Sunday, 19 June 2016

പ്രിയപ്പെട്ട ഖലീല്‍ ജിബ്രാന്,

പ്രിയപ്പെട്ട ഖലീല്‍ ജിബ്രാന്,

എന്തുകൊണ്ടാണ് ഖലീല്‍
എന്റെ ഹൃദയത്തെ കുതിര്‍ക്കാന്‍
നിന്റെ കവിതകള്‍ക്കാകാത്തത്?

എത്രയാവേശത്തോടെയാണ്
എത്ര കിന്നരത്തോടെയാണ്
ഒരിക്കല്‍ നീയെന്നില്‍
വീശിയടിച്ചിരുന്നത്!!!

ഇന്ന് നിന്റെ ഓരോ വാക്കും
കേവലം വാക്കുകള്‍ മാത്രമായി
വന്നുപതിച്ച്
ചിതറിപ്പോകുന്നു.

ഹൃദയഭിത്തികളെ ഭേദിക്കുന്ന
ഒരക്ഷരവും നിന്റെ കവിതകളില്‍
കണ്ടെത്താനാവാത്തതെന്ത്?

നിന്റെ 'മുന്തിരിവള്ളികളില്‍'
'നെയ്യാമ്പലുകളില്‍' 1
മഞ്ഞകണമൂര്‍ന്നിറങ്ങുന്ന,
നിലാവിന്റെ ഗന്ധമുള്ള
ഒരു പുഷ്പത്തിനായി
ഒരു കനിക്കായി
ഞാന്‍ ചികഞ്ഞ് ചികഞ്ഞ്
ചിറകുകുഴയുന്നു.

അല്ലയോ പ്രണയഗായകാ,
ലെബനന്റെ കാവ്യഹൃദന്ദമേ,
എന്റെ മഞ്ഞുകാല
കുളിര്‍നിലാപക്ഷിയെ
എന്റെയുള്ളിലെ
തിരകള്‍ക്കുള്ളിലേയ്ക്ക്
തിരികെ ആനയിക്കാമോ?
നിന്റെ ഗീതകങ്ങളിലെ
ഒരുപിടിയക്ഷരങ്ങളെങ്കിലും
ആഭിചാര മന്ത്രണങ്ങളായി
അവളിലേയ്ക്ക് പറഞ്ഞയക്കാമോ?

എന്നെക്കുറിച്ചുള്ള ഓര്‍മ്മകളുടെ
മനംപുരട്ടലുകള്‍ക്കിടയിലായിരിക്കുമവള്‍.
വെറുപ്പിന്റെയോ മറവിയുടെയോ
ദേവതയുടെ ഉപാസകയാണവള്‍.
ചിത്രഗുപ്തനെ പോല്‍
അവള്‍ സൂക്ഷിക്കുന്ന
വഞ്ചകരുടെ പെരും ലിസ്റ്റില്‍
അവസാനമായി എഴുതിച്ചേര്‍ത്തിരിക്കുന്നത്
എന്റെ പേരാണ്.
അതിനായി അവള്‍ തിരഞ്ഞെടുത്ത
നിറം ചുവപ്പാണ്.
കണ്ണുകളില്‍ നിന്നും
കണ്ണീരിനുപകരം
അവള്‍പൊഴിച്ച
ചോരയുടെ ചുവപ്പ്.

ചുവപ്പിന് വിപ്ലവമെന്നല്ല
വിളറിയ വഞ്ചനയെന്നാണ്
അവള്‍ നാമകരണം ചെയ്തിരിക്കുന്നത്.

പ്രിയ ഖലീല്‍
ചില പക്ഷികള്‍ പറന്നകലുമ്പോഴാണ്
അവര്‍ നമ്മുടെ
പ്രാണവായുവിന്റെ
പ്രഭവകേന്ദ്രമായിരുന്നുവെന്നറിയുന്നത്.
അറിയുമ്പോഴേക്കും
അവ നഷ്ടപ്പെട്ടിരിക്കും.
ഒരിറ്റു പ്രാണനായി
നാം പിടഞ്ഞുതുടങ്ങിയിരിക്കും.

