Sunday, 28 August 2016

കവിതകളെ പുനരാനയിക്കുന്ന കാലം

കവിതകളെ പുനരാനയിക്കുന്ന കാലം അതി വിദൂരമല്ല.
പൂക്കളെ പോലെയല്ല കവിതകളെ ആനയിക്കുന്നത്.
അതൊരു വിധ്വംസകപ്രവര്‍ത്തനമാണ്, തീര്‍ച്ചയായും.

കവിതകളെ പുനരാനയിക്കുന്ന കാലം അതി വിദൂരമല്ല.
രണഭേരിയില്‍കുറഞ്ഞതൊന്നുമല്ലത്.
തുര്‍ച്ചയില്‍ വീണുപോയേക്കാമെങ്കിലും
ഒഴുക്ക് നിലയ്ക്കാത്തത്. ഉരുകിയൊലിക്കുന്നത്.

അതൊരുകാലം.
അതൊരു കലാപകാലം.

അന്നെന്റെ ഇടറിയ തൊണ്ടകള്‍ ഇടര്‍ച്ചയില്ലാത്ത പാട്ടുകള്‍ പാടും.
അന്നെന്റെ നിറഞ്ഞ കണ്ണുകള്‍ മങ്ങലില്ലാത്ത ശലഭങ്ങളെ പറത്തും.
അന്നെന്റെ മുറിഞ്ഞ നാവ് മുരക്കങ്ങള്‍കൊണ്ട് അഗ്നിപര്‍വ്വതങ്ങള്‍ തന്നെ തീര്‍ക്കും.
ചിതറിയ ഗര്‍ഭങ്ങളില്‍ ഒടുങ്ങിയ ഭ്രൂണങ്ങള്‍
ചാവേറുകളാവും, ചാവുകളായുറഞ്ഞുറഞ്ഞുതുള്ളും.

ഇനിയും എന്നെ ഒരു മൃദുസ്വരമായി ഉപമിക്കുന്നത് നിര്‍ത്തു.
ഇനിമേല്‍ എന്നെ പുല്ലാങ്കുഴലുകളോട് ഉമിക്കരുത്.
തുടി..
വേണ്ട
വീണ...
വേണ്ടേവേണ്ട.
എന്നെ അസുരവാദ്യങ്ങളില്‍ കെങ്കേമനായ ചെണ്ടയോടുപമിക്കു...
ചെവിതുളക്കുമാറുച്ചത്തില്‍ തിളയ്ക്കട്ടെ നിശബ്ദതയ്ക്കുമേല്‍ ഞാന്‍.
ഇടിയും കോളും നിറഞ്ഞ പെരുമഴക്കാലത്തെ സത്ത്വമാണ് ഞാന്‍.
നിറുത്താതെ പെയ്യുന്ന കര്‍ക്കിടകപ്പെരുംമഴ ഞാന്‍.

ആര്‍ക്കുവേണം നിങ്ങളുടെ ദയനിറഞ്ഞ നോട്ടങ്ങള്‍?
ആര്‍ക്കുവേണം നിങ്ങളുടെ കനിവിന്റെ തലോടലുകള്‍?
ആര്‍ക്കുവേണം നിങ്ങളുടെ വെളുക്കെച്ചിരികള്‍, സമ്മാനങ്ങള്‍?
ഒന്നു നിര്‍ത്തൂ ഈ പിത്തലാട്ടങ്ങള്‍. കണ്‍കോണിലെ ചിരികള്‍.
ഇനി ഒരക്ഷരം മിണ്ടരുത്. മോങ്ങരുത്. കണ്ണീരൊലിപ്പിക്കരുത്.
ഞങ്ങള്‍ക്കായി തളര്‍ന്നിരിക്കുകയുമരുത്.
ഞങ്ങളിലൊന്ന് ചത്തുകിടക്കുമ്പോള്‍
ചുരുട്ടിയ നോട്ടുകള്‍ വെച്ച് തരരുത്.
പരിസരത്ത് കണ്ടുപോലുമരുത്.

