെ
അല്‍പായുസ്സിലേയ്ക്ക്.

കണ്ണുകളടച്ച്...
ഇറുക്കിയടച്ച്...
ഇരുട്ടില്‍
നിന്നെ ധ്യാനിച്ച്...
ഒരു ശ്വാസമാത്ര
എല്ലാം പുനരാനയിച്ച്
ഒരു കൊച്ചുമഴത്തുള്ളിക്കിനാവില്‍
തിളങ്ങിയൊടുങ്ങണം.

'പ്രിയ മേയ്സിയാദാ'1
ഖലീല്‍
ധ്യാനമുഹൂര്‍ത്തങ്ങളെ
പേരുചൊല്ലിവിളിക്കുന്നു.
'സൂര്യകാന്തിപ്പൂവേ'
എന്ന് ഞാനും.

നിന്റെ ഹൃദയത്തില്‍
ആഴ്ന്നിറങ്ങിപ്പറക്കാറുള്ള
തെമ്മാടി പക്ഷി
വന്യമായി മിടിക്കുന്നത്
കേള്‍ക്കുന്നുണ്ട്.

ഈ ധ്യാനനിരതയിലും
മിഴികള്‍ക്കുള്ളില്‍
ഒളിമങ്ങാതെ
അയാള്‍ കാവലിരിക്കുന്നു.

സൂര്യകാന്തിപ്പൂവേ
എന്റെ അമിഗ്ദലങ്ങള്‍ വിറക്കുന്നു.
നെരിപ്പോടിലെ തീയില്‍കിടന്ന്
പിടഞ്ഞ് വെന്ത് മറിയുന്നു.

തീര്‍ത്ഥയാത്രകള്‍ക്ക്
തുടക്കമായി നിന്റെ ശബ്ദം.
ദേശാടനത്തിന്
എന്റെ കാലുകളും.
നിന്റെ ഉമിനീരില്‍ കടഞ്ഞെടുത്ത
എന്റെ ദാഹനീര്‍
ഉള്ളില്‍ കനലാട്ടമാരംഭിച്ചിരിക്കുന്നു.
നിനക്ക് പനിപിടിച്ചിരിക്കുന്നു.
എനിക്ക് ഭ്രാന്തും.
ഞാന്‍ കാണുന്ന കാഴ്ച്ചകള്‍ക്ക്
അന്തിമസൂര്യന്റെ നിറം.
അതെ.
നിന്റെ ഇതളുകളില്‍
തിളങ്ങി നില്‍ക്കുന്ന
കട്ട മഞ്ഞ നിറം.

ഒരുകൂട്ടം
ദേശാടനപക്ഷികള്‍
നമ്മുടെ കാഴ്ച്ചകളെ
കൊള്ളയടിക്കുന്നു.
ശ്വാസങ്ങളെ
വികാരങ്ങളെ
വിചാരങ്ങളെ
നമ്മളെ തന്നെയും.

ഇനി...
പ്യൂപപോലൊരു തൂങ്ങിയാട്ടം.
നിന്റെ പുതിയ പുഞ്ചിരിയിലേയ്‌ക്കൊരു
കൂടുമാറല്‍.
തിരഞ്ഞെടുക്കപ്പെട്ട
ദിനങ്ങള്‍ക്കുള്ളില്‍
നിമിഷാര്‍ത്ഥം കാലുകുത്തണം.
നിന്റെ പാദവിരല്‍ തുമ്പിനാല്‍
ഒരു ശക്തമായ ഞെരിഞ്ഞമരല്‍.
പ്രണയബുദ്ധന്‍
ധ്യാനനിമഗ്നനാവുന്നു.
നിന്റെ സിരാപടലങ്ങളില്‍
വന്യമായൊരു
തിരവന്നുവീശുന്നു.
നീ ആടിയുലയുന്നു.
നിലത്തുവീഴുന്നു.
ഉടല്‍ നിറയെ
തിരമുറിഞ്ഞ വാക്കുകള്‍.
ഉടല്‍ നിറയെ
പ്രണയാര്‍ദ്ര മുറിവുകള്‍.
ഉടല്‍ നിറയെ
കൊഴുത്ത എന്റെ(നിന്റെ)
ശവംനാറിപ്പൂക്കള്‍
പൂത്തുവിടരുന്നു.
നീയിപ്പോള്‍
ദൈവത്തെ പ്രണയിച്ച
മഗ്ദലനമറിയം.
നീയിപ്പോള്‍
ചെമ്പാലപൂക്കും ഗന്ധം.
നീയിപ്പോള്‍
ചോരവാര്‍ന്നൊഴുകുന്ന
ഞാന്‍.
മൗനം.

