Sunday, 24 May 2015

ജലക്കറ അഥവാ ഒരു ഭാഷാപരമായ പ്രശ്‌നം

നിന്നോട് ഞാനെന്താണ് പറയുക?
ഒന്നുടെ നോക്കൂ
ഈ ഹൃദയം
മിടിക്കുന്നതാണെന്ന്.
അപ്പോഴും നിനക്കത്
വിറയ്ക്കുന്ന താമരമൊട്ടാണെങ്കില്‍
അതൊരു ഭാഷാപരമായ
പ്രശ്‌നം മാത്രമല്ലേ...
അര്‍ത്ഥങ്ങളില്‍
നീയും ഞാനും
കാണുന്ന കാഴ്ച്ചകള്‍
ഒന്നു തന്നെയല്ലേ.
തുടച്ചുകളഞ്ഞേക്കൂ
ആ താമരപ്പൂവില്‍ നിന്നും
പറ്റിയ നീര്‍ത്തുള്ളികള്‍..
ചിലപ്പോള്‍ നിന്റെ വസ്ത്രങ്ങളില്‍
അത് ജലക്കറ തീര്‍ത്തേക്കും...

Friday, 22 May 2015

സൂഫിയുടെ വഴിതിരഞ്ഞെടുത്ത പ്രണയയാത്രയില്‍...



രണ്ടുന്മാദികള്‍
നിലാവിന്റെ
തീരങ്ങളിലൂടെ
നടന്നുവരുന്നു...
നിഴലുകള്‍
നിലാനദിയിലോളങ്ങള്‍
സൃഷ്ടിക്കുമ്പോഴും
അവര്‍ പുണരുന്നത്...
ചുംബനങ്ങള്‍
കൈമാറുന്നത്...
ആഴത്തില്‍
രതിയുടെ
കയങ്ങളെ മുങ്ങിത്തപ്പുന്നത്
നിലാവോ
നിലാചന്ദ്രനോ
അറിഞ്ഞില്ല.
വെറുമധരസ്പര്‍ശത്തില്‍
നിവര്‍ത്താനാവാതെ
ഏഴുവര്‍ണങ്ങളും
മയില്‍പ്പീലി കഥപോലെ
അടക്കം ചെയ്യപ്പെട്ടു..
അലിഞ്ഞലിഞ്ഞ്
നിലാവിലെ
മിന്നാമിനുങ്ങുവെട്ടമായ്...
ഉന്മാദികള്‍ അപ്പോഴും
കലപിലാ യാത്രയിലായിരുന്നു..
സൂഫിയുടെ വഴിതിരഞ്ഞെടുത്ത
പ്രണയയാത്രയില്‍...


നീതിമാനായ മോഷ്ടാവ്

തുടുത്ത് എഴുന്ന് നില്‍ക്കുന്ന
മുലഞെട്ടുകള്‍ കണ്ടാലറിഞ്ഞൂടേ
നീ എത്ര കാമാര്‍ത്തയായാണ്
'പേക്കിനാക്കള്‍' കാണുന്നതെന്ന്...

ഇരമ്പുന്ന നിശ്വാസങ്ങള്‍
ഉറക്കത്തിലെ മൂളലുകള്‍
കഴുത്തിലൂടെ ഒലിച്ചിറങ്ങുന്ന
വിയര്‍പ്പുതുള്ളികള്‍....

നിന്റെ സ്വപ്നം
കരിമ്പിന്‍ നീരു
പകരുന്നുണ്ട്...

തിരിഞ്ഞു മറിഞ്ഞും
ഇളകിയും കുറുകിയും
നീ മാറി മാറി
നിദ്രയിലാണ്ടപ്പോള്‍
കനത്ത ഗര്‍ത്തങ്ങളില്‍
നീരുകുമിഞ്ഞിറങ്ങി
ലാവയായൊഴുകി...

വിരലുകള്‍ വിറക്കുകയും
അടഞ്ഞ കണ്‍പോളകള്‍ക്കുള്ളില്‍
കൃഷ്ണമണികള്‍ പിടക്കുകയും ചെയ്യുന്നത്
കണ്ടാലറിയാം
ഉള്ളിലെ കടലിരമ്പം
മൂര്‍ദ്ധന്ന്യത്തിലാണെന്ന്...

ഇല്ല.. ഞാനിറങ്ങുന്നില്ല...
മച്ചിനുമുകളില്‍ നിന്ന്
കയറിട്ട് താഴേക്കിറങ്ങാനായിരുന്നു പദ്ധതി.
ചില്ലലമാരയിലെ വജ്രമാലയായിരുന്നു ലക്ഷ്യം.

ഇല്ല ഞാനിറങ്ങുന്നില്ല.
നേര്‍ത്തശബ്ദം കൊണ്ടുപോലും
ഇപ്പോള്‍ നിന്നെ ശല്യപ്പെടുത്താന്‍ ഞാനില്ല.
നിന്റെ മനോമുകുരങ്ങളെ കൊള്ളയടിക്കാന്‍ ഞാനില്ല.

