"ഞാന്‍ ദുഖത്തോടെ എഴുതുന്നു.
നദികള്‍ കവിഞ്ഞൊഴുകുന്നുണ്ടോ?
ഇല്ല, എന്റെ കവിള്‍ മാത്രം നനയുന്നു."
-സച്ചിദാനന്ദന്‍ (എഴുതുമ്പോള്‍)
ഈ രാവുകളില്‍
ചാരനിറമുള്ള
അരിയവെളിച്ചത്തില്‍...
കിനാക്കളോ ഓര്‍മകളോ...
വേര്‍തിരിക്കാന്‍ കഴിയാത്തത്ര തിരകള്‍
എണ്ണിയാലുമെണ്ണിയാലും
ചാവേറുകളെപ്പോലെ
ഒന്നിനുപുറകെ ഒന്നായി,
ഒന്നിനുമേല്‍ ഒന്നായി,
ചീറിപ്പാഞ്ഞുവരും.
അനക്കമറ്റനിഴല്‍ രൂപങ്ങളില്‍
പ്രാര്‍ത്ഥനപോലെ
കാഴ്ച തറച്ചുള്ള സഞ്ചാരം,
മൃതികള്‍ക്കും സ്മൃതികള്‍ക്കും മുകളിലൂടെ.
എവിടെ, ഏതുപകലോന്‍
ഏതേതു വര്‍ണരാജികള്‍
ഏത് വിധിവഴക്കങ്ങള്‍
പുനര്‍ജനിയുടെ പാതവക്കില്‍
മുളക്കാവിത്തുകളായി
പരിണാമം വന്നുകിടക്കുന്നു?
എവിടെ, ഏതുന്‍മാദം
ഏതേതു കാവ്യഹൃദയങ്ങള്‍
ഏത് ചിറകടിയൊച്ചകള്‍
കാഴ്ച്ചകള്‍
കാമുകഹൃദയങ്ങള്‍
പിടക്കും ആവലാതികള്‍
കുറുകും പരിഭവങ്ങള്‍
ഏത് തോറ്റംപ്പാട്ടുകള്‍
വരള്‍ച്ചവന്നു കാറുന്ന
തൊണ്ടക്കുഴികള്‍
അലിഞ്ഞുപാടുന്ന
വിരഹസ്‌നിഗ്ദതകള്‍
ഏത് ആനമയിലൊട്ടകങ്ങള്‍
ഏതേത് മൂളിപ്പാട്ടുകള്‍
മൂളലുകള്‍ മുരക്കങ്ങള്‍
പാതികൂമ്പിയ കണ്ണുകള്‍
ഇഴചേര്‍ന്നുള്ള പുണരലുകള്‍
സ്വപ്നംപോലെ ഈ നീര്‍കുമിളകളില്‍
കാറ്റായിവന്നുനിറയുന്നു;
വീര്‍പ്പുമുട്ടിമുട്ടി,
ഒന്ന് പൊട്ടിപ്പരക്കാന്‍
വെമ്പുന്നു???
ഉറക്കം പിണങ്ങിപ്പോയ
ഈ രാവുകളില്‍
ചാരനിറമുള്ള
അരിയവെളിച്ചത്തില്‍...
തിരക്കൊട്ടുമില്ലാതെ ഇഴയുന്ന
ഈ നാഴികകളില്‍
ചിറകടിയൊച്ചകള്‍ കേള്‍ക്കുന്ന
സ്വപ്‌നങ്ങള്‍ എന്നാണ് തളിര്‍ക്കുന്നത്?
മുടിനാരിഴ ഏഴായിക്കീറിയ
പാലത്തില്‍ വേച്ചുവേച്ചുള്ള
എന്റെ നടത്തം ഞാന്‍ കാണുന്നു.
ആയിരം സൂര്യന്‍മാരുടെ ഉഷ്ണവും
നിശ്ചലശരീരത്തിനുള്ളില്‍
തളക്കപ്പെട്ട ഏകാന്തതയും
മടുത്തിരിക്കുന്നു.
പ്രിയപ്പെട്ടവളേ,
ഒരുവേള അഹല്യാമോക്ഷം അര്‍ഹിക്കാത്ത
കരിങ്കല്ലോ ഞാന്‍?
യുഗങ്ങളോളം ശിലാകാരത്തില്‍
തളക്കപ്പെടേണ്ട ഒരു പാഴ്ജന്മം?
ഇതാണോ നീയെനിക്കായേകുന്ന പ്രണയപാനീയം?