രക്ഷകസ്ഥാനങ്ങളില്‍ ഇടിത്തീചൊരിയും ഞാന്‍.
അമര്‍ത്തിപ്പിടിച്ച് നെഞ്ചത്ത് ചേര്‍ത്താല്‍
ഇനിമേല്‍ നെഞ്ച് പുളയ്ക്കും. നഞ്ചായിത്തീരും ഞാന്‍.

ഇത് ഉണര്‍ത്തുപാട്ടിന്റെ കാലം.
ഇതെന്റെ മണ്ണ് വിളയുന്ന കാലം.
തിളപ്പുകളില്‍ ആസുരജന്മങ്ങള്‍
ഉരുവം കൊള്ളുന്ന പുതുകാലം.
ഊര്‍ജ്വസ്വലമാകുന്ന കാലം.
ഇതെന്റെ കാലം.
നമ്മുടെ വായ്ത്താരികള്‍ക്കറം പറ്റുന്ന കാലം.
കലികാലം. കലിപ്പ് കാലം.
ചറപറ ചറപറ ചറപറ
നിലയ്ക്കാ പെരുമഴതന്‍
പെരുത്ത കാലം.

Tuesday, 16 August 2016

യാത്ര



മരണത്തോളം പഴക്കമുള്ള
ഒരു യാത്ര പോകണം.
നെടുവീര്‍പ്പുകള്‍ക്കിടമില്ലാത്ത
ഒരു നെടുങ്കന്‍ നെടുമ്പാതയിലൂടെ
ഒട്ടും തിടുക്കപ്പെടാത്ത
അലസയാത്ര.
മരങ്ങള്‍ പിന്നിലേയ്ക്ക് മറയും.
പിന്നിട്ട വഴികള്‍
തിരികെ ചവിട്ടാനാകാത്ത വിധം
അദൃശ്യമാകും.
തിരക്കൊഴിയും.
ചരിത്രമലിയും.
നിര്‍ണയിക്കുക
കാല്‍പ്പാടുകളുടെ മാത്രം വസന്തമായിരിക്കും.
കണ്ണുകള്‍ ഇനിമേല്‍ നിറയാതാകും.
ഹൃദയത്തിനുള്ളില്‍
ഒരു വേര് മുളയക്കും.
ഒരിലയും. ഒരു പൂവും.
ജീവിച്ചതത്രയും മരണമായിരുന്നെന്നും
ഇനി ജീവന്റെ മുകുളങ്ങളാണിതെന്നും
അതില്‍ ജാതകം കുറിക്കപ്പെട്ടിരിക്കും.
ജനികളില്‍ ഋതുക്കളും
ഇലയില്‍ ജീവിതവും രേഖപ്പെടുത്തിയിരിക്കും.
വേര് ഒറ്റക്കിരുന്ന് ചീവീടുകളുടെ
പാട്ടുകളിലേയ്ക്ക് ഊളിയിടും.
ഒരു സ്റ്റെതസ്‌കോപ്പിലൂടെ
മുളച്ചുകയറി
നിശ്ചലമാകും.
ധമനികളില്‍
ഘടികാരശബ്ദം
കണ്ണടയ്ക്കും.
മഹാമഴയില്‍ നനഞ്ഞുകുതിര്‍ന്ന
ഉണങ്ങിയ മെലിഞ്ഞ മരത്തില്‍
ഒരു കാക്ക
അങ്ങ് ചക്രവാളത്തിലെ
കാറ്റിലേയ്ക്ക് കണ്ണയക്കും.
പിന്നെ ചെറിയൊരു ചിറകടിയാല്‍
തിടുക്കമില്ലാതെ പറന്നുപോകും.
അര്‍ദ്ധവിരാമത്തില്‍
എല്ലാം പഴയതുപോലെ.
പഴയതുപോലെ.

