Wednesday, 27 May 2015

ഞാന്‍ ഷണഡീകരിക്കപ്പെട്ടവന്‍ കാഴ്ചകള്‍ വിലക്കപ്പെട്ടവന്‍

ഞാന്‍ ഷണഡീകരിക്കപ്പെട്ടവന്‍
കാഴ്ചകള്‍ വിലക്കപ്പെട്ടവന്‍.
മുഴുനീള രാത്രികളില്‍ തോറ്റംപാട്ടിന്റെ
ഗാനം മന്ത്രം പോലുരവിടുന്ന
മഹാ ഭ്രാന്തന്‍. മനോന്‍മത്തന്‍...


നിന്റെ മേഘങ്ങള്‍ക്കിന്നലെ സൂര്യനുദിക്കാതിരുന്നെങ്കില്‍

നിന്റെ മേഘങ്ങള്‍ക്കിന്നലെ
സൂര്യനുദിക്കാതിരുന്നെങ്കില്‍
നിന്റെ ചില്ലയിലെ
ആകാശപ്പറവകള്‍
ഉറങ്ങാതെ
നമ്മെ കേട്ടുകൊണ്ടിരുന്നെങ്കില്‍
പ്രണയാര്‍ദ്രമായ്
നീ ചിലച്ചുകൊണ്ടേയുരുന്നെങ്കില്‍...

പേപിടിക്കാതോര്‍മകള്‍
സ്വച്ഛന്തമായി ഒന്ന് കാറ്റുകൊണ്ടെങ്കില്‍
നിന്റെ പരിമളതെന്നലില്‍
അവരൊന്ന്
മയങ്ങിയുണര്‍ന്നിരുന്നെങ്കില്‍

നമുടെ തലക്കുമുകളിലെ
ഒറ്റ നക്ഷത്രം
കണ്ണുചിമ്മിചിമ്മി ചിരിച്ചെങ്കില്‍
നിന്റെ ചുറ്റും
തേന്‍തുമ്പികളും
മിന്നാമിനുങ്ങുകളും
വട്ടമിട്ട് പറന്ന്
നിന്നെ ഭ്രാന്തുപിടിപ്പിച്ചെങ്കില്‍
വീര്‍പ്പുമുട്ടിച്ചെങ്കില്‍

ഉറക്കം മരീചികയാക്കി
ഞാനെന്നുമെന്നും
നിന്‍ കൂട്ടിലെ കിളിയായേനെ..
വാക്കുകള്‍ക്കു പഞ്ഞമില്ലാതെ
ചെറു ഞാവല്‍പഴങ്ങള്‍ തന്നേനെ..
നീലനിറത്താല്‍
നിന്‍ നാവു കുളിര്‍ക്കുമ്പോള്‍
തേനൂറും കാവ്യമായേനെ..

നോക്കൂ ദൂരെ
അങ്ങ് ദൂരെ
നീലവെളിച്ചത്തിനുന്‍മാദം...

കൊത്തിക്കീറിയ
നിഴല്‍വെട്ടങ്ങളില്‍
എന്റെ നീളന്‍
കൈകള്‍ കാണുന്നോ??
വാടിക്കൂമ്പിയ
നിഴലുകളായി
ഉഷ്ണം മുറ്റിയ
നെറ്റിയുമായി
ഉള്‍പ്പനിയാല്‍
വിറ ദേഹവുമായി
പ്രണയക്കാറ്റാല്‍
പൊള്ളിപ്പൊള്ളി
ഉണ്‍മാദത്തില്‍ അന്ത്യശ്വാസമെടുത്ത് മണത്ത്
മരണത്തിന്റെ നീലിമയില്‍
ഒരു സഞ്ചാരിക്കഥയാവേണം..
സഞ്ചാരിക്കഥയാവേണം..


കാടുകേറിയ ചിന്ത

ചിന്തയില്‍ പൂക്കാലം സൃഷ്ടിക്കാന്‍
വസന്തം കൊണ്ട് മാത്രം കാര്യായില്ല.
അതിന് ചിന്തയില്‍ കാടുകൊണ്ട് നടക്കണം.
അഥവാ കാടുകേറിയ ചിന്ത തന്നെ വേണം.

Tuesday, 26 May 2015

പ്രിയപ്പെട്ടവളേ നീയാ വിരലുകള്‍ സിത്താറാക്കിയൊന്ന് പാടൂ..

നീ എന്നെ
നിന്റെ കാഴ്ച്ചകള്‍ക്കപ്പുറത്തു
നിര്‍ത്തുമ്പോഴും
ഭ്രാന്തമായലയുന്ന
മുള്ളുകളെ കുറിച്ച്
നിനക്ക് ബോധ്യമുണ്ട്.

