Tuesday, 19 July 2016

ഉദ്യാനം


ഞാന്‍ പനീര്‍ പൂവിനോട് ചോദിച്ചു;
നിന്റെ നറുമണമെങ്ങുപോയി?
'വസന്തം കൊണ്ടുപോയി'-
യെന്നവള്‍ മൊഴിഞ്ഞു.
ഞാന്‍ വസന്തത്തിനോട് ചോദിച്ചു;
എന്താണ് നിന്റെ
നെറ്റിയിലീ വരകളെന്ന്.
'എന്റെ മുറിവുകളിലുപ്പുവെച്ചതാണെ'ന്നവളും.
ഒരിക്കല്‍ പൂവിട്ട ഉദ്യാനത്തില്‍ നിന്നും
ഞാന്‍ പുറത്തുകടന്നു.
അന്നുതൊട്ടലയുന്നു ഞാന്‍
ലക്ഷ്യമേതുമില്ലാതെ...
-നസീം ഷഫായി, കശ്മീരി കവയിത്രി
(ഉദ്യാനം എന്ന കവിതയില്‍ നിന്ന്)

നമ്മള്‍ അവരോട് ചെയ്യുന്നത്‌


-1-
നിങ്ങള്‍ കരഞ്ഞുകരഞ്ഞ്
അവരെ തോല്‍പ്പിക്കാന്‍
ശ്രമിക്കുന്നു.
പെല്ലറ്റിങ്ങുകള്‍
ഏറ്റുവാങ്ങി വിജയിക്കാനവരും.
സ്വാതന്ത്ര്യം വെറുതെ കിട്ടുന്നതല്ല എന്ന്
വീണ്ടുമവര്‍ പഠിപ്പിച്ചുകൊണ്ടേയിരിക്കുന്നു.
അവര്‍ക്കായി കണ്ണീരുവാര്‍ക്കാന്‍
മനസില്ലാ...
അവര്‍ കുട്ടികളല്ല.
സ്ത്രീകളല്ല.
വൃദ്ധരല്ല.
രൂപങ്ങളില്ല.
ഭൂപടങ്ങളും.
-2-
സൈനികരുടെ ബുദ്ധിയെങ്കിലും
കാണിക്കൂ...
അവര്‍ പൗരന്‍മാരെയല്ല
കൊല്ലുന്നത്,
വേട്ടയാടുന്നത്.
അവര്‍ക്ക് നന്നായറിയാമത്.
അവര്‍ ശത്രുക്കളെയാണ് കൊല്ലുന്നത്,
പുറം തുളയ്ക്കുന്നത്.
പണ്ട്
ജാലിയന്‍ വാലാബാഗില്‍
സംഭവിച്ചതുപോലെ.

Thursday, 14 July 2016

നിനക്ക് പനിപിടിച്ചിരിക്കുന്നു.

നീ എന്ന
ഒറ്റയക്ഷരത്തിലാണ്
ഞാന്‍ ഒരു
പ്യൂപ്പയായി
തപം ചെയ്യുന്നത്.

വെയില്‍
മുകുളങ്ങളിറങ്ങാത്ത
ബോധി.
ഗര്‍ഭനിശബ്ദതയുടെ
വേദന.

ശലഭചിറകുകള്‍ക്കായല്ല
ഒരു പ്രകാശസ്പര്‍ശം
മാത്രമുള്ള
മഴപ്പാറ്റയുടെ
അല്‍പായുസ്സിലേയ്ക്ക്.

കണ്ണുകളടച്ച്...
ഇറുക്കിയടച്ച്...
ഇരുട്ടില്‍
നിന്നെ ധ്യാനിച്ച്...
ഒരു ശ്വാസമാത്ര
എല്ലാം പുനരാനയിച്ച്
ഒരു കൊച്ചുമഴത്തുള്ളിക്കിനാവില്‍
തിളങ്ങിയൊടുങ്ങണം.