നമ്മള്‍ക്കിരുവര്‍ക്കുമായി
ഒരു ചെടി നടണം.
ഒരൊറ്റപ്പുഷ്പം മാത്രം തളിരിടുന്ന
ഒരു പനീര്‍ച്ചെടി.
വിയര്‍ക്കുവോളം
തളര്‍ന്നുവീഴുവോളം
അതിനായി സമയം ചിലവിടണം നമുക്ക്.
നെഞ്ചുപിടക്കുന്ന ഓര്‍മകളെ
ഗന്ധങ്ങളെ, നിറങ്ങളെ
അതിലെ മുള്ളുകളായി
വളര്‍ത്തിയെടുക്കണം നമുക്ക്.

പ്രണയ പ്രവാചകാ
ഒരുകുറി നീയിപ്പോള്‍ പ്രവചിക്കേണ്ടത്
എന്റെ ആയുസ്സിന്റെ ദൈര്‍ഘ്യമാണ്.
അഥവാ നമ്മുടെ പനീര്‍ച്ചെടിയിലെ
ആദ്യത്തെ (അവസാനത്തെയും)
പൂവിരിയുന്ന ദിവസമാണ്.


^1. ഖലീല്‍ ജിബ്രാന്റെ 'മുന്തിരിവള്ളികളും നെയ്യാമ്പലുകളും' എന്ന കൃതിയെ പറ്റി പരാമര്‍ശം

Sunday, 22 May 2016

ഇന്ന് മായാ ആഞ്ചൊലോയുടെ മരണം

അവര്‍ ചിരിച്ചുകൊണ്ടാണ്
പ്രഭാപൂരിതങ്ങളായ
പ്രഭാതങ്ങളെ കുറിച്ച് പറഞ്ഞിരുന്നത്.
തോല്‍വികളില്‍,
അനക്കമറ്റ കിനാക്കളില്‍
ഇഴഞ്ഞാണെങ്കിലും
മുട്ടുകുത്തിനിന്ന്
ഒന്നു നെടുവീര്‍പ്പിടാനാണ്
പഠിപ്പിച്ചത്.

പ്രതിരോധശാസ്ത്രത്തില്‍
ഒച്ചിഴച്ചിലുകള്‍ക്കാണ്
പ്രഥമസ്ഥാനം.
പെട്ടെന്നു തീരാനുള്ളതല്ലല്ലോ
ഒന്നും ഒന്നും.

ഓര്‍മയില്ലേ
യൂദാസിനെ...
വെറുക്കപ്പെട്ടവരുടെ മിശിഹ.
പ്രതിരോധപുസ്തകത്തില്‍
ഒരുപക്ഷെ, അയ്യാള്‍ക്കൊരു
താളുണ്ടാവും.

30 വെള്ളിക്കാശ്
ഒരു സ്വപ്‌നത്തെയാണ്
ഒരു ലോകത്തെയാണ്
ഒരു പ്രതീക്ഷയെ കൂടിയാണ്
ആലേഖനം ചെയ്യുന്നത്.

ഒറ്റ് ഒരു രാഷ്ട്രീയപ്രവര്‍ത്തിയാണ്.
ഒറ്റ് ഒരു പ്രതിരോധം കൂടിയാണ്.

വെറുപ്പിലേയ്ക്ക്
പരകായം ചെയ്യുക
സംഭവ്യമാണ്.
ഇവിടെയാണ്,
ഇവിടെ വെച്ച് മാത്രമാണ്
നിങ്ങള്‍ക്ക്
ജറുസലേം പുത്രനെ
വിചാരണ ചെയ്യാന്‍ സാധിക്കുക.

ആരാണവന്‍.
സത്യത്തിന്റെ മൂര്‍ത്തീഭാവമെന്ന്
നടിച്ചവന്‍?
ആരാണവന്‍?
സമാധാനത്തിന്റെ
ഉത്തുംഗതങ്ങള്‍
കീഴടക്കിയവനെന്ന്
അഹങ്കരിച്ചവന്‍?
ആരാണവന്‍?
കള്ളവുകളുടെ
നൈതികത മറച്ചുപിടിച്ചവന്‍?
ആരാണവന്‍
ഊരാക്കുടുക്കുകളിലേയ്്ക്
ആട്ടിന്‍പറ്റത്തെ
വെറുതെ നയിച്ചവന്‍?
വെറുക്കപ്പെടേണ്ടവന്‍.
വിചാരണ ചെയ്യപ്പെടേണ്ടവന്‍.