1. ഖലീല്‍ ജിബ്രാന്റെ കാമുകി. ലബനീസ് കവയിത്രി. മരണം വരെയും ഇരുവരും പരസ്പരം കണ്ടുമുട്ടിയിട്ടില്ല എന്നത് ചരിത്രം.

Monday, 11 July 2016

ഗുഹയിലേയ്‌ക്കൊരു മടക്കം



നീയെവിടെയാണ്...??

മരിച്ച ഞാന്‍ ഇവിടുണ്ട്...
മുനപോയ കത്തിയുടെ
പുരാവൃത്തമായി
ശോഷിച്ചൊരു "കൈപ്പിടി"യായി
ഞാനിവിടെ അവശേഷിക്കുന്നുണ്ട്.

തിരിച്ചറിയും മുമ്പേ
ചെറുതായി നുറുങ്ങിയ
ഒരു പച്ചിറച്ചിക്കഷ്ണം
പിടക്കണുണ്ട്.

ഹൃദയമല്ലത്.
തരിമ്പുമല്ലത്.
ഒരു പരാജിത
നെടുവീര്‍പ്പാണത്.

ഇരുദളങ്ങളുള്ള
അമിഗ്ദലങ്ങള്‍.
ഒസ്യത്തായി
നല്‍കപ്പെട്ടത്.

തിരികെ നടക്കാനാവാത്തവിധം
ഏതോ ദൂരത്തെത്തി
നില്‍ക്കുകയാണോ നമ്മള്‍ ?

ഈ വെയിലാഴിയില്‍...

ഏതുമേഘമാണ്
ഒരു നിഴല്‍ തണുപ്പേകാനുള്ളത്?

നിറങ്ങളില്ലാതെ
ചത്തുമലച്ചൊരു
മാനത്തുകണ്ണിയാണു ഞാന്‍...

തിളക്കം നഷ്ടപ്പെട്ട്,
തുടിപ്പു നിലച്ചുപോയ
കണ്‍കളില്‍
പരന്നുകിടക്കുന്നുണ്ട്
നീലിച്ച
നിറം മങ്ങിയ
ഒരു നിഴല്‍.

എവിടെയാണ് നീ?

കണ്‍കോണില്‍
ഒരു ഈര്‍ഷ്യനോട്ടം
നിന്നില്‍ തികട്ടിയോ?

മടിക്കണ്ട,
മാനത്തുകണ്ണി
ചത്തേപോയ്.

തുരുമ്പിച്ച കത്തിത്തണുപ്പില്‍
പിടിയുടെ ശേഷക്രിയകള്‍.

വാക്ക്
ചിരി
കവിത
പിന്നെ
രാഷ്ട്രീയം
അല്‍പം എടുത്തുചാട്ടം
ചില കള്ളങ്ങള്‍
ചില സത്യസന്ധതകള്‍
എല്ലാം കൂട്ടിയിട്ട് ഒരു
ചതിച്ചിത.

പിണക്കമോ പ്രണയമോ പരിഭവമോ
അങ്കലാപ്പോ വേവലാതിയോ
ഒന്നുമൊന്നുമില്ലാത്ത
ഗുഹയിലേയ്ക്കിനി മടക്കം.

യക്ഷിയും റൂമിയും
കണാമറയത്ത്
പാടലവര്‍ണമായ്
മാഞ്ഞുമാഞ്ഞ്
പോകുമ്പോള്‍
ഇനിയീ അമിഗ്ദലങ്ങള്‍
കരിയിലപോലെ
കനമില്ലാതെ
ചീഞ്ഞുകിടക്കും
ആത്മാവ് നഷ്ടപ്പെട്ടൊരു
നിലാവുപോലെ
ഈ മണ്ണിനടിയില്‍.

ഏതോ കോണില്‍
ഇളം കാറ്റില്‍
മാറ്റൊലിക്കൊണ്ടോ?
"എവിടെയാണ് നീ..."

Sunday, 19 June 2016

പ്രിയപ്പെട്ട ഖലീല്‍ ജിബ്രാന്,

പ്രിയപ്പെട്ട ഖലീല്‍ ജിബ്രാന്,

എന്തുകൊണ്ടാണ് ഖലീല്‍
എന്റെ ഹൃദയത്തെ കുതിര്‍ക്കാന്‍
നിന്റെ കവിതകള്‍ക്കാകാത്തത്?