Thursday, 4 August 2016

എന്തുകൊണ്ട്‌ വാന്‍ഗോഗിന്റെ സൂര്യകാന്തിപ്പൂക്കള്‍?


"മേഘങ്ങളുടെ തണലിടങ്ങളില്‍ കേളികളാടുന്ന നക്ഷത്രമിഥുനങ്ങള്‍ ഭൂമിയിലേക്കു നോക്കി 'ഞങ്ങളെ ഉണര്‍ത്തരുതേ' എന്ന് വിളിച്ചുപറയും. നമ്മുടെ ശ്വാസവേഗങ്ങളിലൂടൂര്‍ന്ന് ഒരു വെണ്ണിലാക്കിളി ഭൂമിയിലേയ്ക്ക് പറന്നിറങ്ങും. പ്രിയപ്പെട്ടവളേ, ഒരു പൂച്ചക്കുഞ്ഞിനേപ്പോലെ പതുങ്ങിയിരുന്ന് നീയിതെല്ലാം ആസ്വദിക്കുന്നുണ്ടെന്ന് എനിക്കറിയാം. കാരണം, എന്റെ മടിയില്‍ തലതാഴ്ത്തിക്കിടക്കുന്ന നിന്റെ മിഴികളിലൂടെയാണ് ഞാനീ ചാരുതയാര്‍ന്ന ദൃശ്യങ്ങളൊക്കെ കണ്ടത്."

-ഖലീല്‍ ജിബ്രാന്‍



(Picture Courtesy: Wikipedia)

"വാന്‍ഗോഗിന്റെ സൂര്യകാന്തിപ്പൂവ്"
എന്നാണ് ഞാനവളെ വിശേഷിപ്പിക്കാറ്.

അവള്‍ക്കറിയില്ല
ഞാനെന്തുകൊണ്ടാണ്
ഈ പേരുതന്നെ
അവള്‍ക്കായി
തിരഞ്ഞെടുത്തതെന്ന്.

വാന്‍ഗോഗിന്റെ സൂര്യകാന്തിപ്പൂക്കള്‍
അറുത്തുമാറ്റപ്പെട്ട ചെവിയുടെ
പകരക്കരാണ്‌.
പിന്നീടയാള്‍ മണത്തതൊക്കെയും
ചെവികൊണ്ടായിരുന്നു.

വാന്‍ഗോഗിന്റെ സൂര്യകാന്തിപ്പൂക്കള്‍
ഇന്നോളമുള്ള പ്രണയപര്‍വ്വങ്ങളുടെ
ചരിത്രസ്മാരകങ്ങളാണ്.
അതുകൊണ്ടാണ് അവയ്ക്ക്
കാലപ്പഴക്കത്തിന്റെ
ഉണക്ക് ബാധിച്ചിട്ടുള്ളത്;
സ്റ്റഫ് ചെയ്തുവെച്ചിട്ടുള്ള
ഹൃദയങ്ങളുടെ ഗന്ധമുള്ളത്;
വികാരങ്ങളെയും വിചാരങ്ങളെയും 
ഓരുപോലെ വാറ്റിയെടുത്ത
വീര്യമേറിയ വിഞ്ഞിന്റെ മത്തുള്ളത്.

വാന്‍ഗോഗിന്റെ സൂര്യകാന്തിപ്പൂക്കള്‍
ഉടലാകെ മറിക്കുന്ന തേറ്റമ്പുകളായിരുന്നു.
ഉന്മാദത്തിന്റെ മൂര്‍ച്ചയില്‍
ഇനിയുമിനിയും
ചെവിമുറിച്ച് നല്‍കാനുള്ള
സന്നദ്ധതയായിരുന്നു.