കുരിശുയുദ്ധങ്ങള്‍.
കുരിശുയുദ്ധങ്ങള്‍.

വാക്കിന് മുറിവേറ്റിരിക്കുന്നു.
വിശുദ്ധമുറിവുകളില്‍
ചോരപൊടിയുന്നു.
ഇനി കുമ്പസാരങ്ങള്‍ക്ക് സ്ഥാനമില്ല.
കുമ്പസാരക്കൂടുകളില്‍
ഉയിര്‍ത്തെഴുന്നേല്‍ക്കാനുള്ളതല്ല
ഒന്നും ഒന്നും.

ജഡമായ വാക്കുകള്‍ക്ക്
ചൂടേറിയ ഓര്‍മകള്‍ക്ക്
കാഴ്്ചവറ്റിയ
അന്ധബിന്ദുക്കള്‍ക്ക്...

ഇതൊക്കെ എന്തിനാണ് പറഞ്ഞത്?
ആ...
ഒരോര്‍മയുമില്ല.

ഓടി തളര്‍ന്ന്
ഇഴയുന്ന ഒരു സൂചി
ഇപ്പോള്‍ മറ്റേസൂചിയെ
മുറിച്ച് കടന്ന്
വൃത്തത്തിന്റെ ഒരു നിശ്ചിതഘട്ടത്തെ
ചൂണ്ടി നില്‍ക്കുന്നുണ്ട്..
ചോദ്യചിഹ്നമല്ലത്.
ഇന്റര്‍വെല്ലിനോ
അതുമല്ല
'ശുഭം'
എന്നെഴുതിക്കാണിക്കാനോ ഉള്ള
മൂര്‍ച്ചയേറിയ കൃത്യതയാണത്.

ജീവിതത്തിന്റെ മൂര്‍ച്ചയറ്റുപോയേക്കാം.
ജീവന്റെ മുന തേഞ്ഞു തീര്‍ന്നേക്കാം.
കാലമാപിനിയുടെ
സൂചിമുനകള്‍ക്ക്
മൂര്‍ച്ചപോകുമോ [സഖേ]?

പ്രിയപ്പെട്ട മായാ,

ഇവിടെ നീ
വെറുമൊരു പരാജയമാണ്.

കൂട്ടിലെ പക്ഷി
പാടുന്നതൊക്കെയും
പകര്‍ത്തിയെഴുതിയ
എന്റെ പ്രിയ കാമുകീ...
നീ വെറുമൊരു പരാജയമാണ്.

മസ്തിഷ്‌കയുദ്ധങ്ങളില്‍
ഹൃദയവേദനകള്‍ക്കെന്തുചെയ്യാനാവും?
തെളിവുകളുടെ
യുക്തിബോധങ്ങളില്‍
അഭാവങ്ങളുടെ
യാഥാര്‍ത്ഥ്യങ്ങള്‍ക്കെന്തുചെയ്യാനാവും?
പകയുടെ നിസംഗതകള്‍ക്കുമുമ്പില്‍
പിടയ്ക്കുന്ന
നിസ്സഹായതക്കെന്തുചെയ്യാനാകും?

വയലേലകള്‍...
ഊര്‍വ്വരത...
കുതിര്‍ന്ന ഭൂമി...
ഇളം വെയില്...
ചോലക്കാറ്റ്...
ഇല്ല...
എന്റെ സൂക്ഷമബോധങ്ങളിലെങ്ങുമില്ല
ഒരു ചെറുവിത്തുപോലും
മുളപ്പിക്കാനൊരിടം.
ഇല്ല...
എന്റെ ഹൃദയത്തിലെങ്ങുമില്ല
പ്രതീക്ഷാ നിര്‍ഭരതയുടെ
താങ്ങാനാവാത്ത ഭാരം.

മേഘങ്ങള്‍ വേഗത്തില്‍
പാഞ്ഞുപാഞ്ഞുപോകുന്നു.
ഇരുള്‍ കിനിഞ്ഞിറങ്ങുന്നു.
കാഴ്ച്ചകള്‍ക്ക്‌മേല്‍
വലകെട്ടിത്തുടങ്ങിയിരിക്കുന്നു.