എത്രയാവേശത്തോടെയാണ്
എത്ര കിന്നരത്തോടെയാണ്
ഒരിക്കല്‍ നീയെന്നില്‍
വീശിയടിച്ചിരുന്നത്!!!

ഇന്ന് നിന്റെ ഓരോ വാക്കും
കേവലം വാക്കുകള്‍ മാത്രമായി
വന്നുപതിച്ച്
ചിതറിപ്പോകുന്നു.

ഹൃദയഭിത്തികളെ ഭേദിക്കുന്ന
ഒരക്ഷരവും നിന്റെ കവിതകളില്‍
കണ്ടെത്താനാവാത്തതെന്ത്?

നിന്റെ 'മുന്തിരിവള്ളികളില്‍'
'നെയ്യാമ്പലുകളില്‍' 1
മഞ്ഞകണമൂര്‍ന്നിറങ്ങുന്ന,
നിലാവിന്റെ ഗന്ധമുള്ള
ഒരു പുഷ്പത്തിനായി
ഒരു കനിക്കായി
ഞാന്‍ ചികഞ്ഞ് ചികഞ്ഞ്
ചിറകുകുഴയുന്നു.

അല്ലയോ പ്രണയഗായകാ,
ലെബനന്റെ കാവ്യഹൃദന്ദമേ,
എന്റെ മഞ്ഞുകാല
കുളിര്‍നിലാപക്ഷിയെ
എന്റെയുള്ളിലെ
തിരകള്‍ക്കുള്ളിലേയ്ക്ക്
തിരികെ ആനയിക്കാമോ?
നിന്റെ ഗീതകങ്ങളിലെ
ഒരുപിടിയക്ഷരങ്ങളെങ്കിലും
ആഭിചാര മന്ത്രണങ്ങളായി
അവളിലേയ്ക്ക് പറഞ്ഞയക്കാമോ?

എന്നെക്കുറിച്ചുള്ള ഓര്‍മ്മകളുടെ
മനംപുരട്ടലുകള്‍ക്കിടയിലായിരിക്കുമവള്‍.
വെറുപ്പിന്റെയോ മറവിയുടെയോ
ദേവതയുടെ ഉപാസകയാണവള്‍.
ചിത്രഗുപ്തനെ പോല്‍
അവള്‍ സൂക്ഷിക്കുന്ന
വഞ്ചകരുടെ പെരും ലിസ്റ്റില്‍
അവസാനമായി എഴുതിച്ചേര്‍ത്തിരിക്കുന്നത്
എന്റെ പേരാണ്.
അതിനായി അവള്‍ തിരഞ്ഞെടുത്ത
നിറം ചുവപ്പാണ്.
കണ്ണുകളില്‍ നിന്നും
കണ്ണീരിനുപകരം
അവള്‍പൊഴിച്ച
ചോരയുടെ ചുവപ്പ്.

ചുവപ്പിന് വിപ്ലവമെന്നല്ല
വിളറിയ വഞ്ചനയെന്നാണ്
അവള്‍ നാമകരണം ചെയ്തിരിക്കുന്നത്.

പ്രിയ ഖലീല്‍
ചില പക്ഷികള്‍ പറന്നകലുമ്പോഴാണ്
അവര്‍ നമ്മുടെ
പ്രാണവായുവിന്റെ
പ്രഭവകേന്ദ്രമായിരുന്നുവെന്നറിയുന്നത്.
അറിയുമ്പോഴേക്കും
അവ നഷ്ടപ്പെട്ടിരിക്കും.
ഒരിറ്റു പ്രാണനായി
നാം പിടഞ്ഞുതുടങ്ങിയിരിക്കും.

നമ്മള്‍ക്കിരുവര്‍ക്കുമായി
ഒരു ചെടി നടണം.
ഒരൊറ്റപ്പുഷ്പം മാത്രം തളിരിടുന്ന
ഒരു പനീര്‍ച്ചെടി.
വിയര്‍ക്കുവോളം
തളര്‍ന്നുവീഴുവോളം
അതിനായി സമയം ചിലവിടണം നമുക്ക്.
നെഞ്ചുപിടക്കുന്ന ഓര്‍മകളെ
ഗന്ധങ്ങളെ, നിറങ്ങളെ
അതിലെ മുള്ളുകളായി
വളര്‍ത്തിയെടുക്കണം നമുക്ക്.

