Sunday, 19 June 2016

പ്രിയപ്പെട്ട ഖലീല്‍ ജിബ്രാന്,

പ്രിയപ്പെട്ട ഖലീല്‍ ജിബ്രാന്,

എന്തുകൊണ്ടാണ് ഖലീല്‍
എന്റെ ഹൃദയത്തെ കുതിര്‍ക്കാന്‍
നിന്റെ കവിതകള്‍ക്കാകാത്തത്?

എത്രയാവേശത്തോടെയാണ്
എത്ര കിന്നരത്തോടെയാണ്
ഒരിക്കല്‍ നീയെന്നില്‍
വീശിയടിച്ചിരുന്നത്!!!

ഇന്ന് നിന്റെ ഓരോ വാക്കും
കേവലം വാക്കുകള്‍ മാത്രമായി
വന്നുപതിച്ച്
ചിതറിപ്പോകുന്നു.

ഹൃദയഭിത്തികളെ ഭേദിക്കുന്ന
ഒരക്ഷരവും നിന്റെ കവിതകളില്‍
കണ്ടെത്താനാവാത്തതെന്ത്?

നിന്റെ 'മുന്തിരിവള്ളികളില്‍'
'നെയ്യാമ്പലുകളില്‍' 1
മഞ്ഞകണമൂര്‍ന്നിറങ്ങുന്ന,
നിലാവിന്റെ ഗന്ധമുള്ള
ഒരു പുഷ്പത്തിനായി
ഒരു കനിക്കായി
ഞാന്‍ ചികഞ്ഞ് ചികഞ്ഞ്
ചിറകുകുഴയുന്നു.

അല്ലയോ പ്രണയഗായകാ,
ലെബനന്റെ കാവ്യഹൃദന്ദമേ,
എന്റെ മഞ്ഞുകാല
കുളിര്‍നിലാപക്ഷിയെ
എന്റെയുള്ളിലെ
തിരകള്‍ക്കുള്ളിലേയ്ക്ക്
തിരികെ ആനയിക്കാമോ?
നിന്റെ ഗീതകങ്ങളിലെ
ഒരുപിടിയക്ഷരങ്ങളെങ്കിലും
ആഭിചാര മന്ത്രണങ്ങളായി
അവളിലേയ്ക്ക് പറഞ്ഞയക്കാമോ?

എന്നെക്കുറിച്ചുള്ള ഓര്‍മ്മകളുടെ
മനംപുരട്ടലുകള്‍ക്കിടയിലായിരിക്കുമവള്‍.
വെറുപ്പിന്റെയോ മറവിയുടെയോ
ദേവതയുടെ ഉപാസകയാണവള്‍.
ചിത്രഗുപ്തനെ പോല്‍
അവള്‍ സൂക്ഷിക്കുന്ന
വഞ്ചകരുടെ പെരും ലിസ്റ്റില്‍
അവസാനമായി എഴുതിച്ചേര്‍ത്തിരിക്കുന്നത്
എന്റെ പേരാണ്.
അതിനായി അവള്‍ തിരഞ്ഞെടുത്ത
നിറം ചുവപ്പാണ്.
കണ്ണുകളില്‍ നിന്നും
കണ്ണീരിനുപകരം
അവള്‍പൊഴിച്ച
ചോരയുടെ ചുവപ്പ്.

ചുവപ്പിന് വിപ്ലവമെന്നല്ല
വിളറിയ വഞ്ചനയെന്നാണ്
അവള്‍ നാമകരണം ചെയ്തിരിക്കുന്നത്.

പ്രിയ ഖലീല്‍
ചില പക്ഷികള്‍ പറന്നകലുമ്പോഴാണ്
അവര്‍ നമ്മുടെ
പ്രാണവായുവിന്റെ
പ്രഭവകേന്ദ്രമായിരുന്നുവെന്നറിയുന്നത്.
അറിയുമ്പോഴേക്കും
അവ നഷ്ടപ്പെട്ടിരിക്കും.
ഒരിറ്റു പ്രാണനായി
നാം പിടഞ്ഞുതുടങ്ങിയിരിക്കും.

നമ്മള്‍ക്കിരുവര്‍ക്കുമായി
ഒരു ചെടി നടണം.
ഒരൊറ്റപ്പുഷ്പം മാത്രം തളിരിടുന്ന
ഒരു പനീര്‍ച്ചെടി.
വിയര്‍ക്കുവോളം
തളര്‍ന്നുവീഴുവോളം
അതിനായി സമയം ചിലവിടണം നമുക്ക്.
നെഞ്ചുപിടക്കുന്ന ഓര്‍മകളെ
ഗന്ധങ്ങളെ, നിറങ്ങളെ
അതിലെ മുള്ളുകളായി
വളര്‍ത്തിയെടുക്കണം നമുക്ക്.

പ്രണയ പ്രവാചകാ
ഒരുകുറി നീയിപ്പോള്‍ പ്രവചിക്കേണ്ടത്
എന്റെ ആയുസ്സിന്റെ ദൈര്‍ഘ്യമാണ്.
അഥവാ നമ്മുടെ പനീര്‍ച്ചെടിയിലെ
ആദ്യത്തെ (അവസാനത്തെയും)
പൂവിരിയുന്ന ദിവസമാണ്.


^1. ഖലീല്‍ ജിബ്രാന്റെ 'മുന്തിരിവള്ളികളും നെയ്യാമ്പലുകളും' എന്ന കൃതിയെ പറ്റി പരാമര്‍ശം