മായാ...
നിന്നെ ഞാന്‍ കൊല്ലുന്നു.
കഴുത്തു ഞെരിച്ച്
കൊല്ലുന്നു.
നിര്‍ദ്ദയം ക്രൂരമായി തന്നെ കൊല്ലുന്നു.

പാപത്തിന്റെ ഫലമല്ല,
പരാജയത്തിന്റെ ഫലമാണ്
മരണം.

മരണമൊഴി രേഖപ്പെടുത്തുന്നു.
വധശിക്ഷയും.
നിന്റെയും എന്റെയും.

Friday, 26 June 2015

കലഹജീവിതങ്ങളുണ്ടാവുന്നത്

നിങ്ങള്‍ വിചാരിക്കും
കലഹജീവിതങ്ങളുണ്ടാവുന്നത്
എല്ലുന്തിയ
തുകല്‍ രൂപങ്ങളെ കണ്ടിട്ടാണെന്ന്.

മൂക്കട്ടയും തീട്ടവും
ഒട്ടിയുണങ്ങിയ
കറുത്ത രൂപങ്ങളെ കണ്ടിട്ടാണെന്ന്..

മാവുകളിലെ
ഉണക്കക്കൊമ്പുകളില്‍
കായ്ച്ചുകിടന്ന
ദയനീയതകളെ കണ്ടിട്ടാണെന്ന്.

അവരിലെ
യോനിയില്‍ നിന്നുമൊലിച്ച
നിങ്ങളുടെ ശുക്ലം
കണ്ടിട്ടാണെന്ന്...

നിങ്ങള്‍ തീര്‍ച്ചയായും
വിചാരിക്കുന്നുണ്ടാകും
വിപ്ലവകാരികള്‍
ജന്മം കൊള്ളുന്നത്
ശൂലമുനകളാല്‍
വരഞ്ഞ വയറില്‍
വിരിഞ്ഞ മുറിപ്പാടില്‍ നിന്നും
ഒരു പിഞ്ചിളം കാല്
പുറത്തേക്ക് ഉന്തി നില്‍ക്കുന്നത്
കണ്ടിട്ടാണെന്ന്..

അവരുടെ ജീവിതം പോലെ
അങ്ങുമിങ്ങുമെത്താത്ത
നില ടാര്‍പാളിന്‍
വലിച്ചുകെട്ടി
കൂരയാക്കിയിട്ടും
ഒരുതുള്ളി മഴയെപ്പോലും
പുറത്തു നിര്‍ത്താത്ത
കൂരകണ്ടിട്ടാണെന്ന്...

എനിക്കുറപ്പുണ്ട്
നിങ്ങള്‍ തീര്‍ച്ചപ്പെടുത്തുന്നുണ്ടാവും
വിപ്ലവങ്ങള്‍ വസന്തമാകുന്നത്
ഇടിമന്നലുകളായി
പ്രകമ്പിക്കുന്നത്
വലിഞ്ഞൊട്ടി
എല്ലേത് തൊലിയേത്
എന്ന് തിരിച്ചറിയാനാവാത്ത
തുറിച്ച കണ്ണുകളുള്ള
പേരില്‍ ജീവന്‍
നിലനില്‍ക്കുന്ന
ചിലപ്പോള്‍ ജീവനുകളില്ലാതെ
അങ്ങ് കുഴിച്ചിടുന്ന
ശാസ്ത്രീയ നാമങ്ങള്‍പോലുമില്ലാത്ത
ആ കോലങ്ങളെ കണ്ടിട്ടാണെന്ന്...