പ്രണയ പ്രവാചകാ
ഒരുകുറി നീയിപ്പോള്‍ പ്രവചിക്കേണ്ടത്
എന്റെ ആയുസ്സിന്റെ ദൈര്‍ഘ്യമാണ്.
അഥവാ നമ്മുടെ പനീര്‍ച്ചെടിയിലെ
ആദ്യത്തെ (അവസാനത്തെയും)
പൂവിരിയുന്ന ദിവസമാണ്.


^1. ഖലീല്‍ ജിബ്രാന്റെ 'മുന്തിരിവള്ളികളും നെയ്യാമ്പലുകളും' എന്ന കൃതിയെ പറ്റി പരാമര്‍ശം

Sunday, 22 May 2016

ഇന്ന് മായാ ആഞ്ചൊലോയുടെ മരണം

അവര്‍ ചിരിച്ചുകൊണ്ടാണ്
പ്രഭാപൂരിതങ്ങളായ
പ്രഭാതങ്ങളെ കുറിച്ച് പറഞ്ഞിരുന്നത്.
തോല്‍വികളില്‍,
അനക്കമറ്റ കിനാക്കളില്‍
ഇഴഞ്ഞാണെങ്കിലും
മുട്ടുകുത്തിനിന്ന്
ഒന്നു നെടുവീര്‍പ്പിടാനാണ്
പഠിപ്പിച്ചത്.

പ്രതിരോധശാസ്ത്രത്തില്‍
ഒച്ചിഴച്ചിലുകള്‍ക്കാണ്
പ്രഥമസ്ഥാനം.
പെട്ടെന്നു തീരാനുള്ളതല്ലല്ലോ
ഒന്നും ഒന്നും.

ഓര്‍മയില്ലേ
യൂദാസിനെ...
വെറുക്കപ്പെട്ടവരുടെ മിശിഹ.
പ്രതിരോധപുസ്തകത്തില്‍
ഒരുപക്ഷെ, അയ്യാള്‍ക്കൊരു
താളുണ്ടാവും.

30 വെള്ളിക്കാശ്
ഒരു സ്വപ്‌നത്തെയാണ്
ഒരു ലോകത്തെയാണ്
ഒരു പ്രതീക്ഷയെ കൂടിയാണ്
ആലേഖനം ചെയ്യുന്നത്.

ഒറ്റ് ഒരു രാഷ്ട്രീയപ്രവര്‍ത്തിയാണ്.
ഒറ്റ് ഒരു പ്രതിരോധം കൂടിയാണ്.

വെറുപ്പിലേയ്ക്ക്
പരകായം ചെയ്യുക
സംഭവ്യമാണ്.
ഇവിടെയാണ്,
ഇവിടെ വെച്ച് മാത്രമാണ്
നിങ്ങള്‍ക്ക്
ജറുസലേം പുത്രനെ
വിചാരണ ചെയ്യാന്‍ സാധിക്കുക.

ആരാണവന്‍.
സത്യത്തിന്റെ മൂര്‍ത്തീഭാവമെന്ന്
നടിച്ചവന്‍?
ആരാണവന്‍?
സമാധാനത്തിന്റെ
ഉത്തുംഗതങ്ങള്‍
കീഴടക്കിയവനെന്ന്
അഹങ്കരിച്ചവന്‍?
ആരാണവന്‍?
കള്ളവുകളുടെ
നൈതികത മറച്ചുപിടിച്ചവന്‍?
ആരാണവന്‍
ഊരാക്കുടുക്കുകളിലേയ്്ക്
ആട്ടിന്‍പറ്റത്തെ
വെറുതെ നയിച്ചവന്‍?
വെറുക്കപ്പെടേണ്ടവന്‍.
വിചാരണ ചെയ്യപ്പെടേണ്ടവന്‍.

കുരിശുയുദ്ധങ്ങള്‍.
കുരിശുയുദ്ധങ്ങള്‍.

വാക്കിന് മുറിവേറ്റിരിക്കുന്നു.
വിശുദ്ധമുറിവുകളില്‍
ചോരപൊടിയുന്നു.
ഇനി കുമ്പസാരങ്ങള്‍ക്ക് സ്ഥാനമില്ല.
കുമ്പസാരക്കൂടുകളില്‍
ഉയിര്‍ത്തെഴുന്നേല്‍ക്കാനുള്ളതല്ല
ഒന്നും ഒന്നും.