'പ്രിയ മേയ്സിയാദാ'1
ഖലീല്‍
ധ്യാനമുഹൂര്‍ത്തങ്ങളെ
പേരുചൊല്ലിവിളിക്കുന്നു.
'സൂര്യകാന്തിപ്പൂവേ'
എന്ന് ഞാനും.

നിന്റെ ഹൃദയത്തില്‍
ആഴ്ന്നിറങ്ങിപ്പറക്കാറുള്ള
തെമ്മാടി പക്ഷി
വന്യമായി മിടിക്കുന്നത്
കേള്‍ക്കുന്നുണ്ട്.

ഈ ധ്യാനനിരതയിലും
മിഴികള്‍ക്കുള്ളില്‍
ഒളിമങ്ങാതെ
അയാള്‍ കാവലിരിക്കുന്നു.

സൂര്യകാന്തിപ്പൂവേ
എന്റെ അമിഗ്ദലങ്ങള്‍ വിറക്കുന്നു.
നെരിപ്പോടിലെ തീയില്‍കിടന്ന്
പിടഞ്ഞ് വെന്ത് മറിയുന്നു.

തീര്‍ത്ഥയാത്രകള്‍ക്ക്
തുടക്കമായി നിന്റെ ശബ്ദം.
ദേശാടനത്തിന്
എന്റെ കാലുകളും.
നിന്റെ ഉമിനീരില്‍ കടഞ്ഞെടുത്ത
എന്റെ ദാഹനീര്‍
ഉള്ളില്‍ കനലാട്ടമാരംഭിച്ചിരിക്കുന്നു.
നിനക്ക് പനിപിടിച്ചിരിക്കുന്നു.
എനിക്ക് ഭ്രാന്തും.
ഞാന്‍ കാണുന്ന കാഴ്ച്ചകള്‍ക്ക്
അന്തിമസൂര്യന്റെ നിറം.
അതെ.
നിന്റെ ഇതളുകളില്‍
തിളങ്ങി നില്‍ക്കുന്ന
കട്ട മഞ്ഞ നിറം.

ഒരുകൂട്ടം
ദേശാടനപക്ഷികള്‍
നമ്മുടെ കാഴ്ച്ചകളെ
കൊള്ളയടിക്കുന്നു.
ശ്വാസങ്ങളെ
വികാരങ്ങളെ
വിചാരങ്ങളെ
നമ്മളെ തന്നെയും.

ഇനി...
പ്യൂപപോലൊരു തൂങ്ങിയാട്ടം.
നിന്റെ പുതിയ പുഞ്ചിരിയിലേയ്‌ക്കൊരു
കൂടുമാറല്‍.
തിരഞ്ഞെടുക്കപ്പെട്ട
ദിനങ്ങള്‍ക്കുള്ളില്‍
നിമിഷാര്‍ത്ഥം കാലുകുത്തണം.
നിന്റെ പാദവിരല്‍ തുമ്പിനാല്‍
ഒരു ശക്തമായ ഞെരിഞ്ഞമരല്‍.
പ്രണയബുദ്ധന്‍
ധ്യാനനിമഗ്നനാവുന്നു.
നിന്റെ സിരാപടലങ്ങളില്‍
വന്യമായൊരു
തിരവന്നുവീശുന്നു.
നീ ആടിയുലയുന്നു.
നിലത്തുവീഴുന്നു.
ഉടല്‍ നിറയെ
തിരമുറിഞ്ഞ വാക്കുകള്‍.
ഉടല്‍ നിറയെ
പ്രണയാര്‍ദ്ര മുറിവുകള്‍.
ഉടല്‍ നിറയെ
കൊഴുത്ത എന്റെ(നിന്റെ)
ശവംനാറിപ്പൂക്കള്‍
പൂത്തുവിടരുന്നു.
നീയിപ്പോള്‍
ദൈവത്തെ പ്രണയിച്ച
മഗ്ദലനമറിയം.
നീയിപ്പോള്‍
ചെമ്പാലപൂക്കും ഗന്ധം.
നീയിപ്പോള്‍
ചോരവാര്‍ന്നൊഴുകുന്ന
ഞാന്‍.
മൗനം.