വാന്‍ഗോഗിന്റെ സൂര്യകാന്തിപ്പൂക്കള്‍
ആര്‍ക്കും പിടിതരാത്ത
നിഗൂഢഭാഷയിലെഴുതപ്പെട്ട
പുരാലിഖിതങ്ങളാണ്.
പിറക്കാനിരിക്കുന്ന യുഗങ്ങളത്രയും
"ഞാന്‍ നിന്നെ പ്രണയിക്കുന്നുവെന്ന്"
ഓരോ ജനിയിലും തുന്നിപ്പിടിപ്പിച്ച്
അവ പുഞ്ചിരിച്ചുകൊണ്ടേയിരിക്കും.

പ്രിയപ്പെട്ടവളെ
കുറിഞ്ഞികളില്‍ നിന്ന് വേര്‍പെട്ട് നില്‍ക്കാന്‍
മഞ്ഞുകാലത്തെ ഉപേക്ഷിച്ചവളേ,
തിളക്കുന്ന വെയിലില്‍ കുളിരുകൊണ്ടവളേ,
കര്‍ക്കിടകരാവുകളില്‍
മിന്നല്‍പിണരായവളേ,
നിനക്കറിയുമോ,
പറിച്ചുനല്‍കപ്പെട്ട ചെവി
ബുദ്ധന്റെ പാതികൂമ്പിയ കണ്ണുകള്‍പോലെ
ഭൂമിയിലേക്കുംവെച്ച് ഏറ്റവും
വിലപ്പെട്ടതാണ്.
നിന്നെ അടയാളപ്പെടുത്താന്‍
ഇതല്ലാതെ മറ്റെന്താണ്
 ഞാന്‍ കണ്ടെത്തേണ്ടത്?

എന്റെ ചെമ്പാലപ്പൂവേ,
വാന്‍ഗോഗിന്റെ സൂര്യകാന്തിപ്പൂവേ,
നിന്റെ ഓരോ ഋതുവിലും ഞാനുണ്ട്;
ചെമ്പാലപൂക്കും ഗന്ധം പോലെ.
നിനക്കുമാത്രം പരിചിതമായ
ഒരു ശൈത്യഭാഷയായി
ഞാന്‍ നിന്നില്‍
ലയിച്ചുജീവിക്കുന്നു.

എനിക്കുറപ്പുണ്ട്,
ഓരോശ്വാസമാത്രയും
നിനക്കെന്നെ വായിക്കാനാവുന്നുണ്ട്,
കേള്‍ക്കാനാവുന്നുണ്ട്.

അകലെ നമ്മുടെ
വയോവൃദ്ധന്‍
നമുക്കായി പാടുന്നുണ്ട്...
'യാഹുദാ... യാഹുദാ...'

Wednesday, 3 August 2016

നിന്റെ ദൈവത്തോട്...

"ഞാന്‍ ദുഖത്തോടെ എഴുതുന്നു.
നദികള്‍ കവിഞ്ഞൊഴുകുന്നുണ്ടോ?
ഇല്ല, എന്റെ കവിള്‍ മാത്രം നനയുന്നു."

-സച്ചിദാനന്ദന്‍ (എഴുതുമ്പോള്‍)



രാവുകളില്‍
ചാരനിറമുള്ള
അരിയവെളിച്ചത്തില്‍...

കിനാക്കളോ ഓര്‍മകളോ...
വേര്‍തിരിക്കാന്‍ കഴിയാത്തത്ര തിരകള്‍
എണ്ണിയാലുമെണ്ണിയാലും
ചാവേറുകളെപ്പോലെ
ഒന്നിനുപുറകെ ഒന്നായി,
ഒന്നിനുമേല്‍ ഒന്നായി,
ചീറിപ്പാഞ്ഞുവരും.

അനക്കമറ്റനിഴല്‍ രൂപങ്ങളില്‍
പ്രാര്‍ത്ഥനപോലെ
കാഴ്ച തറച്ചുള്ള സഞ്ചാരം,
മൃതികള്‍ക്കും സ്മൃതികള്‍ക്കും മുകളിലൂടെ.