Monday, 18 May 2015

ഹോ... സത്യായും ശ്വാസം മുട്ടുന്നു...

തല പെരുക്കുന്നു..
നിന്റെ വ്യാഖ്യാന വിസ്മയം കണ്ട്.
ഒരു ഫുള്‍സ്റ്റോപ്പിന്റെ പിന്നിലെന്തെന്ന്
നീ ദാസവിജയന്മാരെ പോലെ
ഉത്തരങ്ങള്‍ തേടിയാലോ?
മൗനങ്ങള്‍ക്കും മന്ദസ്മിതങ്ങള്‍ക്കും
കൂടി അനുവദിക്കപ്പെടാതെ പോയ
നിമിഷങ്ങള്‍ക്ക്
നിഴലിനും നിരര്‍ത്ഥകതയുടെ
അര്‍ത്ഥം തേടിയുള്ള
നിന്റെ പരക്കം പാച്ചിലുകള്‍ക്ക്
ഉള്ള് കാണാതുള്ള
മുള്ള് വാക്കുകള്‍ക്ക്...
ഹോ... സത്യായും
ശ്വാസം മുട്ടുന്നു...

ഗണിതവും ഹൃദയവും തമ്മില്‍



നിനക്ക് എന്റെ സൗഹൃദം
വാക്കുകള്‍ മത്രമായിരുന്നെന്നൊ?
വാക്കുകള്‍ക്കുമപ്പുറമാണു
എന്റെ സ്വപ്നങ്ങള്‍..
അതെങ്ങനെ...
ഗണിതം
ഗണിതമാണെന്നു,
ഗണിതം മാത്രമാണെന്നു,
ഹൃദയം
ചോരയൊഴുകുന്ന
ഒരവയവമാണെന്നു,
അതുകൊണ്ട് ചിന്തിക്കാനാവുമെന്ന്
മുറിഞ്ഞാല്‍ ചോരയൊഴുകുമെന്ന്,
ചിന്തകള്‍ മുറിയുമെന്നു,
ഒടുക്കത്തെ വേദനയാണതിനെന്നു,
ഗണിതവും ഹൃദയവും തമ്മില്‍
വിപരീതാനുപാതത്തിലാണെന്നു
നിന്നെ ബോധ്യപ്പെടുത്താനുള്ള
അക്ഷരങ്ങളില്ലാതെ
വാക്കുകള്‍ ശ്വാസം മുട്ടിച്ചിരുന്നല്ലൊ...
പിന്നെ നിന്നെ
എങ്ങനെ കുറ്റം പറയും??

:(

Thursday, 14 May 2015

സൂഫിയുമായുള്ള ഒരു ട്രെയിന്‍ യാത്ര



കാലം ഭുതകാലത്തിലേക്ക്
തിരക്കിട്ട് ഒടിയോടിക്കയറുന്നു..

ചില മിന്നുവെട്ടങ്ങള്‍..
നിഴലുകള്‍..
ഇരുട്ടുമൂടിയ ആകാശം..
എല്ലാമെല്ലാം ഒഴുകുന്നുണ്ട്...
ഒരു ബ്ലാക്ക് ആന്റ് വൈറ്റ്
കേന്‍വാസില്‍
കറുത്ത മഷി കൊണ്ട്
ഒഴുക്കന്മട്ടില്‍
വരച്ച ഒരു വാട്ടര്‍ക്കളര്‍ പെയിന്റിങ്...



സ്റ്റേഷനുകളില്‍ നിര്‍ത്തിയും
പാളങ്ങളില്‍ ശീല്‍ക്കാര ശബ്ദങ്ങളാലും
പാലങ്ങളില്‍ ഉറക്കെ ശബ്ദം മുഴക്കിയും
ഈ ട്രെയിന്‍
പുകച്ചുരുളുകളുമായി
പായുന്നത്
അടുത്ത കാലത്തേക്ക്...

മുഷിഞ്ഞ, ദുര്‍ഗന്ധം വമിക്കുന്ന ബോഗിയില്‍
ഉറങ്ങുന്നവരുടെയിടയില്‍ ഉറങ്ങാനാവാതെ...

ഒരു സുഫി സംഗീതം മനസിലേക്ക് അലയടിച്ചെത്തുന്നു.
ലഹരി ആഗ്രഹിക്കുന്ന രാത്രിയാത്ര...

സുഫി പറയുന്നു:
'അനല്‍ ഹക്ക്...
ഞാന്‍ തന്നെ ദൈവം..
ഞാന്‍ തന്നെ ദൈവം..
അവനും എനിക്കുമിടയിലെ സമുദ്രാതിര്‍ത്തികളെവിടെ?
എനിക്കുമവനുമിടയിലെ
പ്രകാശവര്‍ഷങ്ങള്‍
എവിടെപ്പോയ്?
ഞാനുമവനും ഇല്ലാതായ്..
ഞാനവനും
അവന്‍ ഞാനുമായ് മാറി
ഒന്നായൊഴുകുമ്പോള്‍..
ലഹരിപൂണ്ട എന്റെ ഞരമ്പുകള്‍
അലറി വിളിക്കുന്നു
അനല്‍ ഹക്ക്..
ഞാന്‍ തനെയാണവന്‍...'

