Sunday, 22 May 2016

ഇന്ന് മായാ ആഞ്ചൊലോയുടെ മരണം

അവര്‍ ചിരിച്ചുകൊണ്ടാണ്
പ്രഭാപൂരിതങ്ങളായ
പ്രഭാതങ്ങളെ കുറിച്ച് പറഞ്ഞിരുന്നത്.
തോല്‍വികളില്‍,
അനക്കമറ്റ കിനാക്കളില്‍
ഇഴഞ്ഞാണെങ്കിലും
മുട്ടുകുത്തിനിന്ന്
ഒന്നു നെടുവീര്‍പ്പിടാനാണ്
പഠിപ്പിച്ചത്.

പ്രതിരോധശാസ്ത്രത്തില്‍
ഒച്ചിഴച്ചിലുകള്‍ക്കാണ്
പ്രഥമസ്ഥാനം.
പെട്ടെന്നു തീരാനുള്ളതല്ലല്ലോ
ഒന്നും ഒന്നും.

ഓര്‍മയില്ലേ
യൂദാസിനെ...
വെറുക്കപ്പെട്ടവരുടെ മിശിഹ.
പ്രതിരോധപുസ്തകത്തില്‍
ഒരുപക്ഷെ, അയ്യാള്‍ക്കൊരു
താളുണ്ടാവും.

30 വെള്ളിക്കാശ്
ഒരു സ്വപ്‌നത്തെയാണ്
ഒരു ലോകത്തെയാണ്
ഒരു പ്രതീക്ഷയെ കൂടിയാണ്
ആലേഖനം ചെയ്യുന്നത്.

ഒറ്റ് ഒരു രാഷ്ട്രീയപ്രവര്‍ത്തിയാണ്.
ഒറ്റ് ഒരു പ്രതിരോധം കൂടിയാണ്.

വെറുപ്പിലേയ്ക്ക്
പരകായം ചെയ്യുക
സംഭവ്യമാണ്.
ഇവിടെയാണ്,
ഇവിടെ വെച്ച് മാത്രമാണ്
നിങ്ങള്‍ക്ക്
ജറുസലേം പുത്രനെ
വിചാരണ ചെയ്യാന്‍ സാധിക്കുക.

ആരാണവന്‍.
സത്യത്തിന്റെ മൂര്‍ത്തീഭാവമെന്ന്
നടിച്ചവന്‍?
ആരാണവന്‍?
സമാധാനത്തിന്റെ
ഉത്തുംഗതങ്ങള്‍
കീഴടക്കിയവനെന്ന്
അഹങ്കരിച്ചവന്‍?
ആരാണവന്‍?
കള്ളവുകളുടെ
നൈതികത മറച്ചുപിടിച്ചവന്‍?
ആരാണവന്‍
ഊരാക്കുടുക്കുകളിലേയ്്ക്
ആട്ടിന്‍പറ്റത്തെ
വെറുതെ നയിച്ചവന്‍?
വെറുക്കപ്പെടേണ്ടവന്‍.
വിചാരണ ചെയ്യപ്പെടേണ്ടവന്‍.

കുരിശുയുദ്ധങ്ങള്‍.
കുരിശുയുദ്ധങ്ങള്‍.

വാക്കിന് മുറിവേറ്റിരിക്കുന്നു.
വിശുദ്ധമുറിവുകളില്‍
ചോരപൊടിയുന്നു.
ഇനി കുമ്പസാരങ്ങള്‍ക്ക് സ്ഥാനമില്ല.
കുമ്പസാരക്കൂടുകളില്‍
ഉയിര്‍ത്തെഴുന്നേല്‍ക്കാനുള്ളതല്ല
ഒന്നും ഒന്നും.

ജഡമായ വാക്കുകള്‍ക്ക്
ചൂടേറിയ ഓര്‍മകള്‍ക്ക്
കാഴ്്ചവറ്റിയ
അന്ധബിന്ദുക്കള്‍ക്ക്...

