Thursday, 14 July 2016

നിനക്ക് പനിപിടിച്ചിരിക്കുന്നു.

നീ എന്ന
ഒറ്റയക്ഷരത്തിലാണ്
ഞാന്‍ ഒരു
പ്യൂപ്പയായി
തപം ചെയ്യുന്നത്.

വെയില്‍
മുകുളങ്ങളിറങ്ങാത്ത
ബോധി.
ഗര്‍ഭനിശബ്ദതയുടെ
വേദന.

ശലഭചിറകുകള്‍ക്കായല്ല
ഒരു പ്രകാശസ്പര്‍ശം
മാത്രമുള്ള
മഴപ്പാറ്റയുടെ
അല്‍പായുസ്സിലേയ്ക്ക്.

കണ്ണുകളടച്ച്...
ഇറുക്കിയടച്ച്...
ഇരുട്ടില്‍
നിന്നെ ധ്യാനിച്ച്...
ഒരു ശ്വാസമാത്ര
എല്ലാം പുനരാനയിച്ച്
ഒരു കൊച്ചുമഴത്തുള്ളിക്കിനാവില്‍
തിളങ്ങിയൊടുങ്ങണം.

'പ്രിയ മേയ്സിയാദാ'1
ഖലീല്‍
ധ്യാനമുഹൂര്‍ത്തങ്ങളെ
പേരുചൊല്ലിവിളിക്കുന്നു.
'സൂര്യകാന്തിപ്പൂവേ'
എന്ന് ഞാനും.

നിന്റെ ഹൃദയത്തില്‍
ആഴ്ന്നിറങ്ങിപ്പറക്കാറുള്ള
തെമ്മാടി പക്ഷി
വന്യമായി മിടിക്കുന്നത്
കേള്‍ക്കുന്നുണ്ട്.

ഈ ധ്യാനനിരതയിലും
മിഴികള്‍ക്കുള്ളില്‍
ഒളിമങ്ങാതെ
അയാള്‍ കാവലിരിക്കുന്നു.

സൂര്യകാന്തിപ്പൂവേ
എന്റെ അമിഗ്ദലങ്ങള്‍ വിറക്കുന്നു.
നെരിപ്പോടിലെ തീയില്‍കിടന്ന്
പിടഞ്ഞ് വെന്ത് മറിയുന്നു.

തീര്‍ത്ഥയാത്രകള്‍ക്ക്
തുടക്കമായി നിന്റെ ശബ്ദം.
ദേശാടനത്തിന്
എന്റെ കാലുകളും.
നിന്റെ ഉമിനീരില്‍ കടഞ്ഞെടുത്ത
എന്റെ ദാഹനീര്‍
ഉള്ളില്‍ കനലാട്ടമാരംഭിച്ചിരിക്കുന്നു.
നിനക്ക് പനിപിടിച്ചിരിക്കുന്നു.
എനിക്ക് ഭ്രാന്തും.
ഞാന്‍ കാണുന്ന കാഴ്ച്ചകള്‍ക്ക്
അന്തിമസൂര്യന്റെ നിറം.
അതെ.
നിന്റെ ഇതളുകളില്‍
തിളങ്ങി നില്‍ക്കുന്ന
കട്ട മഞ്ഞ നിറം.

ഒരുകൂട്ടം
ദേശാടനപക്ഷികള്‍
നമ്മുടെ കാഴ്ച്ചകളെ
കൊള്ളയടിക്കുന്നു.
ശ്വാസങ്ങളെ
വികാരങ്ങളെ
വിചാരങ്ങളെ
നമ്മളെ തന്നെയും.

ഇനി...
പ്യൂപപോലൊരു തൂങ്ങിയാട്ടം.
നിന്റെ പുതിയ പുഞ്ചിരിയിലേയ്‌ക്കൊരു
കൂടുമാറല്‍.
തിരഞ്ഞെടുക്കപ്പെട്ട
ദിനങ്ങള്‍ക്കുള്ളില്‍
നിമിഷാര്‍ത്ഥം കാലുകുത്തണം.
നിന്റെ പാദവിരല്‍ തുമ്പിനാല്‍
ഒരു ശക്തമായ ഞെരിഞ്ഞമരല്‍.
പ്രണയബുദ്ധന്‍
ധ്യാനനിമഗ്നനാവുന്നു.
നിന്റെ സിരാപടലങ്ങളില്‍
വന്യമായൊരു
തിരവന്നുവീശുന്നു.
നീ ആടിയുലയുന്നു.
നിലത്തുവീഴുന്നു.
ഉടല്‍ നിറയെ
തിരമുറിഞ്ഞ വാക്കുകള്‍.
ഉടല്‍ നിറയെ
പ്രണയാര്‍ദ്ര മുറിവുകള്‍.
ഉടല്‍ നിറയെ
കൊഴുത്ത എന്റെ(നിന്റെ)
ശവംനാറിപ്പൂക്കള്‍
പൂത്തുവിടരുന്നു.
നീയിപ്പോള്‍
ദൈവത്തെ പ്രണയിച്ച
മഗ്ദലനമറിയം.
നീയിപ്പോള്‍
ചെമ്പാലപൂക്കും ഗന്ധം.
നീയിപ്പോള്‍
ചോരവാര്‍ന്നൊഴുകുന്ന
ഞാന്‍.
മൗനം.

1. ഖലീല്‍ ജിബ്രാന്റെ കാമുകി. ലബനീസ് കവയിത്രി. മരണം വരെയും ഇരുവരും പരസ്പരം കണ്ടുമുട്ടിയിട്ടില്ല എന്നത് ചരിത്രം.

No comments:

Post a Comment