എവിടെ, ഏതുപകലോന്‍
ഏതേതു വര്‍ണരാജികള്‍
ഏത് വിധിവഴക്കങ്ങള്‍
പുനര്‍ജനിയുടെ പാതവക്കില്‍
മുളക്കാവിത്തുകളായി
പരിണാമം വന്നുകിടക്കുന്നു?

എവിടെ, ഏതുന്‍മാദം
ഏതേതു കാവ്യഹൃദയങ്ങള്‍
ഏത് ചിറകടിയൊച്ചകള്‍
കാഴ്ച്ചകള്‍
കാമുകഹൃദയങ്ങള്‍
പിടക്കും ആവലാതികള്‍
കുറുകും പരിഭവങ്ങള്‍

ഏത് തോറ്റംപ്പാട്ടുകള്‍
വരള്‍ച്ചവന്നു കാറുന്ന
തൊണ്ടക്കുഴികള്‍
അലിഞ്ഞുപാടുന്ന
വിരഹസ്‌നിഗ്ദതകള്‍

ഏത് ആനമയിലൊട്ടകങ്ങള്‍
ഏതേത് മൂളിപ്പാട്ടുകള്‍
മൂളലുകള്‍ മുരക്കങ്ങള്‍
പാതികൂമ്പിയ കണ്ണുകള്‍
ഇഴചേര്‍ന്നുള്ള പുണരലുകള്‍
സ്വപ്നംപോലെ ഈ നീര്‍കുമിളകളില്‍
കാറ്റായിവന്നുനിറയുന്നു;
വീര്‍പ്പുമുട്ടിമുട്ടി,
ഒന്ന് പൊട്ടിപ്പരക്കാന്‍
വെമ്പുന്നു???

ഉറക്കം പിണങ്ങിപ്പോയ
ഈ രാവുകളില്‍
ചാരനിറമുള്ള
അരിയവെളിച്ചത്തില്‍...

തിരക്കൊട്ടുമില്ലാതെ ഇഴയുന്ന
ഈ നാഴികകളില്‍
ചിറകടിയൊച്ചകള്‍ കേള്‍ക്കുന്ന
സ്വപ്‌നങ്ങള്‍ എന്നാണ് തളിര്‍ക്കുന്നത്?
മുടിനാരിഴ ഏഴായിക്കീറിയ
പാലത്തില്‍ വേച്ചുവേച്ചുള്ള
എന്റെ നടത്തം ഞാന്‍ കാണുന്നു.
ആയിരം സൂര്യന്‍മാരുടെ ഉഷ്ണവും
നിശ്ചലശരീരത്തിനുള്ളില്‍
തളക്കപ്പെട്ട ഏകാന്തതയും
മടുത്തിരിക്കുന്നു.

പ്രിയപ്പെട്ടവളേ,
ഒരുവേള അഹല്യാമോക്ഷം അര്‍ഹിക്കാത്ത
കരിങ്കല്ലോ ഞാന്‍?
യുഗങ്ങളോളം ശിലാകാരത്തില്‍
തളക്കപ്പെടേണ്ട ഒരു പാഴ്ജന്മം?

ഇതാണോ നീയെനിക്കായേകുന്ന പ്രണയപാനീയം?
ഇതാണോ നീയെനിക്കായേകുന്ന അന്ത്യവിധി?
ഇതാണോ, ഇതാണോ
എന്റെ (നിന്റെ) അമിഗ്ദലങ്ങളെ പേറുന്ന
ഈ തലച്ചേറിന് നീ നല്‍കുന്ന കനി?