ഇതൊക്കെ എന്തിനാണ് പറഞ്ഞത്?
ആ...
ഒരോര്‍മയുമില്ല.

ഓടി തളര്‍ന്ന്
ഇഴയുന്ന ഒരു സൂചി
ഇപ്പോള്‍ മറ്റേസൂചിയെ
മുറിച്ച് കടന്ന്
വൃത്തത്തിന്റെ ഒരു നിശ്ചിതഘട്ടത്തെ
ചൂണ്ടി നില്‍ക്കുന്നുണ്ട്..
ചോദ്യചിഹ്നമല്ലത്.
ഇന്റര്‍വെല്ലിനോ
അതുമല്ല
'ശുഭം'
എന്നെഴുതിക്കാണിക്കാനോ ഉള്ള
മൂര്‍ച്ചയേറിയ കൃത്യതയാണത്.

ജീവിതത്തിന്റെ മൂര്‍ച്ചയറ്റുപോയേക്കാം.
ജീവന്റെ മുന തേഞ്ഞു തീര്‍ന്നേക്കാം.
കാലമാപിനിയുടെ
സൂചിമുനകള്‍ക്ക്
മൂര്‍ച്ചപോകുമോ [സഖേ]?

പ്രിയപ്പെട്ട മായാ,

ഇവിടെ നീ
വെറുമൊരു പരാജയമാണ്.

കൂട്ടിലെ പക്ഷി
പാടുന്നതൊക്കെയും
പകര്‍ത്തിയെഴുതിയ
എന്റെ പ്രിയ കാമുകീ...
നീ വെറുമൊരു പരാജയമാണ്.

മസ്തിഷ്‌കയുദ്ധങ്ങളില്‍
ഹൃദയവേദനകള്‍ക്കെന്തുചെയ്യാനാവും?
തെളിവുകളുടെ
യുക്തിബോധങ്ങളില്‍
അഭാവങ്ങളുടെ
യാഥാര്‍ത്ഥ്യങ്ങള്‍ക്കെന്തുചെയ്യാനാവും?
പകയുടെ നിസംഗതകള്‍ക്കുമുമ്പില്‍
പിടയ്ക്കുന്ന
നിസ്സഹായതക്കെന്തുചെയ്യാനാകും?

വയലേലകള്‍...
ഊര്‍വ്വരത...
കുതിര്‍ന്ന ഭൂമി...
ഇളം വെയില്...
ചോലക്കാറ്റ്...
ഇല്ല...
എന്റെ സൂക്ഷമബോധങ്ങളിലെങ്ങുമില്ല
ഒരു ചെറുവിത്തുപോലും
മുളപ്പിക്കാനൊരിടം.
ഇല്ല...
എന്റെ ഹൃദയത്തിലെങ്ങുമില്ല
പ്രതീക്ഷാ നിര്‍ഭരതയുടെ
താങ്ങാനാവാത്ത ഭാരം.

മേഘങ്ങള്‍ വേഗത്തില്‍
പാഞ്ഞുപാഞ്ഞുപോകുന്നു.
ഇരുള്‍ കിനിഞ്ഞിറങ്ങുന്നു.
കാഴ്ച്ചകള്‍ക്ക്‌മേല്‍
വലകെട്ടിത്തുടങ്ങിയിരിക്കുന്നു.

മായാ...
നിന്നെ ഞാന്‍ കൊല്ലുന്നു.
കഴുത്തു ഞെരിച്ച്
കൊല്ലുന്നു.
നിര്‍ദ്ദയം ക്രൂരമായി തന്നെ കൊല്ലുന്നു.

പാപത്തിന്റെ ഫലമല്ല,
പരാജയത്തിന്റെ ഫലമാണ്
മരണം.

മരണമൊഴി രേഖപ്പെടുത്തുന്നു.
വധശിക്ഷയും.
നിന്റെയും എന്റെയും.