വന്യ മൃഗങ്ങള്‍ക്കു
നടുവില്‍
നഗ്‌നനായി നില്‍ക്കേണ്ടിവരുന്ന
അസ്വസ്തത.
വെളിച്ചാധിക്യത്താല്‍
തലപെരുക്കുന്നു.
കണ്ണ്കുറുകുന്നു.
പോളകളടക്കാന്‍ കഴിയാതെ
ഉള്ള് പുളിക്കുന്നു.

പ്രിയപ്പെട്ടവളെ
കുറ്റബോധമില്ലാതെ
പറയട്ടെ,
നിന്റെ വാക്കുകളിലെ
ഗന്ധങ്ങള്‍
കൊള്ളയടിക്കാനാണ്
എനിക്കിഷ്ടം.
ഗസലുകളാണവ
അതിന്റെ ലഹരിയില്‍
അമര്‍ന്നമര്‍ന്ന്
മരണത്തിനും
ബോധത്തനുമിടയ്ക്കുള്ള
നൂല്‍പാലത്തില്‍
വേദനയ്ക്കും
മുറുവുകള്‍ക്കുമിടയ്ക്കുള്ള
ചോരപ്പാടുകളില്‍
അലഞ്ഞുനടക്കണം.

വയ്യ..
ബോധം വരുമ്പോഴൊക്കെ
നിന്റെ ചിരിയൊച്ചകള്‍.
ഇഷ്ടാനിഷ്ടങ്ങളുടെ മൂളലുകള്‍..

പ്രിയപ്പെട്ടവളേ
ഞാനിപ്പോള്‍
ഏകനാവരുതായിരുന്നു.
ഒരല്‍പ്പം കറുപ്പുതരൂ..
ഈ ബോധം
ഒന്ന് നശിപ്പിച്ചുതരൂ..
പച്ചമുറിവില്‍
വീണ്ടും വീണ്ടും ആഴത്തില്‍
മുള്ളുകള്‍
തറച്ചുകയറുന്ന
വേദന
ഞാനൊന്ന് മറക്കട്ടെ.

പ്രിയപ്പെട്ടവളേ
ഈ ഉദിച്ചു നില്‍ക്കുന്ന
സൂര്യന്റെ ഒരുചാണ്‍
താഴെ ഈ മണല്‍ തറയില്‍
നീയെന്നെ കിടത്തിയതെന്തിന്?
ഓരോ അണുവും
തീക്കനലായി
എന്റെ ശരീരം കൊത്തിവലിക്കുന്നത്
കണ്ടില്ലേ?
എവിടെനിന്നാണ്
ഒരു നിഴല്‍ തണുപ്പെങ്കിലും
ലഭിക്കുക?

ഇത് നരകത്തിലെ
ഏകാന്തതടവറ.

ഇവിടെയെവിടെയാണ്
തലച്ചോറിനെ
വെണ്ണപോലെ
ഉരുക്കിയെടുക്കുന്ന ആല.

നോക്കൂ
എന്റെ ചിന്തകള്‍
ഉരുക്കഴിച്ചെടുത്താല്‍
നിന്റെ
മുഖത്തെ വര്‍ണങ്ങള്‍
ലഭിക്കും.
നീലയും
ചുവപ്പും
പച്ചയുമൊന്നുല്ല.
കത്തിയാടുന്ന
മെഴുതിരിയുടെ
ജ്വാലാസീമകളിലെ
ആ ഇളം നീല നിറമില്ലേ?
പിന്നെ പോക്കുവെയിലിന്റെ
ചുവപ്പുകലര്‍ന്ന മഞ്ഞനിറം?
പ്രഭാതങ്ങളിലെ
മഞ്ഞുമലകളില്‍
മുത്തമിട്ടു നില്‍ക്കുന്ന
ആകാശത്തിന്റെ
പേരറിയാത്ത നിറം?
പിന്നെ നിനക്കിഷ്ടപ്പെട്ട കുറിഞ്ഞികളുടെ
വയലറ്റുനിറഞ്ഞ നീലനിറം?

ഇവര്‍ പറയുന്നു
(നീയും)
ഈ നിറങ്ങള്‍
പകര്‍ത്തിയതിനാണ്
ഇവിടെ, ഈ സൂര്യഭൂമിയില്‍
എന്നെ ഇങ്ങനെ
നിര്‍ത്തി പൊരിക്കുന്നതെന്ന്.
ഒന്ന് നിര്‍ത്താന്‍
പറയൂ
നിന്റെ ഇഷ്ട ദേവനോട്.
എന്റെ ശരീരം ഉരുകിയൊലിക്കുന്നത്
നീ കാണുന്നില്ലേ?

