Sunday, 28 August 2016

കവിതകളെ പുനരാനയിക്കുന്ന കാലം

കവിതകളെ പുനരാനയിക്കുന്ന കാലം അതി വിദൂരമല്ല.
പൂക്കളെ പോലെയല്ല കവിതകളെ ആനയിക്കുന്നത്.
അതൊരു വിധ്വംസകപ്രവര്‍ത്തനമാണ്, തീര്‍ച്ചയായും.

കവിതകളെ പുനരാനയിക്കുന്ന കാലം അതി വിദൂരമല്ല.
രണഭേരിയില്‍കുറഞ്ഞതൊന്നുമല്ലത്.
തുര്‍ച്ചയില്‍ വീണുപോയേക്കാമെങ്കിലും
ഒഴുക്ക് നിലയ്ക്കാത്തത്. ഉരുകിയൊലിക്കുന്നത്.

അതൊരുകാലം.
അതൊരു കലാപകാലം.

അന്നെന്റെ ഇടറിയ തൊണ്ടകള്‍ ഇടര്‍ച്ചയില്ലാത്ത പാട്ടുകള്‍ പാടും.
അന്നെന്റെ നിറഞ്ഞ കണ്ണുകള്‍ മങ്ങലില്ലാത്ത ശലഭങ്ങളെ പറത്തും.
അന്നെന്റെ മുറിഞ്ഞ നാവ് മുരക്കങ്ങള്‍കൊണ്ട് അഗ്നിപര്‍വ്വതങ്ങള്‍ തന്നെ തീര്‍ക്കും.
ചിതറിയ ഗര്‍ഭങ്ങളില്‍ ഒടുങ്ങിയ ഭ്രൂണങ്ങള്‍
ചാവേറുകളാവും, ചാവുകളായുറഞ്ഞുറഞ്ഞുതുള്ളും.

ഇനിയും എന്നെ ഒരു മൃദുസ്വരമായി ഉപമിക്കുന്നത് നിര്‍ത്തു.
ഇനിമേല്‍ എന്നെ പുല്ലാങ്കുഴലുകളോട് ഉമിക്കരുത്.
തുടി..
വേണ്ട
വീണ...
വേണ്ടേവേണ്ട.
എന്നെ അസുരവാദ്യങ്ങളില്‍ കെങ്കേമനായ ചെണ്ടയോടുപമിക്കു...
ചെവിതുളക്കുമാറുച്ചത്തില്‍ തിളയ്ക്കട്ടെ നിശബ്ദതയ്ക്കുമേല്‍ ഞാന്‍.
ഇടിയും കോളും നിറഞ്ഞ പെരുമഴക്കാലത്തെ സത്ത്വമാണ് ഞാന്‍.
നിറുത്താതെ പെയ്യുന്ന കര്‍ക്കിടകപ്പെരുംമഴ ഞാന്‍.

ആര്‍ക്കുവേണം നിങ്ങളുടെ ദയനിറഞ്ഞ നോട്ടങ്ങള്‍?
ആര്‍ക്കുവേണം നിങ്ങളുടെ കനിവിന്റെ തലോടലുകള്‍?
ആര്‍ക്കുവേണം നിങ്ങളുടെ വെളുക്കെച്ചിരികള്‍, സമ്മാനങ്ങള്‍?
ഒന്നു നിര്‍ത്തൂ ഈ പിത്തലാട്ടങ്ങള്‍. കണ്‍കോണിലെ ചിരികള്‍.
ഇനി ഒരക്ഷരം മിണ്ടരുത്. മോങ്ങരുത്. കണ്ണീരൊലിപ്പിക്കരുത്.
ഞങ്ങള്‍ക്കായി തളര്‍ന്നിരിക്കുകയുമരുത്.
ഞങ്ങളിലൊന്ന് ചത്തുകിടക്കുമ്പോള്‍
ചുരുട്ടിയ നോട്ടുകള്‍ വെച്ച് തരരുത്.
പരിസരത്ത് കണ്ടുപോലുമരുത്.

രക്ഷകസ്ഥാനങ്ങളില്‍ ഇടിത്തീചൊരിയും ഞാന്‍.
അമര്‍ത്തിപ്പിടിച്ച് നെഞ്ചത്ത് ചേര്‍ത്താല്‍
ഇനിമേല്‍ നെഞ്ച് പുളയ്ക്കും. നഞ്ചായിത്തീരും ഞാന്‍.

ഇത് ഉണര്‍ത്തുപാട്ടിന്റെ കാലം.
ഇതെന്റെ മണ്ണ് വിളയുന്ന കാലം.
തിളപ്പുകളില്‍ ആസുരജന്മങ്ങള്‍
ഉരുവം കൊള്ളുന്ന പുതുകാലം.
ഊര്‍ജ്വസ്വലമാകുന്ന കാലം.
ഇതെന്റെ കാലം.
നമ്മുടെ വായ്ത്താരികള്‍ക്കറം പറ്റുന്ന കാലം.
കലികാലം. കലിപ്പ് കാലം.
ചറപറ ചറപറ ചറപറ
നിലയ്ക്കാ പെരുമഴതന്‍
പെരുത്ത കാലം.

No comments:

Post a Comment