തീര്‍ച്ചയായും
നിങ്ങള്‍ക്ക് തെറ്റുപറ്റിയിരിക്കുന്നു..
അറുബോറാണെങ്കിലും
ജീവിച്ചുതീര്‍ക്കേണ്ടുന്ന
ഈ ഒരിറ്റുജീവിതത്തോടുള്ള
പ്രതീക്ഷയാണ്
വിപ്ലവകാരികളെ
ഉരുക്കിയെടുക്കുന്ന
ചൂളകള്‍...
കത്തിനശിക്കുമെങ്കിലും
ദാരിദ്രത്തിന്റെ
വിലാപഗാനങ്ങളല്ല,
ദാരിദ്രത്തിലും കൊതിക്കുന്ന
സ്വാതന്ത്ര്യത്തിന്റെ
ഇളംകാറ്റിലാണ്
ഒറ്റബുള്ളറ്റില്‍ തീരാന്‍
തയ്യാറായി നിങ്ങളോട്
പൊരുതാന്‍ അവര്‍
ഉള്‍വലിഞ്ഞ കണ്ണുകളും
കവിളുകളുമുള്ള
തലയുയര്‍ത്തി
ഉന്തിയതെങ്കിലും നെഞ്ചുവിരിച്ച്
നേര്‍ത്തതെങ്കിലും നടുനിവര്‍ത്തി
മുഷ്ടിചുരുട്ടുന്നത്...
ആഞ്ഞടുക്കുന്നത്..
ചിലപ്പോള്‍ തോക്കേന്തുന്നത്.

ഞാനും അവനും തമ്മിലുള്ള പ്രണയമാണ് നീ

ഒരു ചിരിയോടെയാണ് നീ പറഞ്ഞത്
നിന്റെ ദൈവം
സ്‌നേഹിക്കപ്പെടാന്‍
എന്തുകൊണ്ടും
അര്‍ഹനാണെന്ന്...

ഫോണിലൂടെയാണെങ്കിലും
എനിക്ക് നിന്റെ
കണ്ണുകളിലെ തിളക്കം
കാണാമായിരുന്നു,
കാണാമറയത്ത്
എന്നെ തോല്‍പ്പിച്ചുകൊണ്ടിരിക്കുന്ന
ഒരു പുഞ്ചിരിയെയും.

പുറത്ത് മഴ
തകര്‍ത്ത് പെയ്യുന്ന മഴ.
മരങ്ങള്‍ നിഴലുകളായി
കൊടുംകാറ്റത്ത്
നിറഞ്ഞ്
ചരിഞ്ഞ്
ഒടിയുമാറ്
വളഞ്ഞാടുന്നുണ്ടായിരുന്നു.

എന്റെയുള്ളില്‍
നിന്റെ ദൈവത്തോട്
മുഴുത്ത അസൂയ
കുത്തിക്കയറുന്നുണ്ടായിരുന്നു.

മരങ്ങളുടെ
ഭീതിപ്പെടുത്തുന്ന
നിഴലനക്കങ്ങള്‍
പുറത്ത് മഴയത്തായിരുന്നില്ല.
ഉള്ളില്‍ നിറഞ്ഞുപെയ്യുന്ന
നിരാശയുടെ മഴയിരുളിലായിരുന്നു.

കനത്തും
വീണ്ടും കനത്തും
എന്റെ നോവുകള്‍
മുറിവുകള്‍പോലെ
പഴുത്തൊഴുകുന്നുണ്ടായിരുന്നു.

ഈ അവസാന വരികള്‍ കുറിച്ചിട്ട് രണ്ട്
ദിവസങ്ങളായിരിക്കുന്നു.
ഇതിനിടക്ക്
ചാറ്റല്‍ മഴകളുടെ
പ്രഘോഷമായിരുന്നത്
നിനക്കറിവുള്ളതാണല്ലോ.
ഉള്ളിലും പുറത്തും.
ആകാശവാണി നിലയത്തിന്റെ
പ്രക്ഷേപണം പോലെ
വളരെ അലസമായ,
മസാലകള്‍ തീരെ
ഇല്ലാത്ത ഓര്‍മകള്‍..

പറഞ്ഞു വന്നത്
നിന്റെ ദൈവത്തെ
കുറിച്ചായിരുനു.
അയാളോടുള്ള എന്റെ
മുഴുത്ത അസൂയയെ
കുറിച്ചായിരുന്നു.

നോക്കൂ...
അസാധാരണമാം വിധം
ഇന്നു ഞാന്‍ ക്ഷീണിച്ചിരിക്കുന്നത്.
നിന്നിലെ നിന്നെ
പ്രകാശിപ്പിക്കാന്‍
ഞാന്‍ നന്നേ പാടുപെടുന്നുണ്ട്.
നീ പറഞ്ഞു പറഞ്ഞ്
എന്റെയുള്ളില്‍ പോലും
ആ ചിരി നിറഞ്ഞു നിറഞ്ഞ്
എന്നെ വല്ലാതെ ശ്വാസം മുട്ടിച്ചു
തുടങ്ങിയിരിക്കുന്നു.