കണ്‍പോളകളുടെ അതിര്‍വരമ്പിനെ
മായ്ക്കുന്ന
ഭയപ്പെടുത്തുന്ന
നിഗൂഢമായ ഇരുട്ടാണിവിടെ.
ഇരുട്ടിനെ മറികടന്ന്
ഇരമ്പിപ്പായുന്ന
വയലറ്റ് നിറങ്ങളുള്ള
ഓര്‍മകള്‍.
അങ്ങും ഇങ്ങും
അവിടെയും ഇവിടെയും
എവിടെയും തളംകെട്ടി
ഓര്‍മകളിലെ ഒച്ചകള്‍.
പെന്‍ഡുലത്തിന്റെയും
ഹൃദയത്തിന്റെയും
മടുപ്പിക്കുന്ന മിടിപ്പുകള്‍.

പോളകള്‍ ഇറുകെയടച്ച്
കാല്‍മുട്ടുകള്‍ നെഞ്ചോട് ചേര്‍ത്ത്
ചുരുണ്ടുചുളിഞ്ഞ്
വിയര്‍ത്തൊലിച്ച് ഞാന്‍.

ഉടലാകെ പൊള്ളിപ്പനിക്കുന്നു.
ഉയിരാകെ ശൂന്യതപരക്കുന്നു.
പ്രപഞ്ചകോടി സത്യങ്ങള്‍ക്കും
നിശ്ചലതയെന്ന
നിഗൂഢഭാഷയ്ക്കുമിടയില്‍
പുനര്‍ജനിച്ച
ചാപിള്ള ഞാന്‍.

ഒന്നനങ്ങണമെന്നുണ്ട്.
വിരലുയര്‍ത്തി ചൂണ്ടണമെന്നുണ്ട്.
കണ്‍പോളകളൊന്ന്
ഇമവെട്ടിയെങ്കിലെന്നുണ്ട്.
ഈ കല്‍ശരീരത്തിനുള്ളില്‍
ആത്മാവ് തലതല്ലുന്നുണ്ട്, നിലവിളിക്കുന്നുണ്ട്.

നിന്റെ ദൈവത്തോടാണ്
ഇന്നെന്റെ വാക്കുകള്‍; പ്രാര്‍ത്ഥനകള്‍.

പ്രിയപ്പെട്ടവനേ, നീയവളിലേയ്ക്ക്
നിന്റെ പ്രകാശം ചൊരിയൂ...
അവളുടെ ഹൃദയത്തെ ആര്‍ദ്രമാക്കൂ.
നിന്റെ ഗീതകങ്ങള്‍ കൊണ്ട്
എന്റെ ഒസ്യത്തേകൂ...
നിന്റെ സംഗീതം കൊണ്ട്
ത്വവാഫ് ചെയ്യു.
അവള്‍ക്കൊരു പുതിയ കാഴ്ച്ചയെ നല്‍കു.
അവള്‍ക്കൊരു പഴയ ഹൃദയം കടമായേകൂ..
പ്രിയപ്പേട്ടവനേ,
അവളുടെ കണ്ണുകളില്‍ നിന്നും ചൊരിഞ്ഞ
കണ്ണീര്‍മണമുള്ള ചോരയെ
നിന്റെ പുഞ്ചിരിയാല്‍ ഒപ്പിയെടുക്കൂ.
മുറിവുകളില്‍ എന്റെ മിഴിനീരിറ്റി ഉപ്പുപുരട്ടൂ...
പ്രിയപ്പെട്ടവനെ അവളുടെ ഹൃദയത്തിലെ
ഉടഞ്ഞ ചില്ലുകളെ കൂട്ടിയിണക്കൂ...
ഈ എളിയവന്റെ മോഷണദ്രവ്യമായവളെ
തിരികെ നല്‍കു.
നിന്റെ ഗസ്റ്റപ്പോകള്‍ക്ക് അവധി നല്‍കു...
ഇതെന്റെ പ്രാര്‍ത്ഥനയാണ്.
ഉരുകിത്തീരുന്ന എന്റെ ആത്മാവിന്റെ
നിറമില്ലാത്ത വേദനയാണ്.

(ജൂലൈ 30ന് എഴുതിയത്.)