പ്രിയപ്പെട്ടവളെ
ഇത് നരകത്തിലെ
ഏകാന്തതടവറ.

പ്രിയപ്പെട്ടവളെ
ഇവിടെ നിന്നും
ഞാനേറ്റുവാങ്ങുന്ന
ഈ ശിക്ഷ
നിര്‍ത്തിവെക്കാന്‍
നിന്റെ ഇഷ്ടദേവനോട് കെഞ്ചൂ.
കേണപേക്ഷിക്കൂ.

ഈ കൊടും ചൂടില്‍ നിന്നും
ഞാന്‍ മുക്തമാവുകയാണെങ്കില്‍ മാത്രം
ഒന്നടുത്തേയ്ക്ക് വരുമോ?
ഒരു സൂഫി സംഗീതത്തിന്റെ
ഇളം തെന്നല്‍പോലെ.

പൊള്ളിപ്പൊള്ളി
അടര്‍ന്നുവീണ
എന്റെ ശരീരത്തില്‍,
ത്വക്കുകള്‍ കരിഞ്ഞ്
അസ്ഥികള്‍ പുറത്തുചാടിയ
ഈ മുറിവുകളില്‍
നിന്റെ സാമീപ്യം
ഒരു കുളില്‍ തെന്നലാവുമെ
ന്നെനിക്കുറപ്പുണ്ട്.

പ്രിയപ്പെട്ടവളേ
നീയാ വിരലുകള്‍
സിത്താറാക്കിയൊന്ന് പാടൂ..
അടഞ്ഞ എന്റെ
ചെവികളില്‍
അത് തിരമാലകള്‍
സൃഷ്ടിക്കും.
മുറിഞ്ഞ
ഹൃദയം
ഇനിയുമുയര്‍ത്തെഴുന്നേല്‍ക്കും.
എനിക്കറിയാം..
നീ മൃതസഞ്ജീവനി
കരസ്ഥമാക്കിയ
തെന്നലെന്ന്...

തലച്ചോറും ഹൃദയവും തമ്മിലുള്ള ദ്വന്ദ്വയുദ്ധത്തിലെ തലച്ചോറിന്റെ പരാജയം!!

നിശബ്ദതകള്‍ ഭയപ്പെടുന്ന എനിക്ക്
നിന്റെ ശിക്ഷ അസഹനീയം തന്നെ.
കുറ്റാക്കൂരിരുട്ടില്‍ അകപ്പെട്ട പോലെ..
കാലെടുത്തുവെയ്ക്കുന്നത്
മുള്ളിലോ കടലിലോ..
ഓരോ അടിയും എങ്ങോട്ട്..
എത് ദിശയിലേയ്ക്ക്...
എവിടെന്നാണ്..
എന്താണ് സംഭവിക്കുക?

എനിക്ക് ഭ്രാന്ത്
പിടിക്കുന്നു.

മിടിക്കുന്ന നെഞ്ചകം പറയുന്നതൊക്കെ
സെന്‍സര്‍ ചെയ്യാതിരുന്നതിനാണോ
നിന്റെ ഈ ശിക്ഷ?
തലച്ചോറും ഹൃദയവും തമ്മിലുള്ള
ദ്വന്ദ്വയുദ്ധത്തിലെ
തലച്ചോറിന്റെ പരാജയം ..
അത് മുന്‍കൂട്ടി കാണാന്‍
കഴിഞ്ഞില്ല എന്നതു നേരാണ്.
ചിന്തകള്‍ക്കുമീതെ
പരന്നൊഴുകുന്ന ചോരകണ്ട്
ഞാനും ഞെട്ടിയത് നീ കണ്ടില്ലേ?

സത്യം. നീ വിശ്വസിക്കണം..
ഇതെന്റെ പരാജയമല്ല.

നിയന്ത്രണങ്ങളെ ഭരിച്ചിരുന്ന
എന്റെ തലച്ചോറിന്റെ
ദയനീയ പരാജയമാണ്.

രക്തം നല്‍കാതെ
ഇപ്പോള്‍ ഹദയം ശ്വാസകോശത്തെ
ബുദ്ധിമുട്ടിലാക്കുന്നുണ്ട്.
ശ്വാസമെടുക്കാന്‍ തന്നെ
എന്ത് പ്രയാസമാണെന്നോ.