1. ഖലീല്‍ ജിബ്രാന്റെ കാമുകി. ലബനീസ് കവയിത്രി. മരണം വരെയും ഇരുവരും പരസ്പരം കണ്ടുമുട്ടിയിട്ടില്ല എന്നത് ചരിത്രം.

Monday, 11 July 2016

ഗുഹയിലേയ്‌ക്കൊരു മടക്കം



നീയെവിടെയാണ്...??

മരിച്ച ഞാന്‍ ഇവിടുണ്ട്...
മുനപോയ കത്തിയുടെ
പുരാവൃത്തമായി
ശോഷിച്ചൊരു "കൈപ്പിടി"യായി
ഞാനിവിടെ അവശേഷിക്കുന്നുണ്ട്.

തിരിച്ചറിയും മുമ്പേ
ചെറുതായി നുറുങ്ങിയ
ഒരു പച്ചിറച്ചിക്കഷ്ണം
പിടക്കണുണ്ട്.

ഹൃദയമല്ലത്.
തരിമ്പുമല്ലത്.
ഒരു പരാജിത
നെടുവീര്‍പ്പാണത്.

ഇരുദളങ്ങളുള്ള
അമിഗ്ദലങ്ങള്‍.
ഒസ്യത്തായി
നല്‍കപ്പെട്ടത്.

തിരികെ നടക്കാനാവാത്തവിധം
ഏതോ ദൂരത്തെത്തി
നില്‍ക്കുകയാണോ നമ്മള്‍ ?

ഈ വെയിലാഴിയില്‍...

ഏതുമേഘമാണ്
ഒരു നിഴല്‍ തണുപ്പേകാനുള്ളത്?

നിറങ്ങളില്ലാതെ
ചത്തുമലച്ചൊരു
മാനത്തുകണ്ണിയാണു ഞാന്‍...

തിളക്കം നഷ്ടപ്പെട്ട്,
തുടിപ്പു നിലച്ചുപോയ
കണ്‍കളില്‍
പരന്നുകിടക്കുന്നുണ്ട്
നീലിച്ച
നിറം മങ്ങിയ
ഒരു നിഴല്‍.

എവിടെയാണ് നീ?

കണ്‍കോണില്‍
ഒരു ഈര്‍ഷ്യനോട്ടം
നിന്നില്‍ തികട്ടിയോ?

മടിക്കണ്ട,
മാനത്തുകണ്ണി
ചത്തേപോയ്.

തുരുമ്പിച്ച കത്തിത്തണുപ്പില്‍
പിടിയുടെ ശേഷക്രിയകള്‍.

വാക്ക്
ചിരി
കവിത
പിന്നെ
രാഷ്ട്രീയം
അല്‍പം എടുത്തുചാട്ടം
ചില കള്ളങ്ങള്‍
ചില സത്യസന്ധതകള്‍
എല്ലാം കൂട്ടിയിട്ട് ഒരു
ചതിച്ചിത.

പിണക്കമോ പ്രണയമോ പരിഭവമോ
അങ്കലാപ്പോ വേവലാതിയോ
ഒന്നുമൊന്നുമില്ലാത്ത
ഗുഹയിലേയ്ക്കിനി മടക്കം.

യക്ഷിയും റൂമിയും
കണാമറയത്ത്
പാടലവര്‍ണമായ്
മാഞ്ഞുമാഞ്ഞ്
പോകുമ്പോള്‍
ഇനിയീ അമിഗ്ദലങ്ങള്‍
കരിയിലപോലെ
കനമില്ലാതെ
ചീഞ്ഞുകിടക്കും
ആത്മാവ് നഷ്ടപ്പെട്ടൊരു
നിലാവുപോലെ
ഈ മണ്ണിനടിയില്‍.

ഏതോ കോണില്‍
ഇളം കാറ്റില്‍
മാറ്റൊലിക്കൊണ്ടോ?
"എവിടെയാണ് നീ..."