Monday, 20 April 2015

നാവിന്‍ തുമ്പത്ത് വന്ന് ആത്മഹത്യ ചെയ്ത ചോദ്യം

ഇന്ന്
വെളുപ്പാന്‍കാലം
നീ ചോദിച്ചല്ലോ
'നിന്റെ നാവിന്‍ തുമ്പത്ത് വന്ന്
ആത്മഹത്യ ചെയ്ത
ചോദ്യമെന്തായിരുന്നു?'
എന്ന്...

സത്യത്തില്‍ ഞാന്‍
അതായിരുന്നു
ഇതുവരെയും ആലോചിച്ചത്.

എന്തായിരുന്നു?
മുറിഞ്ഞു തൊണ്ടയില്‍
കുടുങ്ങാന്‍ മാത്രം
അവ എന്ത് തെറ്റാണ് ചെയ്തത്?

സൂത്രത്തില്‍
ഒഴുക്കന്‍മട്ടില്‍
നിന്റെ മുന്നില്‍
ഒറ്റച്ചാട്ടം കൊടുക്കാമായിരുന്നു
അവറ്റകള്‍ക്ക്.
എന്നിട്ടും....

ഫോണിന്റെ അങ്ങേതലയ്ക്കല്‍
നീ നിര്‍ത്താതെ
ആവര്‍ത്തിച്ചുകൊണ്ടിരുന്നു.
കൊഞ്ചി കൊഞ്ചി
അക്ഷമയുടെ നേര്‍ത്ത
നീര്‍ക്കെട്ടുവീണ
ശബ്ദത്തില്‍...

ഞാന്‍ പറഞ്ഞു
'ഒരു ചുംബനം'
'പുണര്‍ച്ചകളെ പിന്തുടര്‍ന്നുള്ള ചുംബനം'

ഇവ ആത്മഹത്യ ചെയ്യാന്‍മാത്രം
ശക്തിയുള്ള കാരണങ്ങളെ
ഗര്‍ഭം ചുമന്നെന്നോ?

അല്ല ഇവറ്റകളല്ല
ആത്മഹത്യ ചെയ്തത്.
നാവിന്റെ രുചിമുകുളങ്ങള്‍
സാക്ഷിപറയുന്നു.
ഇവറ്റകളല്ല അവ..
ആദവും ഹവ്വയും
മോഷ്ടിച്ച ആപ്പിളിന്റെ രുചി
ഇവറ്റകള്‍ക്കില്ല.
അതെ.
ഇവറ്റകള്‍ എന്നെ വഞ്ചിച്ച
വാക്കുകള്‍.
നിന്നെയും...

Friday, 27 February 2015

ഇത് അമിഗ്ദലങ്ങള്‍...

ഇത് ഒരു യക്ഷിക്കായി സമര്‍പ്പിക്കപ്പെട്ടത്..
യക്ഷി എന്നു പറയുമ്പോള്‍
 "സൂര്യകാന്തിപ്പൂക്കള്‍" എന്നും
പരാവര്‍ത്തനം ചെയ്യാം.
 'വാന്‍ഗോഗിന്റെ സൂര്യകാന്തിപ്പൂക്കള്‍.
' ഞാനങ്ങനെ അവളെ വിശേഷിപ്പിക്കാനാഗ്രഹിക്കുന്നു..

ഇതിലെ ഓരോ അക്ഷരങ്ങളും
അവളെ ആലേഖനം ചെയ്യപ്പെട്ടവയാണ്.
 അവളെ കുറിച്ചല്ലാത്തതുപോലുമാവാം
ഇതിലെ എഴുത്തുകള്‍.
അപ്പോഴും ഇതിലെ അക്ഷരങ്ങളോരോന്നും
അവളില്‍ ഞാന്‍ നിറച്ചുവെച്ചിട്ടുള്ള
എന്റെ സ്‌നേഹനീരുകളാണ്...
ഇത് ഞാന്‍ അവള്‍ക്കായേകിയ ഒസ്യത്ത്..
എന്റെ ഉന്‍മാദങ്ങളെ അടക്കം ചെയ്തിട്ടുള്ള
എന്റെ അമിഗദലങ്ങള്‍.
അവളുടെ ചൂട്...