സ്വാര്‍ത്ഥവും പൊള്ളയുമായ
കേവല പ്രണയങ്ങളില്‍
ആ ചിരി ഒരു അസ്സാനിധ്യമാണു.
അല്ല അസ്വസ്ഥമാണു..
ചിലപ്പോഴെങ്കിലും
വല്ലാതെ ചോദ്യങ്ങളായി
അതു രൂപപ്പെടാറുണ്ട്.
നിമിഷങ്ങളുടെ വേഗതകളില്‍
അമ്പുപോലെ
ചീറിയടുക്കാറുണ്ട്.
എന്റെ അടിനാഭിയില്‍ നിന്നും
ഉയര്‍ന്നു പതക്കുന്ന
ഭയത്തെ
അത് ആളിക്കത്തിക്കാറുണ്ട്.
എന്നെ സദാ
ചൊദ്യമുള്ളുകളില്‍
കുരിശു തറക്കാറുണ്ട്...

എന്റെ അസൂയ
നീ നിന്റെ
ദൈവത്തെ കാണുതിലല്ല.
അയാള്‍ക്ക് സ്‌നേഹാര്‍ദ്രമായി
ചുംബനങ്ങളര്‍പ്പിക്കുന്നതിലല്ല.
അയാളുടെ നേര്‍മമായ
മനസിനെ കുറിച്ച്
വാക്കുകള്‍കൊണ്ട്
മാന്ത്രികത
തീര്‍ക്കുന്നതിലല്ല.
അയാളെ നീ
ആവര്‍ത്തിച്ച്
ശല്യം ചെയ്യുന്നതിലുമല്ല.

എനിക്കറിയാം
നിന്റെ ദൈവം
ദൈവമാണെന്ന്
ഞാന്‍ വെറും മനുഷ്യനും..

പിന്നെന്തിനാണ്
നിന്റെ ദൈവത്തോട് എനിക്കിങ്ങനെ...

നീണ്ട നിശബ്ദതകൊണ്ട്,
ഒരു മൂളല്‍കൊണ്ട്
വാക്കുകളെ ആയിരം കാതങ്ങള്‍
ക്കകലെവെച്ചേ തോല്‍പ്പിച്ച്
കാഴ്ച്ചകളെ
ശബ്ദവീചികളെ
അപ്രസക്തമാക്കിക്കൊണ്ട്
അയാള്‍ നിന്നെ
സ്‌നേഹമയിയാക്കുന്നതില്‍...
അയാള്‍ക്കെതിരെ
ഒരു പരാതിപോലും...
അല്ല, ഒരു വാക്കുപോലും
നിന്റെ ഓര്‍മകളില്‍
രേഖപ്പെടുത്താത്ത
ഒരു ചരിത്ര പുസ്തകമായതിന്...
ഒരു മയില്‍പ്പീലിയായതിന്...

Thursday, 25 June 2015

നീ നിന്നെ എന്നില്‍ കൊത്തിവെച്ചത്


ഞാനെന്താണ് നിന്നോട് പറയേണ്ടത്..
എനിക്ക് നിന്നോട് പറയാന്‍
ഇത്രയേ ഉണ്ടായിരുന്നുള്ളു...
വളര്‍ന്ന് കൂര്‍ത്ത നിന്റെ നഖം
എന്റെ ഉള്ളം കയ്യെ നോവിച്ചു...
വേദനയില്‍ ഞാന്‍ നിശബ്ദനായി.
നഖമടയാളങ്ങളില്‍
ഞാന്‍ തടവി...
നീ നിന്നെ എന്നില്‍
കൊത്തിവെച്ചത്
അപ്പോഴാണ് ഞാനറിഞ്ഞത്.
വിരലോട്ടങ്ങള്‍ക്കിടയിലെ
നേര്‍ത്തൊരു വേദനയായി....