ചിലപ്പോള്‍ ആഞ്ഞ് രക്തം പമ്പുചെയ്യിച്ച്
തലച്ചോറിനെ തകര്‍ക്കുന്നുണ്ട് ഹൃദയം.
ഇത്രയും പ്രവാഹത്തെ താങ്ങാനുള്ള കരുത്ത്
അവയുടെ ദുര്‍ബല ഞരമ്പുകള്‍ക്കില്ലെന്ന്
നിനക്കും അറിയാവുന്നതാണല്ലോ..

എന്നിട്ടും നീ നിശബ്ദതയുടെ
ഏതോ പ്രപഞ്ചത്തില്‍
എന്നെ ഒറ്റക്ക് നിര്‍ത്തി
മാറിക്കളഞ്ഞു.

ചിലപ്പോള്‍ നീ എന്നോട്
തമാശയ്ക്ക് കളിക്കുന്നതാണല്ലേ..
ശോ ഞാനെന്ത് മണ്ടന്‍.
ഹഹഹ നിന്റെ എന്നത്തേയും തമാശപോലെ ഒന്ന്.

അല്ല എന്നാലും...

ഇന്നലെ നിന്റെ മുഖം
വല്ലാതെ മുറുകിയിരുന്നല്ലോ.
നെറുകില്‍ ഒരു ചുംബനം
നല്‍കാനഗ്രഹിച്ചാല്‍
നിനക്ക് മനസിലാക്കാവുന്നതല്ലേയുള്ളു
അത് തലച്ചോറിന്റെ നിയന്ത്രണങ്ങളില്‍
നിന്നും സ്വതന്ത്രമായ
ഹൃദയത്തിന്റെ കുരുത്തക്കേടാണെന്ന്.

ഞാന്‍ വല്ലാതെ
പാടുപെടുന്നുണ്ടെന്നറിയാമോ?
എന്റെ ഈ ശരീരം വല്ലാതെ തളരുന്നുണ്ടെന്ന്...
പേശികള്‍ ആകെ കുഴഞ്ഞ്...

Monday, 25 May 2015

ഇത് എന്റെ ഒസ്യത്ത്. നിനക്കുള്ളത്

ഇത്
എന്റെ ഒസ്യത്ത്.
നിനക്കുള്ളത്.

മരിച്ചുകഴിഞ്ഞ്
എന്റെ ശവശരീരം
മറവു ചെയ്യുമുമ്പ്
എന്റെ തലച്ചോറ് പൊട്ടി
കുരുത്ത് പൊന്തിയ വാക്കുകള്‍
വികാരങ്ങള്‍
വിചാരങ്ങള്‍
തേന്‍ കിനിഞ്ഞ
പ്രേമഭാഷണങ്ങള്‍
അകാരണങ്ങളായ
ചൊടിച്ചുപോകലുകള്‍
നൈരാശ്യങ്ങള്‍ മോഹഭംഗങ്ങള്‍
നീയെടുത്തുകൊള്‍ക..

എന്റെ ശവശരീരം
മറവു ചെയ്യുമുമ്പ്
അന്ന് നമ്മള്‍ മേയാന്‍വിട്ട
ഉന്നമാദങ്ങളെ
കണ്ണിലൊപ്പിയ കാഴ്ച്ചകളെ
ചുണ്ടിലൊപ്പിയ ചുംബനങ്ങളെ
എന്റെ ഹൃദയാന്തരത്തില്‍
നിന്ന് കടഞ്ഞെടുത്ത്
നിന്റെ കണ്ണീരില്‍
ഉപ്പിട്ടുണക്കണം

എന്റെ ശവശരീരം
മറവു ചെയ്യുമുമ്പ്
ഭ്രാന്തുമുറ്റി
ഞാന്‍ നിന്നോട് ജല്‍പ്പിച്ച
അര്‍ത്ഥമില്ലാ വാക്കുകള്‍
ഇടയ്ക്കുള്ള മൗനങ്ങള്‍
തുളയ്ക്കുന്ന വേദനകള്‍
നിലാവും വാവും മാറിമാറി വന്ന
രാത്രികള്‍
ഉറക്കച്ചടവിന്റെ
കണ്‍കകഴപ്പുകള്‍
ചിരികള്‍
അടക്കം പറച്ചിലുകള്‍
കുസൃതിത്തിരകള്‍
മടുപ്പിക്കലുകള്‍
വെറുപ്പിക്കലുകള്‍
നീയിഷ്ടപ്പെടാത്ത
എന്റെ അനാവശ്യ ചുംബനങ്ങള്‍
ചുണ്ടുകോടിയ നിന്റെ
ചിരികള്‍ക്കിടയില്‍
വല്ലപ്പോഴും അറിയാതെത്തുന്ന
ദീര്‍ഘനിശ്വാസങ്ങളില്‍
പരിമളമായി സൂക്ഷിക്കണം..