കാറ്റ്..
വേണ്ടും ട്രയിനിരമ്പം..
ഹലെജെന്‍ വെട്ടങ്ങള്‍
പരന്നൊഴുകിയ
റോഡുകള്‍ കടന്നു കടന്നു...
ഇരുട്ടും ഹലെജെന്‍ വെട്ടങ്ങളും മാറി മാറി..

നദികള്‍.. ഇരുണ്ട നദിക്കരകള്‍..
പഴകിയ പായല് പിടിച്ച
സര്‍ക്കാര്‍ വേര്‍ഹൗസുകള്‍..
വീണ്ടും കൊഴുത്ത ദുര്‍ഗന്ധങ്ങള്‍..

സൂഫിയുടെ നിലക്കാത്ത നൃത്തം..
വൃത്തത്തില്‍ കറങ്ങുന്ന നൃത്തം..
പുകച്ചുരുളുകള്‍കൊണ്ട്
മുഖം മറച്ചുള്ള ചിരികള്‍..

അനല്‍ ഹക്ക്
ഒരു ദാര്‍ശനിക മിഥ്യ.
അനല്‍ ഹക്ക്
ഒരു സംഗീത സത്യം
അനല്‍ഹക്ക്
ഒരു നിലക്കാത്ത
മോഹം, പ്രണയം, തീര്‍ത്ഥയാത്ര…

സൂഫി വീണ്ടും പാടുന്നു;
' തന്‍ഹുദായെ തേടിയുള്ള യാത്ര..
ഹൂദാക്കൊപ്പമുള്ള യാത്ര..
വിണ്ടുകീറിയ പാദത്തില്‍
നീരു വന്ന വിരലുകളില്‍
ഉണങ്ങിയ ദേഹത്തില്‍
ഓരോ അണുവിലും
അവനെ അവഹിച്ചാവാഹിച്ച്
മദം മുറ്റിയ ചിന്തകള്‍..
ഓഹ് ഹുദാ
ദാ ഇവിടെ ഈ ഉള്ളില്‍
ഒരു പ്രണയമധുരമായ്
നിറഞ്ഞൊഴുകൊന്നതെങ്ങോട്ട്?'





Monday, 20 April 2015

നാവിന്‍ തുമ്പത്ത് വന്ന് ആത്മഹത്യ ചെയ്ത ചോദ്യം

ഇന്ന്
വെളുപ്പാന്‍കാലം
നീ ചോദിച്ചല്ലോ
'നിന്റെ നാവിന്‍ തുമ്പത്ത് വന്ന്
ആത്മഹത്യ ചെയ്ത
ചോദ്യമെന്തായിരുന്നു?'
എന്ന്...

സത്യത്തില്‍ ഞാന്‍
അതായിരുന്നു
ഇതുവരെയും ആലോചിച്ചത്.

എന്തായിരുന്നു?
മുറിഞ്ഞു തൊണ്ടയില്‍
കുടുങ്ങാന്‍ മാത്രം
അവ എന്ത് തെറ്റാണ് ചെയ്തത്?

സൂത്രത്തില്‍
ഒഴുക്കന്‍മട്ടില്‍
നിന്റെ മുന്നില്‍
ഒറ്റച്ചാട്ടം കൊടുക്കാമായിരുന്നു
അവറ്റകള്‍ക്ക്.
എന്നിട്ടും....

ഫോണിന്റെ അങ്ങേതലയ്ക്കല്‍
നീ നിര്‍ത്താതെ
ആവര്‍ത്തിച്ചുകൊണ്ടിരുന്നു.
കൊഞ്ചി കൊഞ്ചി
അക്ഷമയുടെ നേര്‍ത്ത
നീര്‍ക്കെട്ടുവീണ
ശബ്ദത്തില്‍...

ഞാന്‍ പറഞ്ഞു
'ഒരു ചുംബനം'
'പുണര്‍ച്ചകളെ പിന്തുടര്‍ന്നുള്ള ചുംബനം'

ഇവ ആത്മഹത്യ ചെയ്യാന്‍മാത്രം
ശക്തിയുള്ള കാരണങ്ങളെ
ഗര്‍ഭം ചുമന്നെന്നോ?

അല്ല ഇവറ്റകളല്ല
ആത്മഹത്യ ചെയ്തത്.
നാവിന്റെ രുചിമുകുളങ്ങള്‍
സാക്ഷിപറയുന്നു.
ഇവറ്റകളല്ല അവ..
ആദവും ഹവ്വയും
മോഷ്ടിച്ച ആപ്പിളിന്റെ രുചി
ഇവറ്റകള്‍ക്കില്ല.
അതെ.
ഇവറ്റകള്‍ എന്നെ വഞ്ചിച്ച
വാക്കുകള്‍.
നിന്നെയും...