ജഡമായ വാക്കുകള്‍ക്ക്
ചൂടേറിയ ഓര്‍മകള്‍ക്ക്
കാഴ്്ചവറ്റിയ
അന്ധബിന്ദുക്കള്‍ക്ക്...

ഇതൊക്കെ എന്തിനാണ് പറഞ്ഞത്?
ആ...
ഒരോര്‍മയുമില്ല.

ഓടി തളര്‍ന്ന്
ഇഴയുന്ന ഒരു സൂചി
ഇപ്പോള്‍ മറ്റേസൂചിയെ
മുറിച്ച് കടന്ന്
വൃത്തത്തിന്റെ ഒരു നിശ്ചിതഘട്ടത്തെ
ചൂണ്ടി നില്‍ക്കുന്നുണ്ട്..
ചോദ്യചിഹ്നമല്ലത്.
ഇന്റര്‍വെല്ലിനോ
അതുമല്ല
'ശുഭം'
എന്നെഴുതിക്കാണിക്കാനോ ഉള്ള
മൂര്‍ച്ചയേറിയ കൃത്യതയാണത്.

ജീവിതത്തിന്റെ മൂര്‍ച്ചയറ്റുപോയേക്കാം.
ജീവന്റെ മുന തേഞ്ഞു തീര്‍ന്നേക്കാം.
കാലമാപിനിയുടെ
സൂചിമുനകള്‍ക്ക്
മൂര്‍ച്ചപോകുമോ [സഖേ]?

പ്രിയപ്പെട്ട മായാ,

ഇവിടെ നീ
വെറുമൊരു പരാജയമാണ്.

കൂട്ടിലെ പക്ഷി
പാടുന്നതൊക്കെയും
പകര്‍ത്തിയെഴുതിയ
എന്റെ പ്രിയ കാമുകീ...
നീ വെറുമൊരു പരാജയമാണ്.

മസ്തിഷ്‌കയുദ്ധങ്ങളില്‍
ഹൃദയവേദനകള്‍ക്കെന്തുചെയ്യാനാവും?
തെളിവുകളുടെ
യുക്തിബോധങ്ങളില്‍
അഭാവങ്ങളുടെ
യാഥാര്‍ത്ഥ്യങ്ങള്‍ക്കെന്തുചെയ്യാനാവും?
പകയുടെ നിസംഗതകള്‍ക്കുമുമ്പില്‍
പിടയ്ക്കുന്ന
നിസ്സഹായതക്കെന്തുചെയ്യാനാകും?

വയലേലകള്‍...
ഊര്‍വ്വരത...
കുതിര്‍ന്ന ഭൂമി...
ഇളം വെയില്...
ചോലക്കാറ്റ്...
ഇല്ല...
എന്റെ സൂക്ഷമബോധങ്ങളിലെങ്ങുമില്ല
ഒരു ചെറുവിത്തുപോലും
മുളപ്പിക്കാനൊരിടം.
ഇല്ല...
എന്റെ ഹൃദയത്തിലെങ്ങുമില്ല
പ്രതീക്ഷാ നിര്‍ഭരതയുടെ
താങ്ങാനാവാത്ത ഭാരം.

മേഘങ്ങള്‍ വേഗത്തില്‍
പാഞ്ഞുപാഞ്ഞുപോകുന്നു.
ഇരുള്‍ കിനിഞ്ഞിറങ്ങുന്നു.
കാഴ്ച്ചകള്‍ക്ക്‌മേല്‍
വലകെട്ടിത്തുടങ്ങിയിരിക്കുന്നു.

മായാ...
നിന്നെ ഞാന്‍ കൊല്ലുന്നു.
കഴുത്തു ഞെരിച്ച്
കൊല്ലുന്നു.
നിര്‍ദ്ദയം ക്രൂരമായി തന്നെ കൊല്ലുന്നു.

പാപത്തിന്റെ ഫലമല്ല,
പരാജയത്തിന്റെ ഫലമാണ്
മരണം.

മരണമൊഴി രേഖപ്പെടുത്തുന്നു.
വധശിക്ഷയും.
നിന്റെയും എന്റെയും.