നീലവെളിച്ചങ്ങളില്‍
നിന്റെ തിളയ്ക്കുന്ന ചുണ്ടുകള്‍
അപ്പോഴും മിന്നല്‍ പിണറുപോലെ
തിളങ്ങും.
തുറന്ന ജാലകം പോലെ
നിന്റെ കണ്ണുകള്‍
കാഴ്ച്ചകള്‍തേടിയലയും.
സ്റ്റഫ് ചെയ്ത
ശരീരങ്ങള്‍ക്കിടയില്‍
ഒരു പരേതന്റെ ആത്മാവ്
ഇളം തെന്നല്‍പോലെ
ചുറ്റിയടിക്കുന്നുണ്ടോ എന്ന്.
വെറുതേ കൊതിക്കും.
ചര്‍മങ്ങള്‍ തെര്‍മോമീറ്ററുകളായി
ചൂടളക്കും.

ഇല്ല.
കണ്ടെത്തിയെന്നുവരില്ല.
തേടിയെത്തിയെന്നും വരില്ല.
മരണാനന്തരം ഒരാള്‍ക്കും
തിരികെ വരാനാവില്ലല്ലോ.

ങാ..
പറയാന്‍ മറന്നു.
ഇതാണ് എന്റെ ഒസ്യത്തിന്റെ
അവസാനം.

എന്റെ ശരീരത്തിലെ
ഒരുഭാഗവും നിക്കുള്ളതല്ല;
തച്ചോറിന്റെ
ഇടതും വലതുമുള്ള
അമിഗ്ദല*കളൊഴികെ.

നിറയെ വികാരം മുറ്റി
അപ്പോഴും അവ
വിറയ്ക്കുന്നുണ്ടാവും.
ഇടതില്‍
നിനക്കെന്റെ
സന്തോഷവും
ഭ്രാന്തും
വലതില്‍
എന്റെ പ്രത്യയശാസ്ത്രത്തെയും
കണ്ടെത്താനാവും.
ഒപ്പം
എണ്ണിയാലൊടുങ്ങാത്ത
നിറങ്ങളും
മണങ്ങളും.

അതാര്‍ക്കും നല്‍കരുത്..
അതിലാണ് നിനക്ക്
ഞാനെഴുതാന്‍
മറന്ന/
കരുതിവെച്ച
വാക്കുകള്‍
തപസുചെയ്യുന്നത്.
പുതിയ പൂക്കളായ്
വിരിയാന്‍ കാത്തുകാത്ത്
ഇണചേര്‍ന്നിരുന്നത്...
അവ അപ്പോള്‍
ജഡങ്ങളായിത്തീര്‍ന്നിരിക്കും.
എന്നാലും നിന്റെ
ചൂടില്‍
നിശ്വാസങ്ങളില്‍
ഇറ്റുവീഴുന്ന നീര്‍ത്തുള്ളികളില്‍
അവ ഇനിയും വിരിഞ്ഞാലോ?
ഒരുപക്ഷെ
ചിരിക്കുകയെങ്കിലും ചെയ്താലോ?

------------
*Amygdala

Sunday, 24 May 2015

പ്രണയത്തിന്റെ പ്രാരംഭസ്ഥാനം



അതെ... അങ്ങുച്ചിയില്‍ സൂര്യനിദിക്കുന്നിടത്തു നിന്നു തുടങ്ങണം.. പ്രണയത്തിന്റെ പ്രാരംഭസ്ഥാനമാണത്.. തുളഞ്ഞുകയറുന്ന പൊള്ളലുകളില്‍ നിന്നാണ് യാത്ര.. സുര്യനെ ഒന്ന് കണ്ണ് തുറന്നു നോക്കു.. രശ്മികള്‍ കൂരമ്പുപോലെ കണ്ണിലേയ്ക്ക് പാഞ്ഞുകയറും.. കണ്ണുകളടച്ചുപോകാന്‍ തോന്നും... അടയ്ക്കരുത്.. ഇരുട്ടിന്റെ വൃത്ത വളയങ്ങള്‍ സൃഷ്ടിക്കപ്പെടും. മയില്‍പീലിയുടെ വളയങ്ങള്‍ പോലെ അവ നൃത്തം ചെയ്യും.. അറിഞ്ഞോ ഹൃദയമിടിപ്പ് വേഗത്തിലാകുന്നത്.. ശ്വാസമെടുക്കാന്‍ പോലും പ്രയാസപ്പെടുന്നത്... പ്രണയത്തള്ളിച്ചയില്‍ നീ കീഴ്‌മേല്‍ മറിയുന്നത്..