കുടുംബം സ്വകാര്യസ്വത്ത് ഭരണകൂടം എന്നിവയുടെ ഉല്‍പ്പത്തി*

ഈ നിശബ്ദതയില്‍
ഞാന്‍ നിനക്കയക്കുന്ന
മിടുപ്പുകളെ
നീ കാണുന്നുണ്ടോ?
നിനക്കെന്റെ
കനലാഴങ്ങളെ
അവ വിവരിച്ച് തരുന്നുണ്ടോ?

എന്റെ നൊമ്പരമേ...
ഇരുണ്ട നിലാവില്‍
ഒഴുകിപ്പടരുന്ന
ഇളം നീല മേഘമേ..
എന്റെ മാനത്ത്
ഞാന്‍ വിതച്ച
എന്റെ നക്ഷത്ര സഞ്ചയമേ...

ഇപ്പോള്‍
ഞാന്‍ ഈ തോട്ടത്തിനധിപന്‍
നീ എന്റെ സ്വകാര്യ സ്വത്ത്

എന്റെ ചുംബനങ്ങള്‍
നീര്‍തുടിക്കുന്ന
എന്റെ കാഴ്ച്ചകള്‍
പുന്നാരങ്ങള്‍
പുണരലുകള്‍
നുണയലുകള്‍
നിന്നെ കീഴടക്കുന്ന
എന്റെ മര്‍ദ്ദനോപാധികള്‍..
അതാണെന്റെ
ഭരണകൂടം...

കുടുംബമെന്ന ചിരപുരാതന
മ്യൂസിയത്തെ തകര്‍ത്ത്
നീ എനിക്ക് പണിത
ഈ പുല്‍ വിതാനമുണ്ടല്ലോ...
നിന്റെ പുഞ്ചിരികൊണ്ട് നനച്ചും
ചുംബനംകൊണ്ട് പോറ്റിയും
പുണരലുകള്‍കൊണ്ട്
പരിലാളിച്ചും വളര്‍ത്തിയ
ഈ കടുംപച്ച ലാളിത്യം...

അതൊരു സ്‌പെസിമെന്‍തന്നെ..
പ്രണയത്തിന്റെ രാഷ്ട്രീയത്താല്‍
പൊള്ളിച്ചെടുത്ത പുതിയ
കുടുംബമാതൃക..
അവിടെ എല്ലാം
നമ്മളിലേയ്ക്ക് ചിരുങ്ങുന്നു...
ഈ പ്രപഞ്ചമൊന്നായി
ഒരു പച്ചപ്പായ്
നീയും ഞാനും...
അല്ല...
നീയില്ല
ഞാനുമില്ല
നീയായഞാനും
ഞാനായ നീയും മാത്രമടങ്ങുന്ന
ഒരു കുടുംബ ചിത്രം....

--------------
*ഏംഗല്‍സിന്റെ ഒരു ഗ്രന്ഥം

Wednesday, 24 June 2015

നീ ആരെന്നറിയുമോ ?


നീ ആരെന്നറിയുമോ?
നീയെന്റെ പ്രണയപ്പനി.
 വിറച്ചും കിതച്ചും
തള്ളിച്ചയുണ്ടായും
ചൂടുപിടിച്ച് അസ്വസ്ഥമായിക്കൊണ്ടിരിക്കും

നീ ആരെന്നറിയുമോ?
എന്റെ എന്റെ എന്റെ ..
എന്റെ മാറാവ്യാഥി..
എന്റെ നെഞ്ചകത്തിലെ തുടിപ്പ്...              
സുഖമുള്ള സൂചിമുന മുറിവ്..

നീറ്റലും തുന്നലും
നീ തന്നെ...
വേദനയും സുഖവും
നീ തന്നെ
പ്രണയവും കാമവും
നീ തന്നെ
പ്രാണനും ശ്വാസവും
ശ്വാസം മുട്ടലും
നീ തന്നെ ..

പ്രണയച്ചൂടില്‍.. , ഹൊ !
ഞാനുരുകിയൊഴുകിയൊലിച്ച്...
നീന്റെ കണ്ണീല്‍
തിളങ്ങുന്ന ചൈതന്യത്തില്‍
ഒരു മിന്നു വെട്ടമായി
ലയിച്ചില്ലാതായെങ്കില്‍.