ഇതാണോ നീയെനിക്കായേകുന്ന അന്ത്യവിധി?
ഇതാണോ, ഇതാണോ
എന്റെ (നിന്റെ) അമിഗ്ദലങ്ങളെ പേറുന്ന
ഈ തലച്ചേറിന് നീ നല്‍കുന്ന കനി?
കണ്‍പോളകളുടെ അതിര്‍വരമ്പിനെ
മായ്ക്കുന്ന
ഭയപ്പെടുത്തുന്ന
നിഗൂഢമായ ഇരുട്ടാണിവിടെ.
ഇരുട്ടിനെ മറികടന്ന്
ഇരമ്പിപ്പായുന്ന
വയലറ്റ് നിറങ്ങളുള്ള
ഓര്‍മകള്‍.
അങ്ങും ഇങ്ങും
അവിടെയും ഇവിടെയും
എവിടെയും തളംകെട്ടി
ഓര്‍മകളിലെ ഒച്ചകള്‍.
പെന്‍ഡുലത്തിന്റെയും
ഹൃദയത്തിന്റെയും
മടുപ്പിക്കുന്ന മിടിപ്പുകള്‍.
പോളകള്‍ ഇറുകെയടച്ച്
കാല്‍മുട്ടുകള്‍ നെഞ്ചോട് ചേര്‍ത്ത്
ചുരുണ്ടുചുളിഞ്ഞ്
വിയര്‍ത്തൊലിച്ച് ഞാന്‍.
ഉടലാകെ പൊള്ളിപ്പനിക്കുന്നു.
ഉയിരാകെ ശൂന്യതപരക്കുന്നു.
പ്രപഞ്ചകോടി സത്യങ്ങള്‍ക്കും
നിശ്ചലതയെന്ന
നിഗൂഢഭാഷയ്ക്കുമിടയില്‍
പുനര്‍ജനിച്ച
ചാപിള്ള ഞാന്‍.
ഒന്നനങ്ങണമെന്നുണ്ട്.
വിരലുയര്‍ത്തി ചൂണ്ടണമെന്നുണ്ട്.
കണ്‍പോളകളൊന്ന്
ഇമവെട്ടിയെങ്കിലെന്നുണ്ട്.
ഈ കല്‍ശരീരത്തിനുള്ളില്‍
ആത്മാവ് തലതല്ലുന്നുണ്ട്, നിലവിളിക്കുന്നുണ്ട്.
നിന്റെ ദൈവത്തോടാണ്
ഇന്നെന്റെ വാക്കുകള്‍; പ്രാര്‍ത്ഥനകള്‍.
പ്രിയപ്പെട്ടവനേ, നീയവളിലേയ്ക്ക്
നിന്റെ പ്രകാശം ചൊരിയൂ...
അവളുടെ ഹൃദയത്തെ ആര്‍ദ്രമാക്കൂ.
നിന്റെ ഗീതകങ്ങള്‍ കൊണ്ട്
എന്റെ ഒസ്യത്തേകൂ...
നിന്റെ സംഗീതം കൊണ്ട്
ത്വവാഫ് ചെയ്യു.
അവള്‍ക്കൊരു പുതിയ കാഴ്ച്ചയെ നല്‍കു.
അവള്‍ക്കൊരു പഴയ ഹൃദയം കടമായേകൂ..
പ്രിയപ്പേട്ടവനേ,
അവളുടെ കണ്ണുകളില്‍ നിന്നും ചൊരിഞ്ഞ
കണ്ണീര്‍മണമുള്ള ചോരയെ
നിന്റെ പുഞ്ചിരിയാല്‍ ഒപ്പിയെടുക്കൂ.
മുറിവുകളില്‍ എന്റെ മിഴിനീരിറ്റി ഉപ്പുപുരട്ടൂ...
പ്രിയപ്പെട്ടവനെ അവളുടെ ഹൃദയത്തിലെ
ഉടഞ്ഞ ചില്ലുകളെ കൂട്ടിയിണക്കൂ...
ഈ എളിയവന്റെ മോഷണദ്രവ്യമായവളെ
തിരികെ നല്‍കു.
നിന്റെ ഗസ്റ്റപ്പോകള്‍ക്ക് അവധി നല്‍കു...
ഇതെന്റെ പ്രാര്‍ത്ഥനയാണ്.
ഉരുകിത്തീരുന്ന എന്റെ ആത്മാവിന്റെ
നിറമില്ലാത്ത വേദനയാണ്.
(ജൂലൈ 30ന് എഴുതിയത്.)