Friday, 26 June 2015

കലഹജീവിതങ്ങളുണ്ടാവുന്നത്

നിങ്ങള്‍ വിചാരിക്കും
കലഹജീവിതങ്ങളുണ്ടാവുന്നത്
എല്ലുന്തിയ
തുകല്‍ രൂപങ്ങളെ കണ്ടിട്ടാണെന്ന്.

മൂക്കട്ടയും തീട്ടവും
ഒട്ടിയുണങ്ങിയ
കറുത്ത രൂപങ്ങളെ കണ്ടിട്ടാണെന്ന്..

മാവുകളിലെ
ഉണക്കക്കൊമ്പുകളില്‍
കായ്ച്ചുകിടന്ന
ദയനീയതകളെ കണ്ടിട്ടാണെന്ന്.

അവരിലെ
യോനിയില്‍ നിന്നുമൊലിച്ച
നിങ്ങളുടെ ശുക്ലം
കണ്ടിട്ടാണെന്ന്...

നിങ്ങള്‍ തീര്‍ച്ചയായും
വിചാരിക്കുന്നുണ്ടാകും
വിപ്ലവകാരികള്‍
ജന്മം കൊള്ളുന്നത്
ശൂലമുനകളാല്‍
വരഞ്ഞ വയറില്‍
വിരിഞ്ഞ മുറിപ്പാടില്‍ നിന്നും
ഒരു പിഞ്ചിളം കാല്
പുറത്തേക്ക് ഉന്തി നില്‍ക്കുന്നത്
കണ്ടിട്ടാണെന്ന്..

അവരുടെ ജീവിതം പോലെ
അങ്ങുമിങ്ങുമെത്താത്ത
നില ടാര്‍പാളിന്‍
വലിച്ചുകെട്ടി
കൂരയാക്കിയിട്ടും
ഒരുതുള്ളി മഴയെപ്പോലും
പുറത്തു നിര്‍ത്താത്ത
കൂരകണ്ടിട്ടാണെന്ന്...

എനിക്കുറപ്പുണ്ട്
നിങ്ങള്‍ തീര്‍ച്ചപ്പെടുത്തുന്നുണ്ടാവും
വിപ്ലവങ്ങള്‍ വസന്തമാകുന്നത്
ഇടിമന്നലുകളായി
പ്രകമ്പിക്കുന്നത്
വലിഞ്ഞൊട്ടി
എല്ലേത് തൊലിയേത്
എന്ന് തിരിച്ചറിയാനാവാത്ത
തുറിച്ച കണ്ണുകളുള്ള
പേരില്‍ ജീവന്‍
നിലനില്‍ക്കുന്ന
ചിലപ്പോള്‍ ജീവനുകളില്ലാതെ
അങ്ങ് കുഴിച്ചിടുന്ന
ശാസ്ത്രീയ നാമങ്ങള്‍പോലുമില്ലാത്ത
ആ കോലങ്ങളെ കണ്ടിട്ടാണെന്ന്...

തീര്‍ച്ചയായും
നിങ്ങള്‍ക്ക് തെറ്റുപറ്റിയിരിക്കുന്നു..
അറുബോറാണെങ്കിലും
ജീവിച്ചുതീര്‍ക്കേണ്ടുന്ന
ഈ ഒരിറ്റുജീവിതത്തോടുള്ള
പ്രതീക്ഷയാണ്
വിപ്ലവകാരികളെ
ഉരുക്കിയെടുക്കുന്ന
ചൂളകള്‍...
കത്തിനശിക്കുമെങ്കിലും
ദാരിദ്രത്തിന്റെ
വിലാപഗാനങ്ങളല്ല,
ദാരിദ്രത്തിലും കൊതിക്കുന്ന
സ്വാതന്ത്ര്യത്തിന്റെ
ഇളംകാറ്റിലാണ്
ഒറ്റബുള്ളറ്റില്‍ തീരാന്‍
തയ്യാറായി നിങ്ങളോട്
പൊരുതാന്‍ അവര്‍
ഉള്‍വലിഞ്ഞ കണ്ണുകളും
കവിളുകളുമുള്ള
തലയുയര്‍ത്തി
ഉന്തിയതെങ്കിലും നെഞ്ചുവിരിച്ച്
നേര്‍ത്തതെങ്കിലും നടുനിവര്‍ത്തി
മുഷ്ടിചുരുട്ടുന്നത്...
ആഞ്ഞടുക്കുന്നത്..
ചിലപ്പോള്‍ തോക്കേന്തുന്നത്.